| Wednesday, 11th November 2020, 3:09 pm

'ഇരിക്കുന്ന കൊമ്പ് മുറിച്ച് താഴെ വീണില്ലേ'; ചിരാഗിനെ പരിഹസിച്ച് ജിതന്‍ റാം മഞ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാനെ പരിഹസിച്ച് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മഞ്ജി. ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്നൊരു ചൊല്ലുണ്ടെന്നും അതാണ് ചിരാഗിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നുമായിരുന്നു ജിതന്‍ റാം മഞ്ജി പറഞ്ഞത്.

അദ്ദേഹം കൂടി ഭാഗമായിരുന്ന എന്‍.ഡി.എയെ തോല്‍പ്പിക്കാനായി ചിരാഗ് ശ്രമിച്ചു. അതിന്റെ ഫലം വ്യക്തമാണ്. ഇരിക്കുന്ന കൊമ്പ് മുറിച്ച അദ്ദേഹം താഴെ വീണു. സ്വന്തം പ്രവൃത്തി അദ്ദേഹത്തെ തിരിച്ചടിച്ചെന്നും ജിതന്‍ റാം പറഞ്ഞു.

ബീഹാറില്‍ വലിയൊരു വിഭാഗം വോട്ടുകളും നേടുമെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍.ജെ.പിക്ക് ആകെ ഒരു സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാനായത്. രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഉണ്ടായ സഹതാപ വോട്ടുകള്‍ പോലും എല്‍.ജെ.പിക്ക് കിട്ടിയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ബീഹാറില്‍ എന്‍.ഡി.എ ഒരു സഖ്യമായാണ് മത്സരിച്ചതെന്നും ജെ.ഡി.യുവിന്റെ സീറ്റിലുണ്ടായ കുറവൊന്നും മുന്നണിയെ ബാധിക്കില്ലെന്നും നിതീഷ് തന്നെ അധികാരത്തിലെത്തുമെന്നും മഞ്ജി പറഞ്ഞു.

കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാര്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.

എക്സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍.ഡി.എ വിജയം സ്വന്തമാക്കിയത്. മഹാഗദ്ബന്ധന്‍ വിജയിക്കുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് അവസാന മണ്ഡലത്തിലെയും വോട്ടെണ്ണല്‍ തീര്‍ന്നത്.

75 സീറ്റ് നേടിയ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍.ജെ.ഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബി.ജെ.പി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെ.ഡി.യു നേരിട്ടത്.

2015ല്‍ 71 സീറ്റുകളാണ് ജെ.ഡി.യു നേടിയിരുന്നത്. കോണ്‍ഗ്രസിനും കനത്ത തിരിച്ചടി നേരിട്ടു. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും 19 സീറ്റിലാണ് ജയിച്ചത്. അതേസമയം, ഇടതുപാര്‍ട്ടികള്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. മത്സരിച്ച 29 സീറ്റില്‍ 15ലും ഇടതുപാര്‍ട്ടികള്‍ ജയിച്ചു. സി.പി.ഐ.എമ്മും സി.പി.ഐയും രണ്ട് സീറ്റ് വീതം നേടിയപ്പോള്‍ സി.പി.ഐ(എം.എല്‍) 11 സീറ്റ് നേടി.

അതേസമയം ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കാനായില്ല. ഒരു സീറ്റില്‍ മാത്രമാണ് അവര്‍ ജയിച്ചത്. അസദ്ദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും അഞ്ച് സീറ്റ് നേടി വലിയ നേട്ടമുണ്ടാക്കി. ബി.എസ്.പിക്ക് ഒരു സീറ്റാണ് ലഭിച്ചത്. എന്‍.ഡി.എ സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വി.ഐ.പി പാര്‍ട്ടികള്‍ നാല് സീറ്റ് വീതം നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jitan Ram Manjhi’s dig at Chirag Paswan

Latest Stories

We use cookies to give you the best possible experience. Learn more