'മെസിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം എത്തിനില്‍ക്കുന്ന യുവതാരം'; പ്രശംസിച്ച് ജോസെ മൊറീഞ്ഞോ
Football
'മെസിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം എത്തിനില്‍ക്കുന്ന യുവതാരം'; പ്രശംസിച്ച് ജോസെ മൊറീഞ്ഞോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th August 2023, 1:24 pm

സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും നോര്‍വീജിയന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ടും. കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റാനും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാനും ഇരുതാരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്.

ഭാവിയില്‍ ഗോട്ട് ആരെന്നുള്ള ചോദ്യത്തില്‍ പരസ്പരം മത്സരിക്കുക എംബാപ്പെയും ഹാലണ്ടുമായിരിക്കുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. വിഷയത്തില്‍ തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് എ.എസ്. റോമ കോച്ച് ജോസെ മൊറീഞ്ഞോ. കിലിയന്‍ എംബാപ്പെയാണ് ആധുനിക ഫുട്ബോളിലെ മികച്ച താരമെന്നാണ് അദ്ദേഹം പറഞ്ഞത്.

നിലവില്‍ ക്രിസ്റ്റ്യാനോക്കും മെസിക്കുമൊപ്പം എത്തി നില്‍ക്കുന്ന താരമാണ് എംബാപ്പെയെന്നും അദ്ദേഹത്തെ പോലൊരു താരം ടീമിലുണ്ടെങ്കില്‍ മത്സരം എളുപ്പത്തില്‍ ജയിക്കാനാകുമെന്നും മൊറീഞ്ഞോ പറഞ്ഞു.

‘നിങ്ങളുടെ ടീമില്‍ എംബാപ്പെ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല. ടീമിന് എളുപ്പത്തില്‍ ജയം നേടാനാകും. മത്സരങ്ങള്‍ എളുപ്പത്തില്‍ ജയിക്കുന്ന എതിരാളികളെ വിറപ്പിക്കാന്‍ കഴിയുന്ന താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. മെസിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പമെത്തി നില്‍ക്കാന്‍ കഴിയുന്ന താരമാണ് എംബാപ്പെ. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമായി അവന്‍ അറിയപ്പെടും,’ മൊറീഞ്ഞോ പറഞ്ഞു.

ലീഗ് വണ്ണില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ലെന്‍സിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. ഇരട്ട ഗോളുകളുമായി എംബാപ്പെയായിരുന്നു മത്സരത്തില്‍ തിളങ്ങിയത്. ഇതോടെ പാരീസിയന്‍ ക്ലബ്ബില്‍ പുതിയ റെക്കോഡിട്ടിരിക്കുകയാണ് താരം.

ലെന്‍സിനെതിരെ സ്‌കോര്‍ ചെയ്തതോടെ പി.എസ്.ജിയില്‍ 150ാമത്തെ ലീഗ് ഗോളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ പാരീസിയന്‍ ജേഴ്സിയില്‍ 300 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നേടുന്ന താരമെന്ന ഖ്യാതിയും എംബാപ്പെ സ്വന്തമാക്കി 214 ഗോളുകളും 86 അസിസ്റ്റുകളും).

കളിയുടെ 44ാം മിനിട്ടില്‍ മാര്‍ക്കോ അസെന്‍സിയോയുടെ ഗോളിലൂടെ പി.എസ്.ജി ലീഡെടുക്കുകയായിരുന്നു. 52, 90 മിനിട്ടുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍ പിറന്നത്. ഇഞ്ച്വറി ടൈമില്‍ മോര്‍ഗന്‍ ഗ്വിലോവോഗി ഒരു ഗോള്‍ മടക്കിയെങ്കിലും ലെന്‍സ് തോല്‍വി വഴങ്ങുകയായിരുന്നു.

Content Highlights: Jose Mourinho praises Kylian Mbappe