| Friday, 9th April 2021, 8:31 pm

ലോകം ചുറ്റി വരുന്ന മലയാള സിനിമ | ശ്രീജിത്ത് ദിവാകരന്‍ | Joji Film Review

ശ്രീജിത്ത് ദിവാകരന്‍

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2017 ജൂണ്‍ മുപ്പതിന്, ഡല്‍ഹിയിലെ സാകേതില്‍ നിന്ന് ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ കണ്ട് വന്ന രാത്രി, വൈകുവോളമിരുന്ന് അതേ കുറിച്ചൊരു കുറിപ്പ് എഴുതിയിരുന്നു. ഒരു വാക്കും വാചകവും തിരുത്താതെ ഒറ്റയടിക്ക് എഴുതിയ അപൂര്‍വം സിനിമാനുഭവകുറിപ്പുകളിലൊന്നായിരിക്കുമത്.

അത് എഴുതി തീര്‍ത്തത് ഈ വാചകത്തിലാണ്- ‘പോത്തന്‍, ഞങ്ങള്‍ സിനിമ പ്രേമികളുടെ ലോക്കല്‍ പടച്ചവനാണ് നിങ്ങള്‍, കെട്ടിപ്പിടുത്തംസ്!’. അത് തെറ്റായിരുന്നുവെന്ന് ഇപ്പോഴറിയാം. ദൈവം ലോകവ്യാപിയാണ്. പോത്തന്റെ സിനിമ നമ്മുടെ ലോക്കല്‍ ആകാശങ്ങളെയെല്ലാം ഭേദിച്ച് ലോകത്ത് എവിടെയുമുള്ള പ്രേക്ഷകരേയും ആനന്ദത്തിലാക്കുന്ന ഉയരത്തില്‍ സഞ്ചരിക്കുന്നതിന്, ദാ ഈ മൂന്നാം സിനിമ സാക്ഷ്യം പറയുന്നു. ജോജി, മാക്ബത്തല്ല. അവിടെ നമ്മള്‍ ‘ഇരകളേ’യും തിരയേണ്ടതില്ല. മാക്ബത്തും ഇരകളുമൊക്ക ചുറ്റി സഞ്ചരിക്കുന്ന ലോകസിനിമയാണിത്. മലയാളത്തില്‍ നിന്നുള്ള എണ്ണം പറഞ്ഞ മാസ്റ്റര്‍പീസുകളിലൊന്ന്.

സിനിമകളെങ്ങനെയാണ് രൂപപ്പെടുന്നത് എന്നത് പ്രേക്ഷകര്‍ക്കെന്നും ഒരത്ഭുതമാണ്. സര്‍ഗാത്മകതയുടെ ഒരു കുത്തൊഴുക്കാണോ സിനിമ? അതോ അതൊരു അച്ചടക്കപൂര്‍ണ്ണമായ, സുസംഘിടതമായ, പല തലത്തിലുമുള്ള ആലോചനകളുടെ, തിരുത്തലുകളുടെ ആകെത്തുകയാണോ? എങ്ങനെയാണ് മാസ്റ്റര്‍പീസുകള്‍ രൂപപ്പെടുന്നത്?

ജോജിയെ കുറിച്ച് മനോരമ ന്യൂസിന്റെ ‘പുലര്‍വേള’യില്‍ സംസാരിക്കുമ്പോള്‍ തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരന്‍ പറയുന്നത്, ഇത് പല തരത്തിലും സ്വയം നിയന്ത്രിതമായ ഒരു സിനിമയാണ് എന്നാണ്- കോവിഡ് കാലത്തെ നിലനില്‍പ്പിന്റെ സിനിമ. ലോകാരോഗ്യസംഘടനയുടെ മേധാവി ഇനിയെന്നാണ് സാധാരണ ജീവിതം സാധ്യമാവുക എന്നറിയില്ല എന്ന അനിശ്ചതത്വത്തിലേയ്ക്ക് നിസഹായനാകുമ്പോള്‍ പൊതുജനത്തേയും അവരുടെ പൊതുജീവിതത്തേയും ആശ്രയിച്ച് നില്‍ക്കുന്ന സിനിമ വ്യവസായത്തിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സൃഷ്ടി.

