| Thursday, 1st December 2022, 8:04 pm

മുട്ടുമടക്കാത്ത രവീഷ് കുമാറിന് ഒപ്പം നിന്ന് ജനങ്ങള്‍; യൂട്യൂബ് ചാനലിന് മണിക്കൂറുകള്‍ക്കുള്ളില്‍ മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാനലിന്റെ ഉടമസ്ഥത അദാനി ഏറ്റെടുത്തതിന് പിന്നാലെ എന്‍.ഡി.ടിവിയില്‍ നിന്നും രാജിവെച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് വമ്പിച്ച പിന്തുണ നല്‍കി ജനങ്ങള്‍. രാജിക്ക് പിന്നാലെ, രവീഷ് കുമാറിന്റെ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

മണിക്കൂറുകള്‍ക്കുള്ളില്‍ പത്ത് ലക്ഷത്തിലധികം പേരാണ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. രാജിവെച്ചതിന് ശേഷം ഇനി മുതല്‍ തന്റെ പ്രവര്‍ത്തനമേഖല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായിരിക്കുമെന്ന രവീഷ് കുമാര്‍ പറഞ്ഞിരുന്നു.

‘രാജ്യത്തെ ജുഡീഷ്യറി തകരുകയും അധികാരത്തിലിരിക്കുന്നവര്‍ പലരുടെയും ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒരു സമയത്ത് രാജ്യത്തെ ജനങ്ങള്‍ എനിക്ക് അളവറ്റ സ്നേഹം തന്നു. എന്റെ പ്രേക്ഷകരില്ലാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല.

ഇനി എന്റെ പ്രവര്‍ത്തനങ്ങള്‍ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമായിരിക്കും.. നിങ്ങളുടെ പിന്തുണ ഇവിടെയുമുണ്ടാകണം,’ എന്ന് രവീഷ് കുമാര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. എല്ലാവരും ഗോദി മീഡിയകളുടെ അടിമത്വത്തിനെതിരെ പോരാടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് പിന്നാലെ, 2022 ജൂണ്‍ മൂന്നിന് ആരംഭിച്ച യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം മണിക്കൂറില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്‍.ഡി.ടി.വിയില്‍ നിന്നും രാജിവെച്ചതിന് കുറിച്ച് പറയുന്ന വീഡിയോ 20 ലക്ഷത്തിലേറെ പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചാനലിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് നിന്നും രവീഷ് കുമാര്‍ രാജിവെച്ചത്. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.എച്ചിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു രാജി. നേരത്തെ എന്‍.ഡി.ടി.വിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സ്ഥാപകരും പ്രൊമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചിരുന്നു.

രവീഷ് കുമാറിന്റെ രാജിയുടെ വിവരം അറിയിച്ചുകൊണ്ട് എന്‍.ഡി.ടി.വി പുറത്തുവിട്ട പ്രസ്താവനയില്‍ രാജി സ്വീകരിച്ചതായി വ്യക്തമാക്കിയിരുന്നു. ‘രവീഷ് കുമാറിനെ പോലെ ജനങ്ങളെ ഇത്രമേല്‍ സ്വാധീനിച്ച മാധ്യമപ്രവര്‍ത്തകര്‍ വളരെ കുറവാണ്. ചെല്ലുന്നിടത്തെല്ലാം അദ്ദേഹം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്,’ എന്നായിരുന്നു എന്‍.ഡി.ടി.വിയുടെ പ്രസ്താവന.

ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്ത്, പ്രൈം ടൈം തുടങ്ങിയ രവീഷ് കുമാര്‍ അവതരിപ്പിച്ചിരുന്ന വാര്‍ത്താ പരിപാടികള്‍ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്‍.ഡി.ടി.വിയുടെ മുഖമായിട്ടായിരുന്നു അദ്ദേഹം അറിയിപ്പെട്ടിരുന്നത്. 2019ല്‍ മഗ്‌സസെ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിരുന്നു.

അതേസമയം, എന്‍.ഡി.ടി.വിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (RRPR Holding Private Limited) ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് പ്രണോയിയും രാധികയും കഴിഞ്ഞ ദിവസം രാജിവെച്ചത്. ചൊവ്വാഴ്ച നടന്ന ബോര്‍ഡ് മീറ്റിങ്ങിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം.

ഇരുവരും രാജിവെച്ച ഒഴിവിലേക്ക് സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ അടിയന്തര പ്രാധാന്യത്തോടെ നിയമിക്കുമെന്ന് എന്‍.ഡി.ടി.വി അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെയായിരുന്നു എന്‍.ഡി.ടി.വിയുടെ 29.2 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. മാധ്യമ മേഖലയില്‍ അദാനിയുടെ ഉപകമ്പനിയായ എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡാണ് അവരുടെ തന്നെ അനുബന്ധ സ്ഥാപനമായ വി.സി.പി.എല്ലില്‍ (വിശ്വപ്രദാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്) നിന്നും എന്‍.ഡി.ടി.വിയുടെ ഓഹരികള്‍ വാങ്ങിയത്.

വി.സി.പി.എല്ലില്‍ നിന്നും എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ വാങ്ങിക്കുമെന്നും 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ ആരംഭിക്കും എന്നുമായിരുന്നു അദാനി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്‌വര്‍ക് അറിയിച്ചിരുന്നത്. 26 ശതമാനം ഓഹരി കൂടി ലഭിക്കുകയാണെങ്കില്‍, അദാനി ഗ്രൂപ്പിന്റെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. ഇത് എന്‍.ഡി.ടി.വിയുടെ മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന് വഴിയൊരുക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 85 കോടി രൂപയായിരുന്നു എന്‍.ഡി.ടി.വിയുടെ ലാഭം. പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കും 32.26 ശതമാനം ഓഹരി സ്ഥാപനത്തിലുണ്ട്. എന്‍.ഡി.ടി.വി 24*7, എന്‍.ഡി.ടി.വി ഇന്ത്യ, എന്‍.ഡി.ടി.വി പ്രോഫിറ്റ് എന്നീ ടി.വി ചാനലുകളാണ് എന്‍.ഡി.ടി.വി ഗ്രൂപ്പിനുള്ളത്.

ഇതേ കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ വന്ന സമയത്ത്, ആര്‍.ആര്‍.പി ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍.ആര്‍.പി.എച്ച്) 99.5 ശതമാനം നിയന്ത്രണങ്ങളുമേറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ അധീനതയിലുള്ള വി.സി.പി.എല്ലിന്റെ നടപടിക്കെതിരെ എന്‍.ഡി.ടി.വി രംഗത്തെത്തിയിരുന്നു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് വി.സി.പി.എല്‍ ഇത്തരമൊരു നടപടിക്കൊരുങ്ങിയത് എന്നായിരുന്നു എന്‍.ഡി.ടിവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

Content Highlight: Journalist  Ravish Kumar’s YouTube channel subscribers number rocketed after his resignation from NDTV

We use cookies to give you the best possible experience. Learn more