| Friday, 21st October 2022, 10:19 am

എനിക്ക് പഴയ ഡി.വൈ.എഫ്.ഐക്കാരോടാണ് ചോദിക്കാനുള്ളത്, നിങ്ങളും ഡി.വൈ.എഫ്.ഐ എന്നുപറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയവരല്ലേ? നിങ്ങള്‍ക്കീ അനീതിയോടു പ്രതികരിക്കാന്‍ ഒന്നുമില്ലേ?: കെ.ജെ. ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളം ഒരു പോലീസ് സ്റ്റേറ്റായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്. തെരഞ്ഞടുക്കപ്പെട്ട ആഭ്യന്തരമന്ത്രി പോലീസുകാരന്‍ എഴുതിക്കൊടുക്കുന്നത് വായിക്കുകയാണെന്നും, എന്നിട്ട് നീതി നടക്കുമെന്ന് കൈയില്‍നിന്നിട്ട് പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കിളികൊല്ലൂര്‍ പൊലീസ് മര്‍ദനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെയും സംസ്ഥാന സര്‍ക്കാര്‍ നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലുടെ പ്രതികരിക്കുകയാണ് കെ.ജെ. ജേക്കബ്.

കെ.എസ്.വൈ.എഫുകാരനായിരുന്ന മുഖ്യമന്ത്രിയോ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിരന്നിരിക്കുന്ന പഴയ ഡി.വൈ.എഫ്.ഐക്കാരോ കിളികൊല്ലൂരില്‍ നടന്ന നരനായാട്ട് അറിയില്ലെന്നും, മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ നമ്മളോട് പറയാന്‍ ഒരു ന്യായം പോലീസുകാര്‍ കൊടുത്തിട്ടുണ്ടെന്നും കെ.ജെ. ജേക്കബ് പറഞ്ഞു.

നിയമത്തോട് ബഹുമാനമുള്ള ആരെങ്കിലും കേരളാ പോലീസില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെ ഏല്‍പ്പിക്കണ്ട കേസാണ് കിളികൊല്ലൂര്‍ നരനായാട്ട്. എന്നാല്‍ സംഭവത്തിലെ പ്രതികളെ പകുതി ശമ്പളവും കൊടുത്തു വീട്ടിലിരുത്തിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇരിക്കുന്ന പഴയ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് ഈ അനീതിയോടു പ്രതികരിക്കാന്‍ ഒന്നുമില്ലേ? പതിനഞ്ചും പതിനാറും വയസില്‍ എസ്.എഫ്.ഐ എന്നും ഡി.വൈ.എഫ്.ഐ എന്നുമൊക്കെ പറഞ്ഞു വീട്ടില്‍നിന്നും ഇറങ്ങിയവരല്ലേ നിങ്ങളെന്നും കെ.ജെ. ജേക്കബ് കുറിപ്പിലൂടെ ചോദിക്കുന്നു.

‘നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന നാട്ടില്‍ ഇമ്മാതിരി ക്രിമിനലുകള്‍ക്ക് സംരക്ഷണം കൊടുത്തിട്ട് യാതൊരു പ്രശ്‌നവുമില്ലാതെ ജനങ്ങളെ ഇനിയും അഭിമുഖീകരിക്കാമെന്നാണോ നിങ്ങള്‍ കരുതുന്നത്? നിങ്ങള്‍ക്ക് തെറ്റിപ്പോകും. ഭീകരമായി തെറ്റിപ്പോകും,’ കെ.ജെ. ജേക്കബ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, എം.ഡി.എം.എ.യുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 25ന് ദമ്പതിമാരടക്കം നാല് പേരെ കിളികൊല്ലൂര്‍ പോലീസ് പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് വ്യാജ കേസ് ചമച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെയും സൈനികനായ ജ്യേഷ്ഠനെയും പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഇവരെ മര്‍ദിച്ച സി.ഐ ഉള്‍പ്പെടെ നാല് പൊലീസുകാരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സി.ഐ വിനോദ്, എസ്.ഐ അനീഷ്, സി.പി.ഒമാരായ മണികണ്ഠന്‍, ലകേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കെ.ജെ. ജേക്കബിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളം ഒരു പോലീസ് സ്റ്റേറ്റായി മാറിക്കൊണ്ടിരിക്കുകയാണ്.
പൊലീസിന് തോന്നുന്നതു ചെയ്യും. ചോദിക്കാനും പറയാനും പോലീസുകാര്‍ തന്നെ.
അപ്പോള്‍ നിങ്ങള്‍ ചോദിക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ ആഭ്യന്തര മന്ത്രി ഇല്ലേയെന്ന്.
ഒന്നുകില്‍ ഇല്ല. അല്ലെങ്കില്‍ അയാള്‍ വന്നിരുന്നു പോലീസുകാരന്‍ എഴുതിക്കൊടുക്കുന്നതു വായിക്കും. എന്നിട്ടു നീതി നടക്കും എന്ന് കൈയില്‍നിന്നിട്ട് പറയും.

