World News
വേദനസംഹാരികളില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 4,119 കോടി രൂപ പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 27, 05:25 am
Tuesday, 27th August 2019, 10:55 am

വാഷിങ്ടണ്‍: വേദനസംഹാരിയില്‍ മയക്കുമരുന്ന് ചേര്‍ത്തെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് വന്‍തുക പിഴ. അമേരിക്കയിലെ ഒക്‌ലഹോമ കോടതിയാണ് 4,119 കോടി രൂപ പിഴ വിധിച്ചത്.

മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ വിപണനത്തിലൂടെ യു.എസ് ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റി എന്നാണ് കോടതി ഇതിനെ നിരീക്ഷിച്ചത്.

ജോണ്‍സണ്‍ പുറത്തിറക്കുന്ന ഡ്യൂറാജെസിക്, ന്യൂസെന്റാ എന്നീ വേദനസംഹാരികളില്‍ അടങ്ങിയിട്ടുള്ള മയക്കുമരുന്നിന്റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നാണ് കണ്ടെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വേദനസംഹാരികളുടെ അമിതമായ ഉപയോഗം മൂലം 1999-നും 2017-നും ഇടയില്‍ നാലുലക്ഷത്തോളം മരണങ്ങള്‍ സംഭവിച്ചെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അമിതമായ പരസ്യങ്ങളിലൂടെ കമ്പനി ഡോക്ടര്‍മാരെ വരെ സ്വാധീനിച്ചെന്നും അതുവഴി പൊതുശല്യമായി മാറുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയില്‍ ഡോക്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ നിര്‍ദേശിക്കുന്ന വേദനസംഹാരികളാണിത്.