ഒത്തുതീര്‍പ്പുകളും പരിമിതികളും ഉള്ള, പ്രീ പ്ലാന്‍ഡ് അല്ലാത്ത, ഓര്‍ഗാനിക് ആയി രൂപപ്പെടാത്ത, ക്രൈം എന്നത് വീട്ടിലടച്ചിരുന്ന് ലോകത്തെ ജനലിലൂടെ മാത്രം കാണുന്ന മനുഷ്യരുടെ എല്ലാ കാലത്തേയും പ്രൈമല്‍ ഫീലിങ് ആണെന്ന് മനസിലാക്കി രൂപപ്പെടുത്തിയ, മാക്ബത്തിന്റെ പരിസരങ്ങളെ ചുറ്റിയുള്ള സിനിമ. എന്നിട്ടും ഓര്‍ഗാനിക് ആയ, മിനിമലിസവും അത്യപൂര്‍വ്വമായ സൂക്ഷ്മതയും ഉള്ള ബ്രില്യന്‍സ് ആയി ജോജി നമ്മുടെ മുന്നിലെത്തുന്നു.

കാരണം പതിനൊന്നാം നൂറ്റാണ്ടില്‍ സ്‌കോട്ട്ലാന്‍ഡ് വാണ മാക്ബത്തിന്റേയും മാക്ഡഫിന്റേയും ഡങ്കണിന്റേയും ചരിത്രത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് പതിനേഴാം നൂറ്റാണ്ടില്‍ വില്യം ഷേ്കസ്പിയര്‍ രചിച്ച് ലോകം വാഴ്ത്തിയ ‘ദ ട്രാജഡി ഓഫ് മാക്ബത്ത്’ അല്ല ഇത്. കേരളത്തിലെ ഒരു കുടുംബത്തിലെ കഥയാണ്. ഈ കാരണവരൊന്ന് ചത്തൊടുങ്ങിയെങ്കില്‍ എന്ന് ഏതൊക്കെ കുടുംബങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനകള്‍, ഏതെല്ലാം കാലത്തുയര്‍ന്ന് കേട്ടിട്ടില്ല!

മരുമക്കത്തായ തറവാടുകളിലെ അമ്മാവന്മാര്‍ മുതലിങ്ങോട്ട് പ്രതാപശാലികളായ, അധികാരിയായ, കര്‍ക്കശക്കാരനായ ഏത് കാരണവരും കുടുംബത്തിലെ അംഗങ്ങളെ കൊണ്ട് ഇത്തരമൊരു നിശബ്ദ പ്രാര്‍ത്ഥന നടത്തിക്കാതെ കടന്ന് പോയിട്ടില്ല. കുടുംബങ്ങളില്‍ മാത്രമല്ല, വ്യവസായ സ്ഥാപനങ്ങളില്‍, രാഷ്ട്രീയ സംഘടനകളില്‍, കുടുംബ ട്രസ്റ്റുകളില്‍.. പലയിടങ്ങളിലും. അത്തരമൊരു കാരണവരാണ് പനച്ചേല്‍ കുട്ടപ്പന്‍.

വലുതും പരപ്പേറിയതുമായ പനച്ചേല്‍ ബംഗ്ലാവില്‍ തൂങ്ങിയാടുന്ന ഇരട്ട പുള്‍ അപ് റിങ്സ് ഉണ്ട്. ഇരട്ടക്കയറില്‍ തൂക്കിയിട്ടിരിക്കുന്ന ഈ വളയങ്ങളില്‍ ഇരുകൈയ്യുകളും പിടിച്ച് നിലത്തുനിന്നുയര്‍ന്ന് തൂങ്ങി, വ്യായാമം ചെയ്യുന്ന ആ 74 കാരനെ കണ്ടാലറിയാം ആ ബംഗ്ലാവിന് മുകളിലൂടെ ഒരു ഈച്ച പോലും അയാളുടെ അനുവാദമില്ലാതെ പറക്കില്ലെന്ന്. അയാളുടെ ആകാരം മാത്രമല്ല, ആജ്ഞാശക്തിയും ആദ്യസീനിലേ പ്രകടമാണ്.

തീരെ അധികാരമില്ലാത്ത മൂന്ന് ജീവികളാണ് ആ വീട്ടിലുള്ളത്-
ഒന്ന്: ഇളയമകന്‍-ഒട്ടുപാലിനുണ്ടായവന്‍- ജോജി. കിഴക്കോട്ട്, റബ്ബര്‍ മേഖലയിലുള്ളവര്‍ക്കറിയാം, ഇതിലും ഒരാളെ അധിക്ഷേപിക്കാനില്ല. ഒന്നിനും കൊള്ളാത്തവനാണ് അവന്‍. പനച്ചേല്‍ കുട്ടപ്പന്റെ മക്കളില്‍ ഏറ്റവും ഇളയവനായി ജനിക്കുമ്പോള്‍ ജോജിയുടെ ആകാരം പോലും ചെറുതായി. ദുര്‍ബലനായി ജീവിച്ച അവന്‍ തീര്‍ച്ചയായും പല തവണ ആ വിളി കേട്ടുകാണും- ഒട്ടുപാലിനുണ്ടായവന്‍.

