| Saturday, 15th June 2024, 9:33 pm

റിയലിസ്റ്റിക്ക് സിനിമകള്‍ വന്നതോടെ ആ കാര്യം ഇല്ലാതെയായി; എനിക്ക് അതൊക്കെ തിരികെ വേണം: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ്-ലാല്‍ സിനിമകള്‍ ടേക്കെവേയുള്ളതാണെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. തിയേറ്ററില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന സിനിമകളും ഡയലോഗുകളുമാണ് അവരുടേതെന്നും അദ്ദേഹം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറച്ചു നാളായി മലയാള സിനിമയില്‍ അങ്ങനെയുള്ള ഡയലോഗുകള്‍ വിട്ടുപോയിട്ടുണ്ടെന്നും പണ്ട് മാസ് പടങ്ങളില്‍ പോലും കുറേ ഡയലോഗുകള്‍ കാണാതെ അറിയാമായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. റിയലിസ്റ്റിക്ക് സിനിമകള്‍ വന്നതോടെയാണ് അവ ഇല്ലാതായതെന്നും തനിക്ക് അതൊക്കെ തിരികെ വേണമെന്ന് ആഗ്രഹമുണ്ടെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

‘സണ്‍ഡേ ഹോളിഡേയും വിജയ് സൂപ്പറും പൗര്‍ണമിയും ഫീല്‍ഗുഡ് സിനിമയായത് കൊണ്ടാകും ആളുകള്‍ എന്നെ ഫീല്‍ഗുഡുകളുടെ സംവിധായകനാക്കിയത്. അത്തരം സിനിമകളും എടുക്കാന്‍ ആഗ്രഹമുണ്ട്.

സിദ്ദിഖ്-ലാല്‍ എന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. ഒരുപാട് ആളുകളെ അവര്‍ മോട്ടിവേറ്റ് ചെയ്തിട്ടുണ്ടാകാം. പക്ഷെ എന്നെ വല്ലാതെ മോട്ടിവേറ്റ് ചെയ്തവരാണ് അവര്‍. ആളുകളെ എന്‍ഗേജ് ചെയ്യിപ്പിച്ച് ചിരിപ്പിക്കുന്ന അവരെ മോട്ടിവേറ്റ് ചെയ്യുന്ന പടങ്ങളാണ് ഇരുവരുടേതും. ടേക്കെവേയുള്ള പടങ്ങളാണ്. അതായത് വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന സിനിമകളും ഡയലോഗുകളുമാണ് മിക്കതും.

കുറച്ചു നാളായി മലയാള സിനിമയില്‍ അങ്ങനെയുള്ള ഡയലോഗുകളൊക്കെ വിട്ടുപോയിട്ടുണ്ട്. മാസ് പടങ്ങളില്‍ ആണെങ്കില്‍ പോലും നമുക്ക് കുറേ ഡയലോഗുകള്‍ കാണാതെ അറിയാമായിരുന്നു. ഇപ്പോള്‍ റിയലിസ്റ്റിക്ക് സിനിമകള്‍ വന്നപ്പോള്‍ അത് ഇല്ലാതെയായി. എനിക്ക് അതൊക്കെ തിരികെ വേണം. അങ്ങനെ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Talks About Realistic Movies

We use cookies to give you the best possible experience. Learn more