| Tuesday, 24th January 2023, 8:15 am

'ക്യാമ്പസിന്റെ സമാധാനത്തിന് തടസമാകും'; ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് ജെ.എന്‍.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെ കുറിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിലെ പങ്കിനെ കുറിച്ചുമുള്ള ‘ഇന്ത്യ, ദ മോദി ക്വസ്റ്റിയന്‍’ (India: The Modi Question) എന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ തടഞ്ഞ് ജെ.എന്‍.യു. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം റദ്ദാക്കണമെന്നാണ്
ജെ.എന്‍.യു അധികാരികള്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പദ്ധതിയിട്ടിരുന്നതായി സര്‍വകലാശാലാ അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ‘ഈ പരിപാടിക്ക് ജെ.എന്‍.യു അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല’ എന്നാണ് പ്രസ്താവനയിലുള്ളത്.

”ഇത്തരമൊരു അനധികൃത പ്രവര്‍ത്തനം യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുമെന്ന് വ്യക്തമാക്കാനാണ് ഈ പ്രസ്താവന. നിര്‍ദ്ദിഷ്ട പരിപാടി റദ്ദാക്കാന്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളോടും വ്യക്തികളോടും കര്‍ശനമായി നിര്‍ദേശിക്കുന്നു,” ജെ.എന്‍.യു പ്രസ്താവനയില്‍ പറയുന്നു.

ബി.ബി.സി ഡോക്യുമെന്ററിയുടെ ആക്‌സസ് കേന്ദ്ര സര്‍ക്കാരും തടഞ്ഞിട്ടുണ്ട്. ഇതിന്റെ ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്ക് സര്‍ക്കാര്‍ വെള്ളിയാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതിനിടെ ഇന്ത്യയില്‍ ഡോക്യുമെന്ററി വിവാദമാകുകയും ഭരണകക്ഷി നേതാക്കള്‍ ബി.ബി.സിയെ വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെ വിശദീകരണവുമായി ബി.ബി.സി രംഗത്തെത്തിയിരുന്നു.

വേണ്ടത്ര ഗവേഷണം നടത്തിയ ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്നും വിവാദ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ലെന്നുമാണ് ബി.ബി.സി വ്യക്തമാക്കിയത്. ബി.ജെ.പി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബ്രിട്ടീഷ് മാധ്യമം പ്രതികരിച്ചു.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

”ഇത് (ഡോക്യുമെന്ററി) ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്ന് ശ്രദ്ധിക്കുക. അതുകൊണ്ട്, അതേക്കുറിച്ച് കേട്ടതിന്റെയും എന്റെ സഹപ്രവര്‍ത്തകര്‍ കണ്ട് പറഞ്ഞതിന്റെയും പശ്ചാത്തലത്തില്‍ മാത്രമാണ് ഞാന്‍ അഭിപ്രായം പറയാന്‍ പോകുന്നത്.

അപകീര്‍ത്തികരമായ ഒരു നരേറ്റീവിനെ മുന്നോട്ട് കൊണ്ടുപോകാന്‍ രൂപകല്‍പന ചെയ്ത ഒരു പ്രൊപ്പഗാണ്ട പീസാണ് ഈ സീരീസെന്ന് ഞാന്‍ വ്യക്തമായി പറയട്ടെ. പക്ഷപാതം, വസ്തുനിഷ്ഠതയുടെ അഭാവം, കൊളോണിയല്‍ ചിന്താഗതിയുടെ തുടര്‍ച്ച എന്നിവ ഈ ഡോക്യുമെന്ററിയില്‍ വ്യക്തമായി കാണാം,” എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാന്‍, മഹുവ മൊയ്ത്ര അടക്കമുള്ളവര്‍ ഡോക്യുമെന്ററി ലിങ്കുകള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ഇതിനിടെ ഡോക്യുമെന്ററിയുടെ പല ക്ലിപ്പിങ്ങുകളും ലിങ്കുകളും യൂട്യൂബ് പിന്‍വലിച്ചിരുന്നു.

എന്നാല്‍ വിവിധ വെബ്സൈറ്റുകളില്‍ ഡോക്യുമെന്ററി അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതായിരുന്നു ഡെറിക് ഒബ്രിയാന്‍ അടക്കമുള്ള നേതാക്കള്‍ പങ്കുവെക്കുന്നത്.

ബി.ബി.സി 2 ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി ഇതിനോടകം വലിയ വിവാദമായി മാറിയിട്ടുണ്ട്. വിനീത് ജിന്‍ഡാല്‍ എന്ന അഭിഭാഷകന്‍ ഡോക്യുമെന്ററിക്കെതിരെ ദല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സീരീസ് എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

അതേസമയം ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രതിഷേധങ്ങള്‍ തുടരുമ്പോഴും സീരീസിന്റെ രണ്ടാം ഭാഗം ജനുവരി 24ന് റിലീസ് ചെയ്യാനിരിക്കുകയാണ് ബി.ബി.സി.

ഇക്കഴിഞ്ഞ 17ാം തീയതിയായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം ബി.ബി.സി സംപ്രേക്ഷണം ചെയ്തത്. ഗുജറാത്ത് കലാപത്തിന് പുറമെ 2019 തെരഞ്ഞെടുപ്പ് കാലത്ത് മോദി സ്വീകരിച്ച നയങ്ങളും നിലപാടുകളും സംബന്ധിച്ചുള്ള വിലയിരുത്തലുകളും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് ബി.ബി.സി നല്‍കുന്ന സൂചന.

Content Highlight: JNU asked Students to cancel the screening of BBC Documentary On PM Modi

We use cookies to give you the best possible experience. Learn more