Advertisement
World
സിലസ്റ്റ് ഗര്‍ഭ നിരോധ ഗുളികകള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിന്‍വലിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Jun 05, 07:10 pm
Thursday, 6th June 2013, 12:40 am

[]യു.എസ് : സിലസ്റ്റ് ഗര്‍ഭനിരോധന ഗുളികകള്‍ വിപണയില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തീരുമാനിച്ചു.

32 ദശലക്ഷം പാക്കററ് ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിപണിയില്‍നിന്ന് പിന്‍വലിക്കാനാണ് തീരുമാനം. []

സിലസ്റ്റ് നിര്‍മിക്കുന്ന ജാന്‍സന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വക്താവ് മിഷല്‍ റൊമാനോ ആണ് ഗുളികയുടെ 179 ബാച്ച് വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്.

സ്ത്രീകളുടെ അണ്ഡോല്‍പാദനം തടയുക വഴി ഗര്‍ഭധാരണ സാധ്യത ഒഴിവാക്കുകയാണ് സിലസ്റ്റ് ചെയ്യുന്നത്. ഈസ്‌ട്രൊജന്‍, പ്രൊജസ്റ്ററോണ്‍ ഹോര്‍മോണുകളാണ് സിലസ്റ്റിലുള്ളത്.

എന്നാല്‍ സിലസ്റ്റില്‍ ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്ന്  ഉദ്ദേശിച്ച ഫലം തരുന്നില്ലെന്ന് പരിശോധനയില്‍ കണ്ടതിനാലാണ് വിപണിയില്‍നിന്ന് പിന്‍വലിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

എന്നാല്‍ ഗുളിക കഴിച്ചവര്‍ക്കോ കഴിക്കുന്നവര്‍ക്കോ ഇതുവരെ ഒരു അപകടവും സംവഭിച്ചിട്ടില്ലെന്നും ഇത്തരമൊരു കാര്യം ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഉത്പന്നം പിന്‍വലിക്കുന്നതെന്നും കമ്പനി അറിയിച്ചു.

43 രാജ്യങ്ങളിലാണ് സിലസ്റ്റ് വില്‍പ്പന നടത്തുന്നത്. എന്നാല്‍ അമേരിക്കയില്‍ ഈ മരുന്ന് വില്‍ക്കുന്നില്ല. എട്ട് ലക്ഷം പാക്കറ്റുകളാണ് വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്.

2011 ന് ശേഷം ഉത്പാദിപ്പിച്ച മരുന്നുകളാണ് പിന്‍വലിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗിക കുറിപ്പൊന്നും പുറത്തിറക്കിയിട്ടില്ല.

രണ്ടു വര്‍ഷത്തിനിടെ നിരവധി ഗുളികകള്‍ ജോണ്‍സണ്‍ പിന്‍വലിച്ചിട്ടുണ്ട്. ഇന്‍സുലിന്‍ പമ്പ്, ഹാര്‍ട്ട് ഡിവൈസസ്, കോണ്‍ടാക്ട് ലെന്‍സ് തുടങ്ങിയവയും കമ്പനി വിപണിയില്‍ നിന്നും തിരിച്ചെടുത്തിരുന്നു.