| Monday, 15th November 2021, 1:03 pm

ഞാന്‍ ദീപം കൊളുത്തിയത് കൊണ്ടാണത്രേ സിനിമ വന്‍ ഹിറ്റായത് എന്ന് ഞാന്‍ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്; കനകം കാമിനിയുടെ വിജയത്തില്‍ കുറിപ്പുമായി ജോയ് മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ നിര്‍മിച്ച കനകം കാമിനി കലഹം പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങി മുന്നേറുകയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഇപ്പോള്‍ ചിത്രത്തിന് ലഭിച്ച വിജയത്തില്‍ സന്തോഷം പങ്കുവെക്കുകയാണ് ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ ജോയ് മാത്യു. ചില കൈപ്പുണ്യങ്ങള്‍ എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം സിനിമയുടെ വിജയത്തെ കുറിച്ചും അതിന് പിന്നിലുള്ള തന്റെ ‘ കൈപുണ്യത്തെ’ കുറിച്ചും പറയുന്നത്.

‘കഠിനമായ കൊറോണക്കാലത്ത് മുപ്പത് ദിവസം ഒരേ ഹോട്ടലില്‍ ഒരേ മുറിയില്‍ ഒരുമിച്ചു താമസിച്ചു സൃഷ്ടിച്ചെടുത്ത ഒരു കലാസൃഷ്ടിയുടെ ആരംഭത്തിനു വിളക്ക് കൊളുത്തുവാന്‍ നിര്‍മാതാവും നായകനുമായ നിവിന്‍ പൊളിയും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും നിര്‍ബന്ധിച്ചപ്പോള്‍ ഞാനാ കടുംകൈ ചെയ്തു.

തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും ചിത്രീകരണത്തിലേ പുരോഗതിയും സംവിധായകന്റെ സര്‍ഗ്ഗാത്മകതയും സഹപ്രവര്‍ത്തകരുടെ ആവേശവും കണ്ടറിഞ്ഞപ്പോള്‍ എനിക്കുറപ്പായി ഇത് കാലത്തെ കവച്ചുവെക്കുന്ന ഒരു സൃഷ്ടിയായിരിക്കുമെന്ന്.

ഇപ്പോഴിതാ ദിവസവും സന്ദേശങ്ങള്‍ വരുന്നു ,അധികവും ഞാന്‍ കരയുന്നത് കണ്ടു ചിരിച്ചവര്‍ അയക്കുന്നതാണ്. ഒരു നടന്‍ എന്ന നിലയില്‍ അത് എനിക്ക് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്.

ലൈംഗിക ചുവയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് കോമഡി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിച്ചിരുന്ന പ്രേക്ഷകരെ യഥാര്‍ത്ഥ കോമഡിയും ദാമ്പത്യ ജീവിതത്തിലെ യാഥാര്‍ത്ഥ്യവും ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ്സിക് ആയി മാറി കനകം കാമിനി കലഹം എന്നാണ് ദിവസവും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇത്തരം ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച നിവിന്‍ പോളിക്കും സംവിധായകന്‍ രതീഷിനും സഹപ്രവര്‍ത്തകര്‍ക്കും ഛായാഗ്രാഹകന്‍ വിനോദ് ഇല്ലം പള്ളിക്കും മറ്റു എല്ലാ അണിയറശില്പികള്‍ക്കും നന്ദി.

പറഞ്ഞുവന്നത് എന്റെ കൈപ്പുണ്യത്തെ ക്കുറിച്ചാണ്, ഞാന്‍ ദീപം കൊളുത്തിയത് കൊണ്ടാണത്രേ സിനിമ വന്‍ ഹിറ്റായത് എന്ന് ഞാന്‍ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്.

അതിനാല്‍ പ്രിയപ്പെട്ടവരെ ഇത് ഒരന്ധവിശ്വാസമാക്കി പ്രചരിപ്പിച്ച് എന്നെ ഇനിയും ഭദ്രദീപം കൊളുത്തുവാന്‍ വിളിക്കുക. പ്രതിഫലം ആരും കാണാതെ പോക്കറ്റിലിട്ടു തന്നാല്‍ നിങ്ങള്‍ക്ക് വിജയം ഉറപ്പ്,’ ജോയ് മാത്യു പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more