ഗസ ആശുപത്രി ആക്രമണം; പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലും വ്യാപക പ്രതിഷേധം
World
ഗസ ആശുപത്രി ആക്രമണം; പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലും വ്യാപക പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th October 2023, 9:38 am

ജറുസലേം: ഗസയിലെ ആശുപത്രിയില്‍ ഉണ്ടായ ഇസ്രഈലിന്റെ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലും വ്യാപക പ്രതിഷേധം. ആക്രമണത്തില്‍ 500 ലധികം ആളുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഇസ്രഈല്‍ എംബസിക്ക് നേരെ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.

200 പേരടങ്ങുന്ന ഒരു സംഘത്തിന് എംബസിയുടെ വളരെ അടുത്ത് എത്താന്‍ സാധിച്ചെങ്കിലും സുരക്ഷാ ഓഫീസര്‍മാര്‍ കണ്ണീര്‍ വാതകം ഉപയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചു വിടുകയായിരുന്നു. അതിനെ തുടര്‍ന്ന് ഇസ്രഈല്‍ എംബസിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള
കലോടി മസ്ജിദിലേക്ക് പ്രതിഷേധക്കാര്‍ മാറുകയുണ്ടായി. എംബസിയിലേക്ക് കടന്നുകയറാന്‍ കഴിഞ്ഞു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ജോര്‍ദാന്‍ സുരക്ഷാ സ്രോതസുകള്‍ അറിയിച്ചു.

‘ഭൂരിപക്ഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതായും രാഷ്ട്രീയപാര്‍ട്ടികളുടെയോ ഏതെങ്കിലും സംഘടനയുടെയോ പ്രതിഷേധങ്ങളല്ല എംബസിക്ക് നേരെ നടന്നതെന്നും ഇസ്രഈലിന്റെ ആക്രമണത്തോട് എല്ലാവരും ഒരുമിച്ചു നിന്ന് പ്രതിഷേധിക്കുകയായിരുന്നു,’ ദൃക്സാക്ഷി മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.

എംബസി അടച്ചു പൂട്ടണമെന്നും അംബാസിഡറെ പുറത്താക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗസ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലെ നഗരങ്ങളിലും മറ്റും 100 കണക്കിന് ആളുകളുടെ പ്രതിഷേധം നടന്നതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവ് ഇസ്രഈലിനെ കുറ്റപ്പെടുത്തകുകയും സംഭവത്തെ ‘കൂട്ടക്കൊല’,’യുദ്ധക്കുറ്റം’ എന്നിങ്ങനെ വിമര്‍ശിക്കുകയും ചെയ്തു. ആശുപത്രിയിലെ ആക്രമണത്തെ തുടര്‍ന്ന് നടത്തിയ പ്രതിഷേധത്തില്‍ മരണപ്പെട്ടവര്‍ക്കായി ജോര്‍ദാന്‍ സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

അല്‍ അഹ്ലി ആശുപത്രിക്ക് നേരെയാണ് ഇസ്രഈല്‍ സൈന്യത്തിന്റെ ബോംബാക്രമണമുണ്ടായത്. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണത്തില്‍ ആശുപത്രിയുടെ 80 ശതമാനവും തകര്‍ന്നുവെന്നാണ് ഇവിടെ നിന്ന് രക്ഷപ്പെട്ട ഒരു ഡോക്ടര്‍ ബി.ബി.സിയോട് പറയുന്നത്.

ഗസയില്‍ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. വീടു നഷ്ടപ്പെട്ടവരും പരിക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകള്‍ ആശുപത്രിയിലുണ്ടായിരുന്നു. ആകെ 4000 ഓളം ആളുകള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നെന്നാണ് ഗസ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ഇവിടേക്കാണ് ഒരു മുന്നറിയിപ്പും കൂടാതെ ആക്രമണം അഴിച്ചുവിട്ടത്. 12 ദിവസമായി നടക്കുന്ന ഏറ്റുമുട്ടലില്‍ ഏറ്റവും വലിയ ജീവനാശം സംഭവിച്ച ആക്രമണവും ഇതാണ്.

 

Content Highlight: Jordan try to protest Israeli embassy after Gaza hospital attack