രണ്ട്: പോപി. മൂത്തമകന്‍ ജോമോന്റെ പുത്രന്‍. അവന്റെ അവകാശം സ്ഥാപിക്കുന്നതിന് ജോമോന്‍ പിരിഞ്ഞ് പോയ ഭാര്യയുമായി കേസ് നടത്തിയും ഒത്തുതീര്‍പ്പാക്കിയും രൂപ അമ്പത് ലക്ഷമാണ് മുടക്കിയത്. പനച്ചേല്‍ കുട്ടപ്പന്‍ വക പണം. ജോജിയും അവന്റെ കുതിര വായുപുത്രനും പോലെ പനച്ചേല്‍ കുടുംബത്തിന് അധികച്ചെലവാണ് പോപിയും.

മൂന്ന്: ബിന്‍സി. രണ്ടാമത്തെ മകന്‍ ജയ്സണിന്റെ ഭാര്യ. പ്രസവിച്ചിട്ടില്ല. കുട്ടികളുണ്ടാകാന്‍ ചികിത്സയിലാണ്. അഥവാ ചെലവാണ്. പനച്ചേല്‍ കുട്ടപ്പന്‍ ജീവിച്ചിരിക്കുന്ന ഒരു ഫ്രെയ്മിനും ബിന്‍സി ജോലി ചെയ്യാതിരിക്കുന്നില്ല. പാചകം ചെയ്യുന്നു, അലക്കുന്നു, വീട് വൃത്തിയാക്കുന്നു, ഭക്ഷണം വിളമ്പുന്നു, മീന്‍ കഷ്ണിക്കുന്നു. അവളെ നമ്മള്‍ വിശ്രമിച്ച രൂപത്തില്‍ കാണില്ല, ജോജിയെ ജോലിയെടുക്കുന്ന രൂപത്തിലും. അതാണ് കുട്ടപ്പന്റെ നിയമം.

ജോജി ചെയ്യുന്ന ജോലി കുടുംബത്തിന്റെ നഷ്ടമാണ്. അവന്റെ കുതിര ബിസിനസ് പോലെ. ‘നിന്റെ നടുവൊടിച്ച് ഞാനിവിടെ ഇടും. എന്നിട്ട് നിനക്കും നിന്റെ കുതിരക്കും ചെലവിന് തരും. അതാണ് എനിക്ക് ലാഭം’ എന്ന് കുട്ടപ്പന്‍ ജോജിയോട് പറയുന്നുണ്ട്. ജോജി ക്രൂരനാണോ? അറിയില്ല. രണ്ട് പേര്‍ തമ്മില്‍ തല്ലുന്നത് കണ്ടാന്‍ തലകറങ്ങി വീഴാവുന്ന വിധം ദുര്‍ബലനാണ് അവന്‍. പക്ഷേ അവന്റെ ജിവിതം മുഴുവന്‍ അഭിനയമാണ്. കൃത്രിമമായല്ലാതെ സംസാരിക്കാന്‍ അവനറിയില്ല.

വായു എന്ന് അവന്‍ വിളിക്കുന്ന വായുപുത്രന്‍ എന്ന കുതിരയുമായി ബന്ധപ്പെട്ട ടൂറിസം ബിസിനസ് നടക്കാത്തത് കോവിഡ് കാലമായത് കൊണ്ടാണെന്ന് സ്വയം ധരിക്കുകയും നാട്ടുകാരെ ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാനിപുലേഷന്‍ ആണ് അവന്റെ ആയുധം. പ്രറ്റന്‍ഷന്‍ ആണ് അടിസ്ഥാന ഭാവം. പക്ഷേ അത് അലസതയും ഭയവും ചേര്‍ന്ന ഒരു മിശ്രിതത്തില്‍ നിന്നുണ്ടായതാണ്. കുഴഞ്ഞ് വീണ അപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വണ്ടിയെടുക്കാന്‍ അവന് ഭയമാണ്. അപ്പനോട് അപ്പോഴും വണ്ടിയെടുക്കാന്‍ അവന്‍ അനുമതി ചോദിക്കുന്നുണ്ട്. പോപ്പിക്കുള്ള പ്രാക്ടിക്കല്‍ ബുദ്ധിപോലും അവനില്ല.

