| Thursday, 12th October 2023, 3:05 pm

ഗോട്ട് ഡിബേറ്റില്‍ എല്ലായിപ്പോഴും ഒറ്റ ഉത്തരം; ഇതിഹാസത്തെ പ്രശംസിച്ച് ജോസെ മൊറീഞ്ഞോ

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്‌ബോളിലെ ഗോട്ട് എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോയെയും കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് എ.എസ് റോമ പരിശീലകന്‍ ജോസെ മൊറീഞ്ഞോ. ഇരുതാരങ്ങളില്‍ മികച്ചത് ക്രിസ്റ്റ്യാനോയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

‘ക്രിസ്റ്റ്യാനോയാണ് മെസിയെക്കാള്‍ മികച്ചതെന്നേ ഞാനെല്ലായിപ്പോഴും പറയൂ. കാരണം മെസി ഒരു ടീമില്‍ വളര്‍ന്നു, അതില്‍ തന്നെ ഇപ്പോഴും കളിക്കുന്നു, സഹതാരങ്ങള്‍ക്കൊപ്പം തന്നെ എപ്പോഴും കളിക്കുന്നു. എന്നാല്‍ റൊണാള്‍ഡോ ഇംഗ്ലണ്ടില്‍ നിന്ന് തോല്‍ക്കാന്‍ സാധ്യതയുള്ള ടീമിനോപ്പം ചേരുകയായിരുന്നു,’ ജോസെ മൊറീഞ്ഞോ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. യു.എസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ നടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്റര്‍ മയാമിയെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

Content Highlights: Jose Mourinho praises Cristiano Ronaldo

We use cookies to give you the best possible experience. Learn more