Entertainment
'എനിക്ക് ഒരുപാട് സുന്ദരികളുമായി പ്രണയമുണ്ടായിരുന്നു, അവരില്‍ ഒരാളും തുളസിയെപ്പോലെ മിടുക്കിയായിട്ടില്ല'; ബാലു മഹേന്ദ്രയുടെ വാക്കുകള്‍ ഓര്‍ത്ത് ജോണ്‍പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 10, 12:32 pm
Wednesday, 10th March 2021, 6:02 pm

ബാലു മഹേന്ദ്ര സംവിധാനവും സിനിമാറ്റോഗ്രാഫിയും നിര്‍വഹിച്ച ചിത്രമായ ‘യാത്ര’ പ്രേക്ഷക പ്രശംസ സമ്പാദിച്ച ചിത്രമായിരുന്നു. ശോഭനയും മമ്മൂട്ടിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

‘യാത്ര’യുടെ കഥയും സംഭാഷണവും നിര്‍വഹിച്ചത് ജോണ്‍പോള്‍ ആണ്. സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ തുറന്നു പറയുകയാണ് വനിതയില്‍ ജോണ്‍പോള്‍.

ശോഭന അവതരിപ്പിച്ച തുളസി എന്ന കഥാപാത്രം ബാലുമഹേന്ദ്രക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്ന് ജോണ്‍പോള്‍ പറയുന്നു. പ്രേക്ഷകര്‍ക്ക് പരിചയമില്ലാത്ത നായിക വേണമെന്നുണ്ടായിരുന്നതുകൊണ്ടാണ് ശോഭനയിലേക്കെത്തിയതെന്നും തുളസിയെ അതിമനോഹരമായാണ് ശോഭന അവതരിപ്പിച്ചതെന്നും ജോണ്‍പോള്‍ പറഞ്ഞു.

‘ബാലു അവസാനം കൊച്ചിയില്‍ വന്നപ്പോള്‍ എന്നോട് ചോദിച്ചു, സിനിമയ്ക്ക് ശേഷം തുളസിയെ സ്വപ്‌നങ്ങളില്‍ കണ്ടിട്ടുണ്ടോ എന്ന്. പിന്നീട് ഉത്തരവും അദ്ദേഹം സ്വയം പറഞ്ഞു. എനിക്ക് ഒരുപാടു സുന്ദരികളുമായി പ്രണയമുണ്ടായിരുന്നു. അതില്‍ ഒരാളും തുളസിയെപ്പോലെ മിടുക്കയായിട്ടില്ല. തുളസി നമ്മുടെ സ്വപ്‌നങ്ങളുടെ ഒരു ഭാഗമായിരുന്നു,’ ജോണ്‍പോള്‍ പറയുന്നു.

തുളസിക്ക് ഇന്നും ബാലുമഹേന്ദ്ര ചിത്രീകരിച്ച ഫ്രെയിമുകളില്‍ അസുലഭമായ സൗന്ദര്യമുണ്ടെന്നും ശോഭനയായിരുന്നില്ല തുളസിയെന്നും തുളസിയായിരുന്നു ശോഭനയെന്നും ജോണ്‍പോള്‍ പറഞ്ഞു.

സിനിമയില്‍ തുളസിക്കുവേണ്ടി കരുതിയിരുന്ന കോസ്റ്റ്യൂം ധരിക്കാന്‍ ശോഭന വിസമ്മതിച്ചതിനെക്കുറിച്ചും ജോണ്‍ പോള്‍ പറഞ്ഞു.

‘ആദ്യം മധുമതിയിലെ വൈജയന്തിമാലയുടെ വേഷം പോലെ, ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയുടുക്കുന്ന തരം കോസ്റ്റ്യൂമില്‍ വേണം തുളസിയുടെ വേഷമെന്ന് സംവിധായകന്‍ തീരുമാനിച്ചിരുന്നു. പക്ഷേ അത്തരം കോസ്റ്റ്യൂമിടാന്‍ ശോഭന തീര്‍ത്തും വിസമ്മതിച്ചു. പക്ഷേ ശോഭന പില്‍ക്കാലത്ത് അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ശോഭനയോട് ചോദിച്ചിരുന്നു. അപ്പോള്‍ ശോഭനയുടെ മറുപടി ഇതായിരുന്നു. അന്ന് ഞാന്‍ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തില്‍ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരമില്ലായിരുന്നു,’ ജോണ്‍പോള്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: John Paul shares experience about movie Yathra