വിദേശത്ത് പോണമെന്നുണ്ടാകും. അതുകൊണ്ടാണ് ഇംഗ്ലീഷ് ടെസ്റ്റിന്റെ വീഡിയോ കോഴ്സ് ചെയ്യുന്നത്. പക്ഷേ അത് കാണാനോ പഠിക്കാനോ അവന്റെ മടി അനുവദിക്കില്ല. പുതപ്പിന്റടിയില്‍ പകല്‍ പോലും അഭയമാണ്. അവന്‍ പണ്ടേ അങ്ങനെയാണോ? അതോ അവന്‍ അങ്ങനെ ആയതോ? വലിയ ഭക്ഷണമേശയുള്ള ആ വീട്ടില്‍ എന്താണ് അടുക്കളയുടെ പാതിയമ്പുറത്ത് മാത്രം അവന് ഭക്ഷണം വിളമ്പുന്നത്? അവനെ അപ്പന്‍ വിലക്കിയിട്ടുണ്ടോ? ജോജിയായി അഭിനയിക്കുന്ന എളുപ്പമല്ല. ജീവിതത്തില്‍ മോശമായി അഭിനയിച്ചുകൊണ്ടേയിരിക്കുന്ന ഒരാളെയാണ് ഒരു നല്ല ആക്ടര്‍ക്ക് സ്‌ക്രീനില്‍ അവതരിപ്പിക്കേണ്ടത്.

പക്ഷേ അപ്പന്‍ മരിച്ചുകഴിയുമ്പോള്‍ ചിരി ഒളിപ്പിക്കാന്‍ മാസ്‌ക് വേണ്ടി വരുന്ന ജോജിയുടെ കണ്ണ് അയാളെയും മാസ്‌കിനേയും സിനിമയേയും കബളിപ്പിച്ച് ചിരിക്കും. സന്തോഷത്തിന്റെ ചിരിയാണോ! അല്ല വിവരിക്കാനാകാത്ത ഒരുന്മാദത്തിന്റെ ചിരി. നമ്മുടെ സാധാരണ കണ്‍സെപ്റ്റില്‍ നടനെന്ന് വിളിക്കാവുന്നതിനപ്പുറമെത്തിയിരിക്കുന്നു ഫഹദ് ഫാസില്‍. അസാധ്യമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നതില്‍ മാത്രമാണെന്ന് തോന്നുന്നു അയാളിലെ ആര്‍ട്ടിസ്റ്റിന്റെ മത്സരബുദ്ധി ഉറയ്ക്കുന്നത്.

ഫിലിം മെയ്ക്കേഴ്സ് എന്ന നിലയിലും മനുഷ്യരെന്ന നിലയിലും മുതിരുമ്പോള്‍ ‘ലോകം നമ്മള്‍ വിചാരിക്കുന്നത് പോലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ല എന്ന ബോധ്യം വര്‍ദ്ധിക്കുന്നുണ്ട്’ എന്നും ശ്യാം പറയുന്നുണ്ട്. കൃത്യമായും ശരിതെറ്റുകള്‍ നമുക്ക് കളം തിരിച്ച് മനസിലാക്കാനാവില്ല. ബിന്‍സി സ്നേഹം ഇല്ലാത്തവളാണോ? ഒരിക്കലുമല്ല. ക്ഷമയും സ്നേഹവും കരുതലും ഉള്ള സാധാരണ മനുഷ്യത്തിയാണ്. പക്ഷേ അസംതൃപ്തിയുടെ ഒരു മരുഭൂമി അവളുടെ മനസില്‍ വെന്തുരുകി കിടക്കുന്നുണ്ട്.

പനച്ചേല്‍ കുട്ടപ്പന്‍ മരിച്ചതിന് ശേഷം ആദ്യമവള്‍ ചെയ്യുന്നത് ആ വീട്ടില്‍ ജോലിക്ക് ഒരാളെ നിര്‍ത്തുന്നതാണ്. എന്നിട്ട് വലിയൊരു സോഫായില്‍ ഇരുന്ന് വിശ്രമിക്കുന്നു. കൊടുംവലിപ്പമുള്ള ഒരു ബംഗ്ലാവാണ്. അഞ്ചു പുരുഷന്മാര്‍, ഇളയ പോപ്പിയടക്കം, ഇരുന്നുണ്ട് പാത്രമെടുക്കാതെ പോലും എഴുന്നേറ്റ് പോകുന്ന വീടാണ്. എത്രമാത്രം ജോലിയാണ് അവള്‍ ചെയ്തു പോരുന്നത്. മാറിയൊരിടത്ത് പോയി ഭര്‍ത്താവുമൊത്ത് ജീവിക്കണം എന്നവള്‍ക്കില്ലേ?- ഉണ്ട്.

