| Monday, 5th August 2024, 3:35 pm

ഗംഭീർ അധികകാലം ഇന്ത്യൻ ടീമിനൊപ്പമുണ്ടാകില്ല: കാരണം ചൂണ്ടിക്കാട്ടി ഇന്ത്യൻ ലോകകപ്പ് ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 32 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 208 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യ ജയിച്ചു എന്ന് തോന്നിയ നിമിഷത്തില്‍ നിന്നും ശ്രീലങ്ക അവിശ്വസനീയമായ വിധം മത്സരം സമനിലയിലാക്കുകയായിരുന്നു.

ഇപ്പോഴിതാ ഏകദിനത്തിലെ ഇന്ത്യയുടെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗംഭീറിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ജോഗീന്ദര്‍ ശര്‍മ. ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് അധികകാലം ഗംഭീര്‍ തുടരില്ലെന്ന് ജോഗീന്ദര്‍ പറഞ്ഞത്. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു ജോഗീന്ദര്‍.

‘ഇന്ത്യന്‍ ടീമിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഗൗതം ഗംഭീറാണ്. പക്ഷേ ഗംഭീറിന് അധികകാലം ടീമിനൊപ്പം തുടരാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗംഭീറിന് സ്വന്തമായി തീരുമാനങ്ങളുണ്ട് ഇത് പലര്‍ക്കും ഇഷ്ടമായേക്കില്ല. ടീമില്‍ വലിയ താരങ്ങള്‍ ഉള്ളതിനാല്‍ ഡ്രസ്സിംഗ് റൂമില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ടാണ് വിരാട് കോഹ്‌ലിയും അദ്ദേഹവും തമ്മില്‍  അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുന്നത്,’ ജോഗീന്ദര്‍ ശര്‍മ പറഞ്ഞു.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിനുശേഷം ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡ് കളമൊഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഗംഭീറിനെ ഇന്ത്യയുടെ പുതിയ പരിശീലകനായി നിയമിച്ചത്. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെന്റര്‍ എന്ന നിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തങ്ങളുടെ മൂന്നാം ഐ.പി.എല്‍ കിരീടത്തിലേക്ക് നയിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു. അഞ്ച് വര്‍ഷത്തെ കരാര്‍ ആയിരുന്നു ബി.സി.സി.ഐ ഗംഭീറിന് നല്‍കിയത്.

ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു ഇന്ത്യ സീരീസ് വിജയിച്ചത്.

എന്നാല്‍ കുട്ടി ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനം ഏകദിനത്തില്‍ നടത്താന്‍ ഗംഭീറിന്റെ കീഴില്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. പരമ്പരയിലെ അവസാന മത്സരം നടക്കുന്നത് ഓഗസ്റ്റ് ഏഴാം തീയതിയാണ്. ആര്‍. പ്രേമ ദാസാ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സമനിലയാക്കാന്‍ മാത്രമേ സാധിക്കൂ. ഈ മത്സരം പരാജയപ്പെടുകയാണെങ്കില്‍ ശ്രീലങ്ക 2-0ത്തിന് പരമ്പര സ്വന്തമാക്കുകയും ചെയ്യും.

Content Highlight: Joginder Sharma Talks About Guatham Gambhir

We use cookies to give you the best possible experience. Learn more