| Tuesday, 17th November 2020, 10:50 am

തെരഞ്ഞെടുപ്പ് ഫലം ഇനിയും അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പേര്‍ മരിച്ചുവീഴും; ട്രംപിനോട് ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറായില്ലെങ്കില്‍ കൊവിഡ് ബാധിച്ച് കൂടുതല്‍ പേര്‍ രാജ്യത്ത് മരിച്ചുവീഴുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

അധികാര കൈമാറ്റത്തിന് ട്രംപ് തയ്യാറാവാതിരിക്കുകയും കൊവിഡ് പ്രതിരോധത്തില്‍ സഹകരിക്കാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തെ പൗരന്‍മാരെ മരണത്തിലേക്ക് നയിക്കും. കടുത്ത ശൈത്യകാലമാണ് വരാനിരിക്കുന്നത്. രോഗനിര്‍മാര്‍ജ്ജനത്തിനുള്ള നടപടികള്‍ ഇപ്പോള്‍ എടുത്തില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും, ബൈഡന്‍ പറഞ്ഞു.

അതേസമയം അധികാരം കൈമാറാന്‍ ട്രംപ് വിസമ്മതിക്കുന്നത് പ്രസിഡന്റ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പടുത്തുമെന്നും രാജ്യത്തിന് തന്നെ നാണക്കേടാണെന്നും ബൈഡന്‍ പറഞ്ഞു

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബൈഡന്റെ പ്രതികരണം.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ വിജയം അംഗീകരിക്കാതെ പ്രതിഷേധവുമായി ട്രംപ് അനുകൂലികള്‍ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വാഷിംഗ്ടണിലെ തെരുവുകളില്‍ പ്രതിഷേധം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ട്രംപ് ഫോര്‍ മോര്‍ ഇയേഴ്സ്, പ്രോ ഗോഡ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധം നടത്തിയവരെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്തു വന്ന് ട്രംപ് അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇരുപതോളം പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടോടെയാണ് ട്രംപ് അനുകൂലികളുടെ പ്രതിഷേധം ശക്തമായതും തുടര്‍ന്ന് അറസ്റ്റ് നടന്നതും.

ഫ്രീഡം പ്ലാസ, ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്ലാസ എന്നീ സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതിഷേധം നടന്നത്. തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.

ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.

തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ ട്രംപിനനുകൂലമായി മുദ്രാവാക്യം മുഴക്കി തെരുവിലറിങ്ങിയ വീഡിയോകളും നേരത്തേ ട്രംപ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കുത്തകയായ ജോര്‍ജിയയിലും നിലവില്‍ വ്യക്തമായ ലീഡ് ബൈഡന്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. പെന്‍സില്‍വാനിയയിലും മിഷിഗണിലും ജോര്‍ജിയയിലും അഴിമതിനടന്നുവെന്നാണ് ട്രംപിന്റെ വാദം

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ വാദത്തെ തള്ളി തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. 2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്.

നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണ്. വോട്ടിംഗ് സിസ്റ്റം ഡിലീറ്റ് ചെയ്യപ്പെടുകയോ വോട്ടുകള്‍ക്ക് നഷ്ടം സംഭവിക്കുകയോ വോട്ടുകളില്‍ മാറ്റം വരികയോ ചെയ്തതായി തെളിവില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Joe Biden Warns Trump For Power Transition

We use cookies to give you the best possible experience. Learn more