സാവകാശം നെയ്ല്‍ പോളീഷിടുന്ന, ജോലിക്കാരിക്ക് നിര്‍ദേശം നല്‍കുന്ന ഒരു സാധാരണ സ്ത്രീയായി അവള്‍ക്ക് ജിവിക്കണം. മീന്‍ മുറിച്ചുകൊണ്ടിരിക്കുമ്പോള്‍ ‘നിന്റെ കൂടി വീടല്ലേടാ’ എന്ന് തികച്ചും സമാധാനപരമായി ഒരു വെടിക്കെട്ടിന് തീ കൊളുത്തുന്ന, അപ്പനെ ആസ്പത്രിയിലാക്കി തളര്‍ന്ന് വരുന്ന ഭര്‍ത്താവിനോട്, അപ്പന്റെ മുറിയിലെ ചൂടുവെള്ളം വരുന്ന കുളിമുറിയില്‍ കുളിച്ചുകൊള്ളാന്‍ പറയുന്ന- സൗകര്യങ്ങളുടെ ആപ്പിള്‍ തിന്നാന്‍ പ്രേരിപ്പിക്കുന്ന, കണ്ണാടിയില്‍ കണ്ടത് കണ്ണടച്ച് കളയുന്ന, ഒരു പ്രാര്‍ത്ഥന പോലെ ‘മരിച്ചവരൊന്നും തിരിച്ച് വരില്ല, ജീവിച്ചിരിക്കുന്നവരെ നീ സൂക്ഷിച്ചാല്‍ മതി’ എന്ന് നിര്‍ദ്ദേശിക്കുന്ന ബിന്‍സി ലേഡി മാക്ബത്തിനേക്കാള്‍ ആഴമുള്ള കടലാണ്.

ഉണ്ണിമായയുടെ ശാന്തമായ ചലനങ്ങളില്‍ ബിന്‍സിയുടെ കടലിലെ തിരമാലകള്‍ ഒളിച്ചിരിക്കുന്നുണ്ട്. തൊഴിലെടുക്കുന്ന സ്ത്രീയെ മലയാളത്തില്‍ ഉണ്ണിമായയെ പോലെ സുഭദ്രമായി അവതരിപ്പിക്കുന്ന മറ്റാരുമില്ല. പുതിയ കാലത്തിലെ സ്ത്രീകളുടെ ഒരു തെളിച്ചം കാണാം ഉണ്ണിമായയുടെ കഥാപാത്രങ്ങളില്‍. അത് പറവയിലെ ടീച്ചറായി കൊള്ളട്ടെ, മായാനദിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിക്കൊള്ളട്ടെ, വൈറസിലെ ഹൗസ് സര്‍ജനോ അഞ്ചാംപാതിരയിലെ ഐ.പി.എസ് കാരിയോ ആകട്ടെ, ജീവിതോല്‍ക്കേര്‍ഷ എന്ന മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളെ നമുക്ക് കാണാം. അവരാരും ഭാര്യമാരും സഹോദരിമാരും മകളുമാരും കാമുകിമാരും മാത്രമായി അടയാളപ്പെടുന്നില്ല. അതീവ സൂക്ഷ്മതയോടെയും അതിലേറെ വ്യക്തതയോടെയുമാണ് ബിന്‍സിയെ ഉണ്ണിമായ അവതരിപ്പിക്കുന്നത്.

മിനിമലിസത്തിന്റെ അയ്യര് കളിയാണ് സിനിമ. രാജീവ് രാമചന്ദ്രന്‍ എഴുതിയത് പോലെ പനച്ചേല്‍ ബംഗ്ലാവില്‍ അനാവശ്യമായ ഒരു ആണിയുമില്ല. ഒരു കൊറിയറിന്റെ സഞ്ചാരത്തില്‍ പട്ടണവും എസ്റ്റേറ്റും തമ്മിലുള്ള ദൂരവും ആ പ്രദേശവും ഉണ്ട്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ നമ്മള്‍ പനച്ചേല്‍ ബംഗ്ളാവില്‍ പ്രവേശിക്കും. പുള്‍ അപ്റിംഗ്, കുളിമുറി, കുട്ടപ്പന്റെ പേഴ്സ്, അതിലുള്ള നയാപൈസ കണക്ക്, ജോജിയും പോപിയും, അപ്പന്റെ അടിമയായ ജോമോന്‍ എന്ന മൂത്ത പുത്രന്‍. കണ്ണും പൂട്ടി അപ്പന്‍ പറഞ്ഞതെന്തും അനുസരിക്കുന്ന, പോത്തുപോലെ പണിയെടുക്കുന്ന, അപ്പനെ ഉപാധികളില്ലാതെ സ്നേഹിക്കുന്ന ജോമോന്‍. അയാളുടെ ഈ നിലപാടും ജീവിതവും ആയിരിക്കുമോ ഭാര്യയെ അകറ്റിയത്? അതോ ഭാര്യ ഉപേക്ഷിച്ചതിന് ശേഷമാണോ അയാളിങ്ങനെയായത്?

