| Wednesday, 1st July 2020, 7:35 pm

നിലപാട് മാറ്റില്ല; തങ്ങളെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് തന്നെയെന്ന് ജോസ് കെ.മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: യു.ഡി.എഫില്‍ നിന്ന് തങ്ങളെ പുറത്താക്കിയത് തന്നെയാണെന്ന് ജോസ് കെ.മാണി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തില്‍ നിലപാട് മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂറുമാറിയ ആള്‍ക്ക് പ്രസിഡണ്ട് സ്ഥാനം നല്‍കണമെന്ന് പറയുന്നത് യുക്തിയില്ലായ്മ ആണെന്നും ജോസ് പറഞ്ഞു.

നേരത്തെ യു.ഡി.എഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ.മാണി പക്ഷത്തെ പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. മുന്നണിയില്‍ നിന്ന് മാറ്റിനിര്‍ത്തുക മാത്രമാണ് ചെയ്തതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

ജോസ് പക്ഷത്തിന് ആഗ്രഹമുണ്ടെങ്കില്‍ തിരിച്ചുവരാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്നും ഒഴിവാക്കിയതായി കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ആയിരുന്നു അറിയിച്ചത്. യുഡിഎഫിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ ജോസ്‌കെ മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതിയല്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ. മാണി വിഭാഗം നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നാണ് യു.ഡി.എഫ് പുറത്താക്കാനുള്ള തീരുമാനത്തിലെത്തിയത്.

യു.ഡി.എഫ് തീരുമാനമെടുത്തെന്നും അതിന് മുമ്പ് യു.ഡി.എഫ് ചെയര്‍മാനും അംഗങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും കണ്‍വീനര്‍ അറിയിക്കുകയായിരുന്നു. ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും ജോസ് കെ മാണി വിഭാഗം സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം കെ.എം മാണിയെ മുന്നില്‍ നിന്ന് കുത്താന്‍ സാധിക്കാത്തവര്‍ പിന്നില്‍ നിന്ന് കുത്തി എന്നായിരുന്നു ജോസ് വിഭാഗം പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more