| Sunday, 23rd April 2023, 12:16 pm

കളരി പഠിച്ചുകൊണ്ടിരിക്കുകയാണ്, മുട്ടിനും കൂടി മസില്‍ വരാനുണ്ടെന്നാണ് ടൊവി പറഞ്ഞത്, ഇവന് പ്രാന്താണോ: ജൂഡ് ആന്തണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിന്റെ കഠിനാധ്വാനത്തെ പറ്റി പറയുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. 2018 സിനിമയുടെ ഷൂട്ടിനിടക്ക് ടൊവിനോയുടെ ചെവിക്ക് ഇന്‍ഫെക്ഷനായെന്നും അത് വെച്ച് താരം വെള്ളത്തിലിറങ്ങി അഭിനയിച്ചെന്നും ജൂഡ് പറഞ്ഞു.

ഷൂട്ടിന് ശേഷം ടൊവിനോ മടുത്തുകാണുമെന്ന് കരുതി താന്‍ വിളിച്ചപ്പോള്‍ താരം കളരി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് പറഞ്ഞു. ജൂഡ് ആന്തണിക്കൊപ്പം ടൊവിനോയും അജു വര്‍ഗീസും അപര്‍ണ ബാലമുരളിയും അഭിമുഖത്തിലുണ്ടായിരുന്നു.

‘വെള്ളത്തിനടിയിലുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്തപ്പോള്‍ ടൊവിയുടെ ചെവിയില്‍ ഇന്‍ഫെക്ഷനായി. മൂന്ന് ദിവസം മാത്രമേ ഷൂട്ടുള്ളൂ. ഇത് തീര്‍ത്തിട്ട് ടൊവിക്ക് അടുത്ത പടത്തിനും പോണം. ഡോക്ടറെ കണ്ടപ്പോള്‍ കുഴപ്പമില്ല, പക്ഷേ വെള്ളം തൊടാതെ സൂക്ഷിക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് അണ്ടര്‍വാട്ടര്‍ ഷൂട്ട് നടക്കുന്നത്. അവനാകെ മടുത്ത് കാണുമെന്ന് കരുതി.

അജയന്റെ രണ്ടാം മോഷണം ഷൂട്ട് നടക്കുമ്പോള്‍ ഞാന്‍ വിളിച്ചു. ഇപ്പോള്‍ കളരി പഠിച്ചുകൊണ്ടിരിക്കുകയാണ്, മുട്ടിന്റെ അടുത്ത് ഒരു ചെറിയ മസില്‍ കൂടി വരാനുണ്ടെന്നാണ് അവനപ്പോള്‍ പറഞ്ഞത്. ഇവന് പ്രാന്താണോ എന്ന് ഞാന്‍ വിചാരിച്ചു,’ ജൂഡ് പറഞ്ഞു.

ഇവന് പ്രാന്താണോയെന്ന് തനിക്കും തോന്നിയിട്ടുണ്ടെന്നായിരുന്നു ഇതിനോടുള്ള അജുവിന്റെ മറുപടി. ‘എനിക്കും തോന്നി ഇവന് പ്രാന്താണോയെന്ന്. ഒരു ദിവസം വെളുപ്പിന് ആറ് മണിക്ക് ഷൂട്ട് കഴിഞ്ഞ് ഞാന്‍ ടൊവിയെ പോയി കണ്ടു. നമ്മളൊക്കെ സ്വാഭാവികമായും ഉറങ്ങാന്‍ പോവുമല്ലോ. ഇവന്‍ കുതിര സവാരി പഠിക്കുന്നു, അത് കഴിഞ്ഞ് കളരി, ലഞ്ച് കഴിഞ്ഞ് ജിമ്മിലെ കസര്‍ത്തുകള്‍, അതും കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരിച്ചെത്തുന്നത്,’ അജു വര്‍ഗീസ് പറഞ്ഞു.

മെയ് അഞ്ചിനാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ റിലീസ് ചെയ്യുന്നത്. വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി എന്നിവര്‍ക്ക് പുറമേ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ ജാഫര്‍ ഇടുക്കി, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: jude anthony joseph about the hard working of tovino thomas

We use cookies to give you the best possible experience. Learn more