ബട്‌ലറിന്റെ കിളി പറന്നോ? ക്രിക്കറ്റില്‍ ഇത്രയും മണ്ടന്‍ റിവ്യൂ ആരുമെടുത്ത് കാണില്ല!
Sports News
ബട്‌ലറിന്റെ കിളി പറന്നോ? ക്രിക്കറ്റില്‍ ഇത്രയും മണ്ടന്‍ റിവ്യൂ ആരുമെടുത്ത് കാണില്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 31st August 2023, 7:19 pm

ന്യൂസിലാന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ പടുകൂറ്റന്‍ ജയമായിരുന്നു ആതിഥേയര്‍ സ്വന്തമാക്കിയത്. റിവര്‍സൈഡില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റും 36 പന്തും ബാക്കി നില്‍ക്കെയാണ് ത്രീ ലയണ്‍സ് വിജയം പിടിച്ചടക്കിയത്.

ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറില്‍ മൂന്ന് സിക്‌സര്‍ പറത്തി മികച്ച രീതിയില്‍ ന്യൂസിലാഡ് തുടങ്ങിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് മത്സരം കയ്യിലാക്കുകയയിരുന്നു. ഒടുവില്‍ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ 20 ഓവറില്‍ 139 റണ്‍സാണ് നേടിയത്. ഈ സ്‌കോര്‍ ഇംഗ്ലണ്ട് അനായാസം മറികടക്കുകയും ചെയ്തു.

ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിനിടെ രസകരമായ സംഭവം അരങ്ങേറിയിരുന്നു. ന്യൂസിലാന്‍ഡിന്റെ ടോപ് സ്‌കോറര്‍ ഗ്ലെന്‍ ഫിലിപ്‌സിനെതിരെ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ വിക്കറ്റിനായി റിവ്യു ചെയ്തിരുന്നു. എല്‍.ബി.ഡബ്ല്യൂനാണ് താരം റിവ്യൂ എടുത്തത്. എന്നാല്‍ റിപ്ലേയില്‍ അത് ഫിലിപ്‌സിന്റെ ബാറ്റിന്റെ നടുഭാഗത്തായിട്ടാണ് കൊള്ളുന്നതെന്ന് വ്യക്തമായി. വളരെ വിചിത്രമായ റിവ്യൂവായിരുന്നു ബട്‌ലര്‍ എടുത്തത്.

റിവ്യൂവിന് ശേഷം കമന്ററി ബോക്‌സില്‍ വെച്ച് ബട്‌ലറിന്റെ ഈ തീരുമാനത്തെ കളിയാക്കുന്നുണ്ടായിരുന്നു. 41 റണ്‍സെടുത്ത ഫിലിപ്‌സ് 36 റണ്‍സെടുത്ത് നില്‍ക്കുമ്പോഴായിരുന്നു സംഭവം. സ്പിന്‍ ബൗളര്‍ ലിയാം ലിവിങ്സ്റ്റണിന്റെ ബൗളിങ്ങിനിടെയാണ് സംഭവം.

നേരത്തെ ബാറ്റിങ്ങിനിറങ്ങി ന്യൂസിലാന്‍ഡിന് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. അറ്റാക്കിങ് ക്രിക്കറ്റിന് പേരുകേട്ട ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ലൂക് വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് സിക്സര്‍ പറത്തി ഫിന്‍ അലന്‍ ഇംഗ്ലണ്ടിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു.

എന്നാല്‍ തുടക്കം മുതലാക്കാന്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. ഗ്ലെന്‍ ഫിലിപ്പൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.


ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സും ലൂക് വുഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മോയിന്‍ അലി, ആദില്‍ റഷീദ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ഇന്നിങ്സിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ ജോണി ബെയര്‍സ്റ്റോയെ രണ്ടാം പന്തില്‍ ഡാരില്‍ മിച്ചലിന്റെ കൈകളിലെത്തിച്ച് ടിം സൗത്തി പുറത്താക്കി.

മൂന്നാമനായെത്തിയെ ഡേവിഡ് മലന്‍ മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കുകയായിരുന്നു. 46 പന്ത് നേരിട്ട് 54ല റണ്‍സാണ് മലന്‍ സ്വന്തമാക്കിയത്. 27 പ്ന്തില്‍ 43 റണ്‍സുമായി ഹാരി ബ്രൂക്ക് പുറത്താകാതെ നിന്നു. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം നാളെയാണ്.

Content Highlight: Jos Butlers Bad  Review Against Newzealand