| Thursday, 2nd February 2023, 9:41 am

എന്റെ പ്രിയപ്പെട്ട ഉമ്മ പോയി, കൂടെയുള്ളവര്‍ പലരും കള്ളക്കേസില്‍ അകത്തിരിക്കുമ്പോള്‍ നീതി പൂര്‍ണമാകുന്നില്ല; ജയില്‍ മോചിതനായ ശേഷം കാപ്പന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനായി. നടപടികള്‍ പൂര്‍ത്തിയായതോടെ കാപ്പനെ റിലീസ് ചെയ്യാനുള്ള ഓര്‍ഡര്‍ ലഖ്നൗ സെഷന്‍സ് കോടതി ജയിലിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് ലഖ്‌നൗ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

ഇനിയും നീതി ലഭിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായവര്‍ക്ക് കൂടെ നീതി ലഭിച്ചാലെ അത് പൂര്‍ണമാവുകയുള്ളുവെന്നും ജയിലില്‍ നിന്ന് മോചിതനായ ശേഷം കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സന്തോഷകരം, പത്രപ്രവര്‍ത്തക യൂണിയനും മാധ്യമപ്രവര്‍ത്തകരും, അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വിഷയം ഉന്നയിച്ചു. മാധ്യമപ്രവര്‍ത്തകരോടും പൊതുസമൂഹത്തോടും നന്ദി.

ജയിലിലുള്ള സമയത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഉമ്മ എന്നെ വിട്ടുപോയി. പൊലീസ് എല്ലായിടത്തും ടൂളുകള്‍ മാത്രമാണ്. നീതി പൂര്‍ണാമായിട്ടും ലഭിച്ചിട്ടില്ല. നമ്മുടെ കൂടെയുള്ളവര്‍ പലരും കള്ളക്കേസില്‍ ഇപ്പോഴും ജയിലിലാണല്ലോ. ഞാന്‍ മാത്രം ഇറങ്ങിയതുകൊണ്ട് എന്ത് നീതിയാണ് പുലര്‍ന്നത്.

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആരോപണങ്ങള്‍ക്ക് എങ്ങനെയാണ് ഞാന്‍ മറുപടി പറയുക. ആറ് ആഴ്ച ദല്‍ഹിയില്‍ നില്‍ക്കേണ്ടതുണ്ട്. അതിന് ശേഷമേ നാട്ടിലേക്ക് പോകാനാകു,’ സദ്ദീഖി കാപ്പന്‍ പറഞ്ഞു.

ഇ.ഡി കേസില്‍ അലഹബാദ് കോടതിയും, യു.എ.പി.എ കേസില്‍ സുപ്രീം കേടതിയും ജാമ്യം അനുവദിച്ചതോടെയാണ് കാപ്പന്‍ ജയില്‍ മോചിതനായത്.

അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്ന് മാസവും പൂര്‍ത്തിയാകുമ്പോഴാണ് സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത്. യു.പി പൊലീസിന്റെ കേസില്‍ വെരിഫിക്കേഷന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇ.ഡി കേസിലും വെരിഫിക്കേഷന്‍ പൂര്‍ത്തിയായതോടെയാണ് ജയില്‍ മോചനം സാധ്യമാകുന്നത്.

ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിസംബര്‍ 23നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കാപ്പന് ജാമ്യം അനുവദിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കാപ്പനെതിരെ എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്.

2020 ഒക്ടോബര്‍ അഞ്ചിനാണ് യു.പിയിലെ ഹാത്രാസില്‍ നിന്നും പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നീട്, കലാപമുണ്ടാക്കാന്‍ വേണ്ടിയാണ് കാപ്പന്‍ സ്ഥലത്തെത്തിയതെന്ന് ആരോപിച്ച യു.പി പൊലീസ് സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എയടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.

അന്ന് മുതല്‍ തന്നെ കാപ്പന്റെ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യു.പിയിലെ കോടതികള്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.

Content Highlight: Journalist Siddique Kappan released from jail

We use cookies to give you the best possible experience. Learn more