ആ കണക്കില്‍ ധോണിയെയും യുവരാജിനെയും ഒന്നിച്ച് വെട്ടി ജോസേട്ടന്‍; ലോക റെക്കോഡുമായി ബട്‌ലര്‍
Sports News
ആ കണക്കില്‍ ധോണിയെയും യുവരാജിനെയും ഒന്നിച്ച് വെട്ടി ജോസേട്ടന്‍; ലോക റെക്കോഡുമായി ബട്‌ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st February 2023, 9:29 pm

ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയില്‍ വമ്പന്‍ ടോട്ടലുമായി ത്രീ ലയണ്‍സ്. ഓപ്പണര്‍ ഡേവിഡ് മലന്റെയും ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ചിന് 346 എന്ന സ്‌കോറിലെത്തിയത്.

ഡേവിഡ് മലന്‍ 114 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുടെയും ആറ് സിക്‌സറിന്റെയും അകമ്പടിയോടെ 118 റണ്‍സ് നേടിയപ്പോള്‍ 127 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും ഏഴ് സിക്‌സറുമായി 131 റണ്‍സാണ് ബട്‌ലര്‍ സ്വന്തമാക്കിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ബട്‌ലറിനെ തേടിയെത്തി. അഞ്ചാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് ബട്‌ലര്‍ സ്വന്തമാക്കിയത്.

മത്സരത്തിന് മുമ്പ് യുവരാജ് സിങ്ങിനും എം.എസ്. ധോണിക്കുമൊപ്പം ഏഴ് സെഞ്ച്വറിയോടെ ഒന്നാം സ്ഥാനം പങ്കിട്ട ബട്‌ലര്‍, പരമ്പരയിലെ മൂന്നാം ഏകദിനം കഴിഞ്ഞതോടെ ഒന്നാമനായി.

അഞ്ചാം നമ്പറിലോ അതില്‍ താഴെയോ ഇറങ്ങി ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടുന്ന താരങ്ങള്‍

ജോസ് ബട്‌ലര്‍ – 8*

യുവരാജ് സിങ് – 7

എം.എസ്. ധോണി – 7

എ.ബി. ഡി വില്ലിയേഴ്‌സ് – 6

ഓയിന്‍ മോര്‍ഗന്‍ – 6

അതേസമയം. മലന്റെയും ബട്‌ലറിന്റെയും സെഞ്ച്വറിക്ക് പുറമെ മോയിന്‍ അലിയും ഇംഗ്ലണ്ട് സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയിരുന്നു.

ഡയമണ്ട് ഓവലില്‍ വെച്ച് നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മുഖം രക്ഷിക്കാനെങ്കിലും ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഇംഗ്ലണ്ട് സീരീസ് തെംബ ബാവുമക്കും സംഘത്തിനും മുമ്പില്‍ അടിയറ വെച്ചിരുന്നു.

പരമ്പരയിലെ രണ്ടാം മത്സരത്തിലും 340+ റണ്‍സ് നേടിയതിന് ശേഷമായിരുന്നു ഇംഗ്ലണ്ട് തോറ്റത്. 82 പന്തില്‍ നിന്നും പുറത്താവാതെ 94 റണ്‍സ് നേടിയ ബട്‌ലറിന്റെയും 75 പന്തില്‍ നിന്നും 80 റണ്‍സ് നേടി ഹാരി ബ്രൂക്കിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ ഇംഗ്ലണ്ട് 342 റണ്‍സ് നേടിയിരുന്നു.

343 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ്, നായകന്‍ തെംബ ബാവുമയുടെ സെഞ്ച്വറിയുടെയും ഡേവിഡ് മില്ലറിന്റെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തില്‍ അനായാസം ലക്ഷ്യം കാണുകയായിരുന്നു.

 

Content highlight: Jos Buttler surpasses MS Dhoni and Yuvraj Singh