| Thursday, 15th August 2019, 5:09 pm

പരിസ്ഥിതി ആഘാത പഠനങ്ങളില്ലാതെ നിര്‍മാണം, തീരദേശത്തെ കൈയ്യേറ്റം; കേരളത്തിനു മുന്നില്‍ ദുരന്തകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പഠനറിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനത്തു പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണെന്നു പഠനറിപ്പോര്‍ട്ട്. മലയോരമേഖലകളില്‍ മാത്രമല്ല, ഇടനാട്ടിലും തീരപ്രദേശങ്ങളിലും ഒരുപോലെ ദുരന്തസാധ്യതയുണ്ടെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ദുരന്ത ഗവേഷണ വിഭാഗം കണ്ടെത്തി.

ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഗവേഷണ വിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം പ്രളയമുണ്ടായ ശേഷവും ചില ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് ഇവര്‍ സമര്‍പ്പിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

‘പശ്ചിമഘട്ടം പ്രത്യേക അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. മണ്ണിന്റെ പ്രതലം താഴേക്കു താണുപോകുന്ന പ്രതിഭാസമുണ്ട്.

തീരദേശത്തു നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും പശ്ചിമഘട്ടത്തിലെ പാറകളെ ബാധിക്കുന്നുണ്ട്. ഒഴുക്കിനെ തടഞ്ഞുനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭൂമിയിലേക്കുള്ള ജലത്തിന്റെ മര്‍ദ്ദം കൂട്ടുന്നുണ്ട്. ഇത് മണ്ണിടിച്ചിലിനു കാരണമാകുന്നുണ്ടെന്നും ദുരന്തഗവേഷണവിഭാഗം മേധാവി അമിതാ സിങ്ങ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തെ അധികരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ദുരന്തഗവേഷണ വിഭാഗം ഈ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. മണ്ണൊലിപ്പ്, ക്വാറികളുടെ പ്രവര്‍ത്തനം, ഭൂമിക്കനുയോജ്യമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് തിരിച്ചടിയാകുന്നത്.

പശ്ചിമഘട്ടത്തില്‍ പോലും പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്താതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തീരങ്ങളിലെ കൈയ്യേറ്റം നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നു. വെള്ളം കെട്ടിനില്‍ക്കുന്നത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതവും ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂമിയുടെ സ്വഭാവത്തിനനുസരിച്ചാവണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ജാഗ്രതാ നിര്‍ദ്ദേശം സമയബന്ധിതമായി നല്‍കുന്ന സംവിധാനം വേണം, ഭൂനിയമങ്ങള്‍ കര്‍ക്കശമാക്കണം തുടങ്ങിയ ശുപാര്‍ശകളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാനത്ത് വീണ്ടും പ്രളയമുണ്ടായ സാഹചര്യത്തെ കുറിച്ച് ഗവേഷണ വിഭാഗം വീണ്ടും പഠനം തുടങ്ങിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more