| Thursday, 13th May 2021, 5:08 pm

കുടുംബത്തിലെ വിവാഹമോ ജന്മദിനമോ അല്ല, മന്ത്രിയുടെ ഇഷ്ടത്തിന് വിളിക്കാന്‍; വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ വി.മുരളീധരനെതിരെ ജോണ്‍ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദല്‍ഹിയില്‍ നടത്തിയ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി വി.മുരളീധരന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ അംഗവുമായ ജോണ്‍ ബ്രിട്ടാസ്.

ബംഗാള്‍ അക്രമവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ലേഖിക നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ബഹിഷ്‌കരിച്ച് ബി.ജെ.പി കേരള ഘടകം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വി. മുരളീധരന്റെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് എന്ന സ്ഥാപനത്തോട് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാമെന്നും അവര്‍ നല്‍കുന്ന ഓരോ വാര്‍ത്തയും പരിശോധിച്ച് വിലയിരുത്താനുള്ള അവകാശവും ആര്‍ക്കുമുണ്ടെന്നും എന്നാല്‍, ഒരു കേന്ദ്രമന്ത്രിക്ക് ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ ഒരു മാധ്യമസ്ഥാപനത്തെ വിലക്കാന്‍ അധികാരമില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കുടുംബത്തിലെ ജന്മദിനാഘോഷമോ വിവാഹമോ പോലുള്ള സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്ടമുള്ളവരെ വിളിക്കുകയും ഇഷ്ടമില്ലാത്തവരെ വിലക്കുകയും ചെയ്യാനാകൂ.

മന്ത്രി വിളിക്കുന്ന വാര്‍ത്താ സമ്മേളനം ഔദ്യോഗികപരിപാടിയാണ്. മന്ത്രിക്ക് ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ വേണ്ടി വിളിക്കുന്ന ഔദ്യോഗികപരിപാടിയാണ് ഇത്. ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അര്‍ഹത അവകാശമാണെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കിലെഴുതി.

യഥാര്‍ത്ഥത്തില്‍, മന്ത്രി വി. മുരളീധരന്റെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്. ചുമതലകള്‍ സ്‌നേഹമോ വിദ്വേഷമോ കൂടാതെ നിറവേറ്റും എന്ന സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം മന്ത്രിയായത്. ഔദ്യോഗികവാര്‍ത്താ സമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോള്‍ മന്ത്രി അവരോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. ചിലരെ വിലക്കിയപ്പോള്‍ മന്ത്രി അവരോട് വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു. മന്ത്രി മുരളീധരന്‍ നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഏഷ്യാനെറ്റ് ന്യൂസ് എന്ന സ്ഥാപനത്തോട് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അവര്‍ നല്കുന്ന ഓരോ വാര്‍ത്തയും പരിശോധിച്ച് വിലയിരുത്താനുള്ള അവകാശവും ആര്‍ക്കുമുണ്ട്. എന്നാല്‍, ഒരു കേന്ദ്ര മന്ത്രിക്ക് ഔദ്യോഗികവാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമസ്ഥാപനത്തെ വിലക്കാന്‍ അധികാരമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇല്ല എന്ന് ഞാന്‍ അസന്ദിഗ്ധമായി പറയും.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കാലത്തെ മാധ്യമപ്രവര്‍ത്തനപരിചയവും അനുഭവവും വച്ചാണ് ഞാന്‍ ഇതു പറയുന്നത്. ഒപ്പം, ഇന്ത്യയുടെ ജനാധിപത്യസംഹിതകള്‍ ഉള്‍ക്കൊണ്ടും. ദല്‍ഹിയില്‍ വിളിച്ച ഔദ്യോഗികവാര്‍ത്താസമ്മേളനത്തില്‍നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നടപടി മുന്‍നിര്‍ത്തിയാണ് ഞാന്‍ ഇത്രയും പറഞ്ഞത്.