ഷര്‍ട്ടിടാതെ ബംഗ്ലാവിന്റെ ഗേറ്റടക്കാന്‍ പോകുമ്പോള്‍ അയാള്‍ പനച്ചേല്‍ കുട്ടപ്പന്‍ തന്നെയാണ്. കുട്ടപ്പന്‍ ജോജിയുടെ കഴുത്തില്‍ ഒറ്റകൈയ്ക്ക് പൂട്ടിടുന്നതിനേക്കാള്‍ ശക്തിയിലാണ് ജോമോന്‍ പൂട്ടിടുന്നത്. ആ ജോമോന്‍ പോലും തളര്‍ന്ന് കിടക്കുന്ന അപ്പനോട് അനുമതി ചോദിച്ചിട്ട് അപ്പന്റെ ബാര്‍ കൗണ്ടറില്‍ നിന്ന് ഒരു കുപ്പിയെടുക്കുമ്പോള്‍ -താന്‍ അരക്കുപ്പി എം.എച്ചുമായി അരിഷ്ടിക്കുമ്പോള്‍ അപ്പന്റെ അലമാരയില്‍ എത്ര കുപ്പി, ഏതെല്ലാം വിദേശ മദ്യമാ- എന്ന് ഒരു നിമിഷം ഓര്‍ത്തുകാണുമോ? ഇല്ല.

അയാള്‍ മദ്യപാനിയൊന്നുമല്ല, ‘അപ്പന്‍ മരിച്ചേല് ശേഷം ബ്രാന്‍ഡിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്’ എന്ന് അയാളെ മുദ്രകുത്തുന്നത് ലോകത്തിന്റെ സൗകര്യത്തിനനുസരിച്ചാണ്. താന്‍ മരിക്കുമ്പോള്‍ പടക്കം പൊട്ടിക്കണമെന്ന് അപ്പന്‍ വെള്ളപ്പുറത്ത് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്ന വിധം ശുദ്ധനാണ് അയാള്‍. തങ്ങളുടെ കുടുംബത്തിനെ കുറിച്ച് അപരാധം പറയുന്നവരെ കായികമായും നിയമപരമായും നേരിടുമെന്ന് അയാള്‍ പറയുന്നത് വെറുതെയല്ല. പള്ളിയും പട്ടക്കാരും അയാള്‍ക്ക് അപ്പന് മീതെയല്ല. ലോകത്തെ കുറിച്ച് അയാള്‍ക്ക് ഭയവുമില്ല. അതീവ സ്വാഭാവികതയോടെ ബാബുരാജിന്റെ പനച്ചേല്‍ ജോമോന്‍ കാഴ്ചക്കാരുടെ ഹൃദയത്തില്‍ പ്രവേശിക്കും. തൊരപ്പന്‍ ബാസ്റ്റിന്‍ എന്ന് വിഖ്യാതനായ സണ്ണിയുടെ പനച്ചേല്‍ കുട്ടപ്പന്റെ മകന്‍ തന്നെയാകാന്‍, കുട്ടപ്പന്റെ മൈരേ വിളിയും താന്‍കോയ്മയും അച്ചട്ടായി ആവര്‍ത്തിക്കാന്‍ പോന്ന, എന്നാല്‍ ശുദ്ധനും അല്പസ്വല്പം മണ്ടനുമായ, ജോമാനായി മാറാന്‍ ബാബുരാജിന് അനായാസമായിട്ടുണ്ട്.

ഒന്‍പത് കഥാപാത്രങ്ങളിലാണ് എരുമേലിയില്‍ മാക്ബത്ത് അരങ്ങേറുന്നത്. പനച്ചേല്‍ കുട്ടപ്പന്‍, മൂന്ന് മക്കള്‍, ഒരു മകന്റെ ഭാര്യ, മറ്റൊരു മകന്റെ മകന്‍, ഒരു ജോലിക്കാരന്‍, ബന്ധുകൂടിയായ ഒരു ഡോക്ടര്‍, ഒരു വികാരി. പക്ഷേ മഹാബന്ധുബലമുള്ള ഒരു വലിയ കുടുംബമായി പനച്ചേല്‍ തറവാട് നില്‍ക്കും. വളരെ മനുഷ്യരുള്ള ഒരു സമൂഹമായി ആ ഇടവക മാറും. വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കിയുള്ള മഹാദുരന്തനാടകമായി ജോജിയും മാറുന്നു.

