ഇസ്രഈലി കുട്ടികളെ ഹമാസ് വധിക്കുന്ന ചിത്രം കണ്ടെന്ന് ബൈഡന്‍; തിരുത്തി വൈറ്റ് ഹൗസ്
World News
ഇസ്രഈലി കുട്ടികളെ ഹമാസ് വധിക്കുന്ന ചിത്രം കണ്ടെന്ന് ബൈഡന്‍; തിരുത്തി വൈറ്റ് ഹൗസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th October 2023, 2:38 pm

വാഷിങ്ടണ്‍: ഹമാസ് ഇസ്രഈലില്‍ നടത്തുന്നത് കൊടും ക്രൂരതയാണെന്നും, ഭീകരര്‍ കുട്ടികളുടെ തലവെട്ടുന്ന ചിത്രം കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ലെന്നുമുള്ള ബൈഡന്റെ പരാമര്‍ശം തിരുത്തി വൈറ്റ് ഹൗസ്.

ബൈഡന്‍ ഇത്തരമൊരു ചിത്രം കണ്ടില്ലെന്നും ഇസ്രഈലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉദ്ദരിച്ച് പറഞ്ഞതാണെന്നും വൈറ്റ് ഹൗസ് ബി.ബി.സിയോട് പറഞ്ഞു.

‘ഹമാസ് ഇസ്രഈലിനുമേല്‍ നടത്തുന്നത് കൊടും ക്രൂരതയാണ്. ഭീകരര്‍ കുട്ടികളുടെ തലയറക്കുന്ന ചിത്രങ്ങള്‍ കാണേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഈ ജീവിതത്തില്‍ നമുക്ക് ഓരോ നിമിഷങ്ങളുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അര്‍ത്ഥമാക്കുന്നത്
ശുദ്ധമായ ഈ ലോകത്തിന് മേല്‍ അഴിച്ചുവിടുന്ന തിന്മയെ കുറിച്ചാണ്. ഇത് തികച്ചും തിന്മയുടെ പ്രവൃത്തിയാണ്,’ എന്നതായിരുന്നു ബൈഡന്റെ പരാമര്‍ശം.

ഇസഈലിന്റെ ക്രൂരകൃത്യങ്ങള്‍ മറച്ചു വെക്കാനാണ് ബൈഡന്‍ ശ്രമിക്കുന്നതെന്ന് ഹമാസ് ഇതിനോട് പ്രതികരിച്ചു.

14 ഓളം അമേരിക്കന്‍ പൗരന്‍മാര്‍ ഇസ്രഈല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി യു.എസ്. പ്രസിഡന്റ് പറഞ്ഞു. കൂടാതെ ഹമാസ് തട്ടികൊണ്ടുപോയി ഗസയില്‍ പാര്‍പ്പിച്ചവരിലും യു.എസ്. പൗരന്‍മാരുള്ളതായി ബൈഡന്‍ കുട്ടിച്ചേര്‍ത്തു.

‘അമേരിക്ക ഇസ്രഈലിനോട് ശക്തമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ആവശ്യമായതെല്ലാം ചെയ്യും. കൂടാതെ ഏതെങ്കിലും രാജ്യമോ സംഘടനയോ ഈ അവസരം മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങളത് ചെയ്യരുത്്,’ ബൈഡന്‍ പറഞ്ഞു.

content highlight: Biden Says “Terrorists Beheading Babies” In Israel, White House Clarifies