താങ്കള്‍ കേന്ദ്രമന്ത്രിയേല്ലേ, ഇത് ഔദ്യോഗികപരിപാടിയല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി തന്റെ നിലപാട് മന്ത്രി വിശദമാക്കി – ഏഷ്യാനെറ്റ് ന്യൂസിനോട് ബി.ജെ.പി കേരളഘടകം നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്, താന്‍ ബി.ജെ.പി നേതാവാണ്, അതുകൊണ്ട് ചാനലിന് വാര്‍ത്താസമ്മേളനത്തില്‍ ഇടം നല്കുന്നില്ല.

കുടുംബത്തിലെ ജന്മദിനാഘോഷമോ വിവാഹമോ പോലുള്ള സ്വകാര്യ ചടങ്ങിലേ മന്ത്രിക്ക് ഇഷ്ടമുള്ളവരെ വിളിക്കുകയും ഇഷ്ടമില്ലാത്തവരെ വിലക്കുകയും ചെയ്യാനാകൂ. മന്ത്രി വിളിക്കുന്ന വാര്‍ത്താസമ്മേളനം ഔദ്യോഗികപരിപാടിയാണ്. മന്ത്രിക്ക് ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ വേണ്ടി വിളിക്കുന്ന ഔദ്യോഗികപരിപാടി.

ഖജനാവിലെ പണം ചെലവിട്ടു നടത്തുന്ന പരിപാടി. അതില്‍ പങ്കെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അര്‍ഹത അവകാശമാണ്. ചില ഔദ്യോഗികപരിപാടികളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. മന്ത്രിസഭായോഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാറില്ലല്ലോ. എന്നാല്‍, ഒരു പത്രസമ്മേളനം വിളിക്കുന്നു, അതില്‍ ചിലരെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി പറയുന്നു. ഇവിടെയാണ് വി. മുരളീധരന് ചുവടുപിഴയ്ക്കുന്നത്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ തറുതല രീതിയാണിത്. പെട്രോളിയം വില വര്‍ധനവ് സംബന്ധിച്ച് പണ്ടു നടത്തിയ വിശദീകരണത്തിനു സമാനമായ ഒരു ജല്പനം.

മഹാത്മാഗാന്ധിയുടെ നിസ്സഹകരണസമരത്തെ ഉദ്ധരിച്ചാണ് തന്റെ നടപടി മന്ത്രി ന്യായീകരിച്ചത്. സ്വയരക്ഷയ്ക്കായി മന്ത്രി മുരളീധരന്‍ മഹാത്മാഗാന്ധിയെ ഉപയോഗിക്കുന്നതില്‍ത്തന്നെ ഒരു പിശകില്ലേ എന്നു ചിലര്‍ക്ക് തോന്നിയേക്കാം. അതവിടെ നില്ക്കട്ടെ. അധികാരത്തോടു നിസ്സഹകരിച്ച മഹാത്മാവിന്റെ സമരമുറയെവിടെ അധികാരമദം പ്രദര്‍ശിപ്പിക്കുന്ന മന്ത്രിയുടെ ജനാധിപത്യബോധമില്ലായ്മ എവിടെ!

ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു പരിപാടിയില്‍ മന്ത്രിക്ക് പോകാതിരിക്കാം, അവരുടെ ക്ഷണം നിരസിക്കാം, അവരോട് നിസ്സഹകരിക്കാം. അതിലൊന്നും ആരും എതിരു പറയില്ല. മന്ത്രി ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആരും വാശി പിടിക്കില്ല.

യഥാര്‍ത്ഥത്തില്‍, മന്ത്രി വി. മുരളീധരന്റെ നടപടി സത്യപ്രതിജ്ഞാലംഘനവുമാണ്. ചുമതലകള്‍ സ്‌നേഹമോ വിദ്വേഷമോ കൂടാതെ നിറവേറ്റും എന്ന സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം മന്ത്രിയായത്. ഔദ്യോഗികവാര്‍ത്താ സമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോള്‍ മന്ത്രി അവരോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. ചിലരെ വിലക്കിയപ്പോള്‍ മന്ത്രി അവരോട് വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു. മന്ത്രി മുരളീധരന്‍ നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Jon Britas Aganist Minister V Muraleedharan

We use cookies to give you the best possible experience. Learn more