| Tuesday, 16th April 2024, 4:13 pm

ട്രെന്റ് പിടിച്ചുകളയാം എന്ന് കരുതി അവന്മാരുടെ പിന്നാലെ പോയ ഞാന്‍ ഞെട്ടി: ജിത്തു മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദിന്റെ ആവേശം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഫഹദിനെപ്പോലെ തന്നെ ആഘോഷിക്കപ്പെടുകയാണ് സിനിമയിലെ പുതുമുഖ താരങ്ങളായ നാല് യുവാക്കള്‍.

തിരുവനന്തപുരംകാരന്‍ മിഥുന്‍ ജയശങ്കര്‍, കൊല്ലംകാരനായ ഹിപ്സ്റ്റര്‍, റോഷന്‍ ഷാനവാസ്. നെഗറ്റീവ് ഷെയ്ഡുള്ള കുട്ടി കഥാപാത്രമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച തൃശൂര്‍കാരന്‍ മിഥൂട്ടി എന്നിവരാണ് ചിത്രത്തില്‍ കിടിലന്‍ പ്രകടനം നടത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.

ആവേശം ഷൂട്ട് ചെയ്യുന്ന സമയത്ത് ഇവര്‍ക്കാപ്പം കൂടി അപ്‌ഡേറ്റ് ആവാന്‍ താന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ അപ്‌ഡേറ്റാവാന്‍ പോയ താന്‍ ഒരു ഘട്ടത്തില്‍ ഞെട്ടിപ്പോയെന്നും പറയുകയാണ് ജിത്തു മാധവന്‍.

ഇവരുടെ പ്രായത്തിലുള്ളവരുടെ പടമാണ് ആവേശം. ഇവരുടെ കണ്ണിലൂടെയാണ് ഈ കഥ പറയുന്നത്. അതുകൊണ്ട് തന്നെ അവരിലൂടെ ഈ സിനിമയെ കാണാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഇവരുടെ അടുത്ത് നിന്ന് അപ്‌ഡേറ്റ് ആവാനാണ് ഞാന്‍ ശ്രമിച്ചത്.

സിനിമയുടെ മ്യൂസിക്കിന് ചില റെഫറന്‍സ് കിട്ടാന്‍ വേണ്ടി ഞാന്‍ ഇവരുടെ കൂടെ പോയിരുന്ന് അവര്‍ കേള്‍ക്കുന്നത് ഏതൊക്കെ തരം പാട്ടുകളാണെന്ന് മനസിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരുടെ അടുത്ത് പോയപ്പോഴാണ് അറിയുന്നത് ഇവര്‍ കേള്‍ക്കുന്നത് സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ എന്ന പാട്ടൊക്കെയാണ്.

പോയി ട്രെന്റ് പിടിച്ചുകളയാം എന്ന് നോക്കുമ്പോള്‍ ഇവന്‍മാര്‍ ഈ പഴയപാട്ടാണ് കേള്‍ക്കുന്നത്. മ്യൂസിക്കിലൊന്നും ഏജ് ഡിഫ്രന്‍സ് ഉണ്ടാകില്ലെന്ന് അപ്പോള്‍ തോന്നി. ഓരോരുത്തര്‍ക്കും ഓരോ ടേസ്റ്റായിരിക്കും. അവിടെ പ്രായം മാറ്റര്‍ അല്ലെന്ന് തോന്നി,’ ജീത്തു പറഞ്ഞു.

സിനിമയില്‍ ഞാന്‍ ഈ പിള്ളേര്‍ക്കൊക്കെ ഒരു ടാഗ് ലൈന്‍ കൊടുത്തിരുന്നു. ഹോട്ട് സ്റ്റാര്‍ ഹിപ്സ്റ്റര്‍, റോറിങ് സ്റ്റാര്‍ റോഷന്‍, ഹോമ്‌ലി സ്റ്റാര്‍ മിഥുന്‍, ക്യൂട്ട് സ്റ്റാര്‍ മിഥൂട്ടി ഇങ്ങനെയൊക്കെ. ഇത് ഞാന്‍ ഫഹദിനോട് പറഞ്ഞപ്പോള്‍ ഫഹദ് തന്നെയാണ് പുള്ളിയെ റീ ഇന്‍ട്രൊഡ്യൂസിങ് ഫഹദ് ഫാസില്‍ എന്ന ടാഗ് ലൈനില്‍ കൊടുക്കാമെന്ന് പറയുന്നത്.

കാരണം പുള്ളി നേരത്തെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തിട്ടില്ലല്ലോ. ഫഹദിനെ സംബന്ധിച്ച് പൂര്‍ണമായും ഇത് പുതിയ എക്‌സ്പീരീയന്‍സ് ആയിരുന്നു. അപ്പോള്‍ റീ ഇന്‍ഡ്രൊഡ്യൂസിങ് എന്നത് നല്ല പരിപാടിയായിരുന്നു. ട്രെയിലറില്‍ തന്നെയിട്ടു. അത് വര്‍ക്കാവുകയും ചെയ്തു.

സ്‌ക്രീനില്‍ കണ്ട ഫഹദും ഷൂട്ടിങ് സമയത്തുള്ള ഫഹദും തമ്മില്‍ ഉണ്ടായ വ്യത്യാസം എന്താണെന്ന ചോദ്യത്തിന് അത്രയും കാലം കണ്ട ഫഹദിനെ ഫ്രേമില്‍ കാണരുത് എന്നുണ്ടായിരുന്നു എന്നാണ് ജിത്തു നല്‍കിയ മറുപടി. അങ്ങനെ തന്നെയാണ് ഷൂട്ട് ചെയ്തു പോയതെന്നും ജിത്തു പറഞ്ഞു.

ഫഹദിനെ സംബന്ധിച്ച് ഈ ക്യാരക്ടറിലേക്ക് വന്ന് ലാന്റ് ആയിക്കഴിഞ്ഞ ശേഷം പിന്നെ എല്ലാം ഈസിയായിരുന്നു. പെര്‍ഫോമന്‍സിന് വേണ്ടി കഷ്ടപ്പെട്ടതായി എനിക്ക് അറിയില്ല. ഫഹദ് ചിലപ്പോള്‍ പേഴ്‌സണലി കഷ്ടപ്പെട്ടിട്ടുണ്ടാകും. എനിക്കത് കാണാന്‍ ഇല്ലായിരുന്നു. പുള്ളി ഈസിയായി ഹാന്‍ഡില്‍ ചെയ്തപോലെയാണ് തോന്നിയത്.

പിന്നെ കമ്യൂണിക്കേഷന്‍ കാര്യമായിട്ട് തന്നെയുണ്ടായിരുന്നു. നാളെ എടുക്കേണ്ട സീനിനെ കുറിച്ച് തലേ ദിവസം തന്നെ ചര്‍ച്ച ചെയ്യും. അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാമെന്നൊക്കെ പറയും. ഓരോ ഡിസ്‌ക്ഷനിലും സീന്‍ വളര്‍ന്നുകൊണ്ടേയിരുന്നു. ഒരാളുടെ തലയില്‍ നിന്നും ഒരിക്കലും ഒരു സിനിമ ഉണ്ടാക്കാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍,’ ജിത്തു മാധവന്‍ പറഞ്ഞു.

Content Highlight: Jithu Madhavan about New Comers in Aavesham Movie

We use cookies to give you the best possible experience. Learn more