| Thursday, 5th October 2023, 9:52 am

ഡിഫൻഡിങ് ചാമ്പ്യൻസ്' എന്ന ബഹുമതി വേണ്ട, മറ്റ് ടീമുകളെ പോലെ തന്നെയാണ് ഞങ്ങളും; ബട്ലർ

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശകരമായ ഐ.സി.സി ഏകദിന ലോകകപ്പ്‌ അടുത്തെത്തിയിരിക്കുകയാണ്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ നേരിടും. ആവേശകരമായ മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ടീമിന്റെ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് നായകൻ ജോസ് ബട്ലർ.

ഇംഗ്ലണ്ട് ടീമിനെ ഡിഫൻഡിങ് ചാമ്പ്യൻസ് എന്ന് വിളിക്കുന്നത് ഇഷ്ടമല്ലെന്നും, ലോകകപ്പിലെ മറ്റ് ടീമുകളുടെ അതേ സ്ഥാനത്ത്‌ തന്നെയാണ് ഇംഗ്ലണ്ടുമെന്നാണ് ബട്ലർ പറഞ്ഞത്.

‘ഞങ്ങൾ ഒന്നും പ്രതിരോധിക്കാൻ ശ്രമിക്കുന്നില്ല. ഞങ്ങൾ ഈ ലോകകപ്പ് നേടാനാണ് ശ്രമിക്കുന്നത്. മറ്റ് ടീമുകളെ പോലെയാണ് ഞങ്ങളും. നിലവിലെ ചാമ്പ്യൻസ് ആയതുകൊണ്ട് ഞങ്ങൾക്ക് പ്രത്യേക സ്ഥാനങ്ങളൊന്നും ആവശ്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം ചരിത്രങ്ങളെല്ലാം പഴയ കാര്യങ്ങളാണ് അത് ഒരിക്കലും വീണ്ടെടുക്കാനോ അതിൽ തന്നെ എപ്പോഴും മുറുകെപിടിച്ചു നിൽക്കാനോ സാധിക്കില്ല. ഇപ്പോൾ ഞങ്ങൾ നോക്കുന്നത് പുതിയ കാര്യങ്ങളിലേക്കാണ്. ലോകകപ്പിൽ ചാമ്പ്യന്മാരാവുന്നത് അതിശയകരമായ ഒരു കാര്യമാണ്. എന്നാൽ ഞങ്ങൾ ഇപ്പോഴും ഡിഫൻഡിങ് ചാമ്പ്യന്മാർ ആണെന്ന് എനിക്ക് തോന്നുന്നില്ല. ആ ട്രോഫി തിരികെ നൽകിയപോലെയാണ് എനിക്ക്തോന്നുന്നത്. കഴിഞ്ഞത് കഴിഞ്ഞു പുതിയ നേട്ടങ്ങൾ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,’ ബട്ട്ലർ ഇ.എസ്.പി. എൻ ക്രിക് ഇൻഫോയോട് പറഞ്ഞു.

2019ൽ ഇയോൺ മോർഗന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ആദ്യ ലോക സ്വന്തമാക്കിയിരുന്നു. മോർഗന് ശേഷമാണ് ജോസ് ബട്ലർ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ഈ ആത്മവിശ്വാസവുമായാണ് ഇംഗ്ലീഷ് ടീം ലോകകപ്പിലേക്ക് എത്തിയത്.

ബാറ്റിങ്ങിലും ബൗളിങ്ങിലു മികച്ച താരങ്ങളുളളതാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ലോകകപ്പിന്റ ചരിത്രത്തിൽ വെസ്റ്റ് ഇൻൻഡീസിനും ഓസ്ട്രേലിയക്കും ശേഷം കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീമായി മാറുക എന്ന ലക്ഷ്യത്തോടെയായിരിക്കും ജോസ് ബട്ലറും കൂട്ടരും ഇന്ത്യൻ മണ്ണിൽ ഇറങ്ങുക.

Content Highlight: Jos butler talks about England cricket team.

We use cookies to give you the best possible experience. Learn more