സ്‌ക്രീനില്‍ കാണാത്ത ആള്‍ക്കൂട്ടത്തിന്റെ നിറഞ്ഞ സാന്നിധ്യമുണ്ട് സിനിമയില്‍. പുതുതായി വറ്റിച്ച ഒരു കരിങ്കല്‍ കുളത്തില്‍ ഒരു മീനില്ലെങ്കിലും ചൂണ്ടയിട്ടിരിക്കുന്ന ജോജിയില്‍ മാക്ബത്ത് മാത്രമല്ല ഉള്ളത്. അതില്‍ ഒരുപാട് മനുഷ്യരുണ്ട്. ഗുളിക, എയര്‍ഗണ്‍പെല്ലറ്റ് എന്നിവ ജോജിയെന്ന ടൈറ്റില്‍ കാര്‍ഡില്‍ ഒളിഞ്ഞിരിക്കുന്നത് പോലെ ഒരോ ഷോട്ടിലും ഒരോ കാഴ്ചക്കാരും കണ്ടത്തേണ്ടതായുള്ള പലതുമുണ്ട്. സ്യൂയിസൈഡ് നോട്ടും മരണമൊഴിയും തമ്മിലുള്ള വ്യത്യാസമെന്താണ്? സ്വയം മരിക്കുന്ന ആള്‍ എഴുതുന്നതും സമൂഹം കൊല ചെയ്തയാള്‍ എഴുതുന്നതും രണ്ട് കാര്യമാണ്. അഭിനയം ഒരിടത്തും അയാള്‍ അവസാനിപ്പിക്കില്ല.

ജയ്സണ്‍ എന്ന നടുവിലെ സഹോദരനുണ്ട്. സാധാരണത്വത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന മനുഷ്യന്‍. ജോമോന്റെ ശുദ്ധതയ്ക്കും ജോജിയുടെ വക്രതയ്ക്കും ഇടയില്‍ പെട്ടുപോകുന്നത് അയാളാണ്. ഭാര്യയ്ക്കും അപ്പനും ഇടയില്‍, സമൂഹത്തിനും കുടുംബത്തിനും ഇടയില്‍, വിശ്വാസത്തിനും കടമയ്ക്കുമിടയില്‍ എന്നിങ്ങനെ നിസഹായതയുടെ കുരുക്കിലാണ് മറ്റേതൊരു മനുഷ്യനെ പോലെയും അയാള്‍. ഒടുവില്‍ ഒറ്റയ്ക്കായി പോകുന്ന മനുഷ്യന്‍. ചേട്ടായി കൂടി മനധൈര്യം വിട്ട് സംസാരിച്ചാല്‍ ‘പട്ടി മോങ്ങുന്ന പോലെ’ കരയാന്‍ സങ്കടങ്ങളുള്ളയാള്‍. അയാള്‍ക്ക് അത്യാഗ്രഹമില്ല. പക്ഷേ മനുഷ്യരുടേതായ ആഗ്രഹങ്ങളുണ്ട്. ജോജിയിലെ സര്‍പ്രൈസ് പെര്‍ഫോമന്‍സ് ജോജി മുണ്ടക്കയം എന്ന ആര്‍ട്ടിസ്റ്റിന്റേതാണ്. ഷമ്മി തിലകന്റെ ഡോ. ഫെലിക്സ് എന്ന ചേട്ടായി, ബേസില്‍ ജോസഫിന്റെ ഫാ.കെവിന്‍, അലിസ്റ്റര്‍ അലക്സിന്റെ പോപി, രഞ്ജിത്തിന്റെ ഗിരീഷ് എന്നിങ്ങനെ പ്രധാന കഥാപാത്രങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണതയോടെ നിലകൊള്ളുന്നതാണ്.

വായുപുത്രന്‍ എന്ന് കുതിരയ്ക്ക് പേരിട്ട് വായു എന്ന് വിളിക്കുന്നത് മുതല്‍ എയര്‍ ഗണ്ണിന്റെ പെല്ലറ്റിന്റെ സഞ്ചാരം വരെ ഒന്നും വെറുതെ സംഭവിക്കുന്നതല്ല. കിടന്നശേഷം കാല്‍ കൊണ്ട് പുതപ്പ് വലിച്ചിടാന്‍ നോക്കുന്ന, ഫോണില്‍ നോക്കി മാത്രം ലോകത്തെ കാണുന്ന, ജോജിയുടെ കഥാപാത്രത്തിന്റെ ലീനിയര്‍ സഞ്ചാരം അപാരമാണ്. ഏകാന്തയിലാണ് അയാള്‍ അയാളാകുന്നത്. അടച്ചിട്ട മുറിയില്‍, അടഞ്ഞ കുളത്തില്‍. മറ്റുള്ളിടത്തെല്ലാം അയാള്‍ അഭിനയിച്ചുകൊണ്ടിരിക്കും, അതവസാനിക്കില്ല.

