'രോമാഞ്ചത്തിന്റെ അടുത്ത ഭാഗം ഉറപ്പായുമുണ്ടാകും' ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകന്‍ ജിത്തു മാധവന്‍
Entertainment
'രോമാഞ്ചത്തിന്റെ അടുത്ത ഭാഗം ഉറപ്പായുമുണ്ടാകും' ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകന്‍ ജിത്തു മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th April 2024, 5:24 pm

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും 50 കോടി ക്ലബ്ബിലെത്തിക്കാന്‍ സാധിച്ച സംവിധായകനാണ് ജിത്തു മാധവന്‍. 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, സജിന്‍ ഗോപു, സിജു സണ്ണി, അബിന്‍ ബിനോ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

2023ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം സിനിമകളില്‍ ഒന്നായിരുന്നു രോമാഞ്ചം. ബെംഗളുരുവിലെ ഏഴ് സുഹൃത്തുക്കളുടെ കഥയായിരുന്നു ഈ ഹൊറര്‍ കോമഡി ചിത്രത്തിലൂടെ ജിത്തു മാധവന്‍ പറഞ്ഞത്. അടുത്ത ഭാഗത്തിനുള്ള സൂചന നല്‍കി അവസാനിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രോമാഞ്ചത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പറയുകയാണ് ജിത്തു. രണ്ടാം ഭാഗത്തിനുള്ള ചെറിയ ഐഡിയ മനസിലുണ്ടെന്നും എന്നാല്‍ അത് എങ്ങനെ എഴുതണമെന്ന് ഇപ്പോള്‍ അറിയില്ലെന്നും സംവിധായകന്‍ പറയുന്നു.

‘രോമാഞ്ചത്തിന് രണ്ടാം ഭാഗം ഉറപ്പായിട്ടും ഉണ്ടാകും. പക്ഷേ എപ്പോഴാണെന്ന് അറിയില്ല. കഥയുടെ ചെറിയ ഒരു ഐഡിയ എന്റെ മനസിലുണ്ട്. എന്നാല്‍ ഐഡിയ മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ. അതിനെ നല്ലൊരു സ്‌ക്രിപ്റ്റിന്റെ രൂപത്തിലേക്ക് മാറ്റണമല്ലോ.

അതിന് എന്തായാലും നല്ല സമയമെടുക്കും. ഈ സിനിമ സമയമെടുത്ത് ചെയ്യുന്നതാണ് നല്ലത്. വെറുതെ ഒരു സെക്കന്റ് പാര്‍ട്ട് ചെയ്തുവെച്ചിട്ട് കാര്യമില്ലല്ലോ. എന്തായാലും രോമാഞ്ചത്തിന് രണ്ടാം ഭാഗം വേണം.

അത് എപ്പോള്‍ വരുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. സെക്കന്റ് പാര്‍ട്ട് ഇതിനെക്കാള്‍ മേലെ നില്‍ക്കുന്ന ഒന്നാവണം എന്നാണല്ലോ നമ്മുടെ ആഗ്രഹം. സമയമാകുമ്പോള്‍ എല്ലാം നടക്കുമെന്ന് തന്നെയാണ് കരുതുന്നത്,’ ജിത്തു മാധവന്‍ പറഞ്ഞു.

ജിത്തുവിന്റെ രണ്ടാമത്തെ ചിത്രമാണ് ആവേശം. വിഷു റിലീസായി എത്തിയ ചിത്രം ആറ് ദിവസം കൊണ്ട് 50 കോടി കളക്ഷനാണ് നേടിയത്. ഫഹദ് ഫാസില്‍ നായകനായ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.


Content Highlight: Jithu Madhavan Talks About Romancham Second Part