ആദ്യത്തെ മണിക്കൂറുകളില്‍ തന്നെ തീര്‍ന്നു പോയതാണ് ശ്രീറാം വെങ്കട്ടരാമന്‍ കള്ളുകുടിച്ചു ലക്കുകെട്ട് ഒരു തൊഴിലാളിയെ ഇടിച്ചുകൊന്ന കേസ്. മാസങ്ങള്‍ക്കുശേഷവും ആഭ്യന്തരമന്ത്രി വന്നു പറയും നീതി നടപ്പാക്കുമെന്ന്. (ആ കേസിന്റെ കാര്യം വിശദമായി എഴുതാം )
കൊല്ലം കിളികൊല്ലൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെയും അയാളുടെ സൈനികനായ സഹോദരന്റെയും മേല്‍ പോലീസ് നടത്തിയ നരനായാട്ടിന്റെ കാര്യം ലോകം മുഴുവന്‍ അറിഞ്ഞിരിക്കും; കെ.എസ്.വൈ.എഫുകാരനായിരുന്ന മുഖ്യമന്ത്രിയോ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിരന്നിരിക്കുന്ന പഴയ ഡി.വൈ.എഫ്.ഐക്കാരോ അറിയില്ല.

മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ നമ്മളോട് പറയാന്‍ ഒരു ന്യായം പോലീസുകാര്‍ കൊടുത്തിട്ടുണ്ട്: നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് കേസില്‍ ജാമ്യം നില്ക്കാന്‍ വിസമ്മതിച്ചതിനെ പേരില്‍ രണ്ട് യുവാക്കളെ ഭേദ്യം ചെയ്തു ജയിലിലടച്ച കേസാണ് അത്. അവരുടെ വിരലുകളും കൈയുമൊക്കെ സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ അടിച്ചുതകര്‍ത്ത കേസാണ്.
എന്താണ് സസ്പെന്‍ഷന്‍ ഉത്തരവിലുള്ളത്?

തന്നെ ആക്രമിക്കുന്നതിനിടയില്‍ ഒരു പോലീസുകാരന്‍ യുവാക്കളെ ആക്രമിച്ചു. മറ്റു മൂന്നു പോലീസുകാര്‍ നോക്കിനിന്നു. അതൊക്കെ പോലീസ് സേനക്ക് അപമാനമുണ്ടാക്കി. അതിനാല്‍ സസ്പെന്‍ഡ് ചെയ്യുന്നു.

ക്രിമിനല്‍ കേസെടുത്തു അറസ്റ്റ് ചെയ്തു ജയിലിലിട്ടിട്ട് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് അന്വേഷണം നിയമത്തോട് ബഹുമാനമുള്ള ആരെങ്കിലും കേരളാ പോലീസില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെ ഏല്‍പ്പിക്കണ്ട കേസാണ് പകുതി ശമ്പളവും കൊടുത്തു വീട്ടിലിരുത്തിയിരിക്കുന്നത്.

***
സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപ്പറയുന്ന ആളുകളുണ്ട്. ഡി.വൈ.എഫ്.ഐ ക്കാരായിരുന്നവര്‍.
പി. രാജീവ്
കെ.എന്‍. ബാലഗോപാല്‍
സി.എസ്. സുജാത
പി.കെ. ബിജു
എം. സ്വരാജ്
സജി ചെറിയാന്‍
പുത്തലത്ത് ദിനേശന്‍
മുഹമ്മദ് റിയാസ്
എ. വിജയരാഘവന്‍
എം.എ. ബേബി
എ.കെ. ബാലന്‍
ഇ.പി. ജയരാജന്‍
ടി.എം. തോമസ് ഐസക്
കെ. രാധാകൃഷ്ണന്‍

എനിക്ക് നിങ്ങളോടാണ് ചോദിക്കാനുള്ളത്:
നിങ്ങള്‍ക്ക് ഈ അനീതിയോട് പ്രതികരിക്കാന്‍ ഒന്നുമില്ലേ? പതിനഞ്ചും പതിനാറും വയസില്‍ എസ്.എഫ്.ഐ എന്നും ഡി.വൈ.എഫ്.ഐ എന്നുമൊക്കെ പറഞ്ഞു വീട്ടില്‍നിന്നും ഇറങ്ങിയവരല്ലേ നിങ്ങള്‍? മുദ്രാവാക്യം വിളിച്ചും സമരം ചെയ്തും പോലിസിന്റെ തല്ലുവാങ്ങിയുമല്ലേ നിങ്ങള്‍ സെക്രട്ടേറിയറ്റില്‍ പോയിരിക്കുന്നത്, അല്ലാതെ ആരുടേയെങ്കിലും പെട്ടി പിടിച്ചിട്ടല്ലല്ലോ?

കണ്ണില്‍ പൊടിയിടാന്‍ പൊലീസുകാരെ അനുവദിക്കരുതെന്നും ഈ കേസില്‍ ക്രിമിനലുകളായ ആ പോലീസുകാരുടെ പേരില്‍ ക്രിമിനല്‍ നടപടി എടുക്കണമെന്നും ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടാന്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന നാട്ടില്‍ ഇമ്മാതിരി ക്രിമിനലുകള്‍ക്ക് സംരക്ഷണം കൊടുത്തിട്ട് യാതൊരു പ്രശ്‌നവുമില്ലാതെ ജനങ്ങളെ ഇനിയും അഭിമുഖീകരിക്കാമെന്നാണോ നിങ്ങള്‍ കരുതുന്നത്?
നിങ്ങള്‍ക്ക് തെറ്റിപ്പോകും.
ഭീകരമായി തെറ്റിപ്പോകും.

Content Highlight: Journalist KJ Jacob’s Reaction on Kilikollur Police Station Incident

We use cookies to give you the best possible experience. Learn more