ഇത് ഈ സിനിമയുടെ പുറം ലോകത്തെ കുറിച്ചുള്ള വിവരണം മാത്രമാണ്. അകത്തെ ലോകത്തെ ഓരോത്തരും കണ്ടറിയേണ്ടതാണ്. മാസ്റ്റര്‍പീസുകളെ വിവരിക്കാനാവില്ല, നിരൂപിക്കാനുമാകില്ല. അത് ഒരോ കാഴ്ചയിലും കേള്‍വിയിലും വ്യത്യസ്തമാണ്. ഷൈജുഖാലിദിന്റെ സിനിമാറ്റോഗ്രാഫി, ജസ്റ്റിന്‍ വര്‍ഗ്ഗീസിന്റെ മ്യൂസിക് എന്നിവ ഈ മാസ്റ്റര്‍പീസിനെ സൃഷ്ടിക്കുന്നതില്‍ ഈ ഒന്‍പത് കഥാപാത്രങ്ങളെ പോലെ തന്നെ പങ്കുവഹിച്ചിട്ടുണ്ട്.

ഫിലിം റൈറ്റര്‍ എന്ന നിലയില്‍ ശ്യാം പുഷ്‌കരന്‍ ഇതോടെ പുതിയ തലത്തിലെത്തുകയാണ്. നമ്മുടെ കാലത്തെ ഏറ്റവും വലിയ സിനിമ എഴുത്തുകാരനാണ് ശ്യാം. ഏറ്റവും സൂക്ഷ്മവും നിസാരവുമായ പോയിന്റുകളില്‍ നിന്നാണ് ശ്യാം സിനിമയിലെ എഴുത്തിനെ ഉയര്‍ത്തുന്നത്. ആര്‍ക്കും സാധ്യമല്ലാത്ത വിധത്തില്‍ ഓരോ കഥാപാത്രങ്ങളേയും കൊത്തിവയ്ക്കുന്നത് പോലെ അടയാളപ്പെടുത്താനും പരസ്പര പൂരകമായി അവരുടെ സീനുകളെ കോര്‍ക്കാനും അങ്ങനെ കഥപറച്ചിലിനെ ഒരോ തവണയും നൂതനവും ആകര്‍ഷണവും ആക്കാനും ശ്യാമിന് പറ്റുന്നു.

ദിലീഷ് പോത്തനാകട്ടെ സിനിമയുടെ ക്രാഫ്റ്റ് സുവ്യക്തമായി അടയാളപ്പെടുത്തുന്ന സംവിധായകനും. ദീലീഷ് പോത്തനും ശ്യാമും ചേരുമ്പോള്‍ വലിയ സിനിമകള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. ഇവരുടെ മൂന്നാമത്തെ ഉജ്ജ്വല സിനിമ. റിപ്പീറ്റ് ചെയ്യാത്ത ഴോണറുകള്‍. മഹേഷും കള്ളന്‍ പ്രസാദും ജോജിയും മൂന്ന് ലോകങ്ങളിലാണ്. അവര്‍ പരസ്പരം കടന്നുപോകുന്ന വഴികളില്ല. കണ്ടാല്‍ തിരിച്ചറിയില്ല. പക്ഷേ സൂക്ഷ്മമായും മാസ്‌കുലിനിറ്റിയുടെ ഇരുണ്ട മേഖലകളിലേയ്ക്കുള്ള നായകരൂപങ്ങളുടെ സഞ്ചാരം കാണാം.

നായകരൊന്നും നായകരല്ലെന്നും അവര്‍ നിങ്ങള്‍ കൂടുതല്‍ നേരം കാണുന്ന കഥാപാത്രങ്ങള്‍ മാത്രമാണെന്നും ശരിയും തെറ്റും പരസ്പരം പരിചയമില്ലാത്ത വിപരീത ധ്രുവങ്ങളിലുള്ള ജീവികളല്ലെന്നും അത് പരസ്പരം ഇണചേര്‍ന്ന് കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥകളെ സൃഷ്ടിക്കപ്പെടുന്നുവെന്നും സാക്ഷ്യം പറയുന്ന കാലത്താണ് നമ്മള്‍. ആ കാലത്താണ് ജോജി എന്ന സിനിമ. ആ കാലത്തിന്റെ സംവിധായകനാണ് ദിലീഷ് പോത്തന്‍. നമത് വാഴ്വും കാലത്തിന്റെ സിനിമ തമ്പുരാന്‍. നിനക്ക് സ്തുതിയായിരിക്കട്ടെ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joji Film Review by Sreejith Divakaran

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more