|

'രണ്ടിടത്തും ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമാകും'; ബി.ജെ.പിയെ ജയിപ്പിക്കാന്‍ രാജ്യത്ത് കഷ്ടപ്പെടുന്നത് കേന്ദ്ര ഏജന്‍സികളെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പി. സായിനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് നഷ്ടമാകുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തന്‍ പി. സായ്‌നാഥ്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ബി.ജെ.പിക്ക് രണ്ട് സീറ്റുകളില്‍ കൂടുതല്‍ ലഭിക്കില്ലെന്നും തമിഴ്‌നാട്ടില്‍ വലിയ രീതിയിലുള്ള തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘കേരളത്തിലെയും തമിഴ്നാട്ടിലെയും സാഹചര്യം കുറച്ച് കൂടി എളുപ്പത്തില്‍ തന്നെ പ്രവചിക്കാനാവും. ഈ രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഭൂരിഭാഗം ഇടങ്ങളിലും കെട്ടിവെച്ച കാശ് തന്നെ നഷ്ടമാകും. കേരളത്തില്‍ രണ്ട് സീററുകളിലധികം ബി.ജെ.പിയുടെ ജയസാധ്യത കാണുന്നില്ല. തമിഴ്നാട്ടില്‍ ഒരുപാടിടങ്ങളില്‍ മത്സരിക്കുന്നുണ്ടെങ്കിലും അവിടെയൊക്കെ ഭീകരമായ രീതിയില്‍ തോല്‍വി ബി.ജെ.പിക്ക് ഏറ്റുവാങ്ങേണ്ടി വരും. ഡി.എം.കെ സഖ്യം വലിയ വിജയം തന്നെ ഇത്തവണ നേടുമെന്നാണ് ഞാന്‍ കരുതുന്നത്. പുതുച്ചേരിയിലെ സ്ഥിതി കുറച്ചു കൂടി സവിശേഷമായതാണ്. തമിഴ്നാടിലേതു പോലെയുള്ള പ്രതിഫലനമാവില്ല അവിടെ. പ്രത്യേകതരം കൂട്ടുകെട്ടുകളാണ് അവിടെ പ്രവര്‍ത്തിക്കുന്നത്,’ സായിനാഥ് പറഞ്ഞു.

അതേസമയം അസമില്‍ ബി.ജെ.പിക്ക് അനായാസ വിജയം ആയിരിക്കും. എന്നാലും അവിടെ ബി.ജെ.പി വിരുദ്ധ സഖ്യം നല്ല മികച്ച സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ബി.ജെ.പിക്ക് അവിടെ കഴിഞ്ഞ തവണത്തേത് പോലെ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ തൃണമൂല്‍ തുടര്‍ഭരണമുണ്ടാകുമെന്നാണ് കരുതുന്നത്. കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇവിടെ ശബരിമല വിഷയം ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ബി.ജെ.പിയെ ജയിപ്പിക്കാനായി കേന്ദ്ര ഏജന്‍സികള്‍ കഷ്ടപ്പെട്ട് പണിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Journalist P Sainath says that BJP may lose in tamilnadu and Kerala