രണ്ട് ഡബിള്‍ സെഞ്ച്വറിയില്‍ കിടിലന്‍ റെക്കോഡുമായി ഇംഗ്ലണ്ട് സിംഹങ്ങള്‍; വിയര്‍ത്തൊലിച്ച് പാകിസ്ഥാന്‍
Sports News
രണ്ട് ഡബിള്‍ സെഞ്ച്വറിയില്‍ കിടിലന്‍ റെക്കോഡുമായി ഇംഗ്ലണ്ട് സിംഹങ്ങള്‍; വിയര്‍ത്തൊലിച്ച് പാകിസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th October 2024, 1:20 pm

പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം മുള്‍ത്താനില്‍ നടക്കുകയാണ്. ആദ്യ മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ 149 ഓവറില്‍ 556 റണ്‍സ് നേടി പാകിസ്ഥാന്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.

നിലവില്‍ ഒന്നാം ഇന്നിങ്‌സിന്റെ നാലാം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 658 റണ്‍സ് നേടി ഉച്ചഭക്ഷണത്തിന് പിരിഞ്ഞിരിക്കുകയാണ്. ഇംഗ്ലണ്ടിന് വേണ്ടി ഐതിഹാസികമായ പ്രകടനം കാഴ്ചവെക്കുന്നത് ദി ക്ലാസിക് മാന്‍ ജോ റൂട്ടും ഹാരി ബ്രൂക്കുമാണ്. ഇരുവരും ഇരട്ട സെഞ്ച്വറി നേടിയാണ് നാലാം ദിവസവും ക്രീസില്‍ തുടരുന്നത്.

റൂട്ട് 368 പന്തില്‍ നിന്ന് 259 റണ്‍സാണ് നേടിയത്. 17 ഫോറുകള്‍ അടക്കമാണ് താരം റണ്‍സ് മുന്നോട്ട് കൊണ്ട് പോകുന്നത്. താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആറാം ഡബിള്‍ സെഞ്ച്വറിയാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല 259* റണ്‍സ് നേടി ടെസ്റ്റില്‍ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടാനും താരത്തിന് സാധിച്ചു.

റൂട്ടിന് കൂട്ട് നിന്ന ഹാരി ബ്രൂക്കും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നിലവില്‍ 257 പന്തില്‍ നിന്ന് 20 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 218 റണ്‍സ് നേടി ഡബിള്‍ സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ബ്രൂക്കിന്റെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറിയാണിത്. ഇരുവരുടെയും തകര്‍പ്പന്‍ കൂട്ടുകെട്ട് ഒരു വമ്പന്‍ റെക്കോഡിലേക്കാണ് എത്തിച്ചേര്‍ന്നത്. ഇംഗ്ലണ്ടിന് വേണ്ടി എവേയ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ കൂട്ട് കെട്ട് ഉണ്ടാക്കാനാണ് ഇരുവര്‍ക്കും സാധിച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി എവേയ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സിന്റെ കൂട്ട് കെട്ട്, റണ്‍സ്, എതിരാളി, വേദി, വര്‍ഷം

ജോ റൂട്ട് & ഹാരി ബ്രൂക്ക് – 400* പാകിസ്ഥാന്‍ – മുള്‍ത്താന്‍ – 2024

ജോണി ബെയര്‍സ്‌റ്റോ & ബെന്‍ സ്‌റ്റോക്‌സ് – 399 – സൗത്ത് ആഫ്രിക്ക – കേപ് ടൗണ്‍ – 2016

ലെന്‍ ഹ്ലട്ടന്‍ & സിറില്‍ വാഷ്‌ബ്രോക്ക് – 359 – സൗത്ത് ആഫ്രിക്ക – ജോബന്നാസ് ബെര്‍ഗ് – 1948

അലസ്റ്റയര്‍ കുക്ക് & ജൊനാഥന്‍ ട്രോട്ട് – 329 -ഓസ്‌ട്രേലിയ – ബ്രിസ്‌ബേന്‍ – 2010

ഓപ്പണിങ്ങിന് ഇറങ്ങിയ ക്യാപ്റ്റന്‍ ഒല്ലി പോപ്പിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് പാകിസ്ഥാന്‍ ബൗളിങ് തുടങ്ങിയത്. എന്നാല്‍ സാക്ക് ക്രോളി 85 പന്തില്‍ 13 ഫോര്‍ അടക്കം 78 റണ്‍സ് നേടിയാണ് പുറത്തായത്. ശേഷം കളത്തിലിറങ്ങിയ ജോ റൂട്ട് ഏവരെയും അമ്പരപ്പിക്കുന്ന ക്ലാസിക്ക് പ്രകടനമാണ് പുറത്തെടുത്തത്

പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി ഒരു മെയ്ഡന്‍ ഓവര്‍ അടക്കം ഒരു വിക്കറ്റാണ് നിലവില്‍ നേടിയിരിക്കുന്നത്. നസീം ഷാ, ആമില്‍ ജമാല്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മൂന്ന് പേരും 100 റണ്‍സിന് പുറമെ വിട്ടുകൊടുത്തപ്പോള്‍ നിലവില്‍ വിക്കറ്റ് നേടാന്‍ സാധിക്കാത്ത അബ്രാര്‍ അഹമ്മദും 100 റണ്‍സിന് മുകളില്‍ വഴങ്ങി.

 

 

Content Highlight: Joe Root And Harry Brook In Great Record Achievement For England In Test