| Saturday, 8th June 2024, 10:40 pm

ബിജു ചേട്ടനില്‍ ഇത്ര ഗൗരവം കണ്ടിരുന്നില്ല; പിന്നീട് ദൈവമേ അന്ന് ഞാനും കൂടെ ഉണ്ടായിരുന്നല്ലോയെന്ന് ചിന്തിച്ചു: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ എത്തിയ ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു തലവന്‍. ആസിഫ് അലി നായകനായ സിനിമയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കഥാപാത്രമായി ബിജു മേനോനും ഉണ്ടായിരുന്നു.

ഒരു കാര്യം പറഞ്ഞു കൊടുത്താല്‍ ഉടനെ തന്നെ അതിന്റെ ഏറ്റവും മനോഹരമായിട്ടുള്ള വേര്‍ഷന്‍ കാണിച്ചു തരുന്ന നടനാണ് ബിജു മേനോനെന്ന് പറയുകയാണ് ജിസ് ജോയ്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ തലവന്റെ പോസ്റ്ററിലെ ബിജു മേനോന്റെ ഫോട്ടോയെ കുറിച്ചും സംവിധായകന്‍ സംസാരിച്ചു.

‘എക്സ്പീരിയന്‍സ് കൊണ്ടാകും ബിജു ചേട്ടന് ഒരു ഗുണമുണ്ട്. നമ്മള്‍ ഒരു കാര്യം പറഞ്ഞു കൊടുത്താല്‍ അതിന്റെ ഏറ്റവും മനോഹരമായിട്ടുള്ള വേര്‍ഷന്‍ നമുക്ക് ഉടനെ തന്നെ കാണാന്‍ സാധിക്കും. റിഹേഴ്സല്‍ ഒന്നും തന്നെയുണ്ടാകില്ല. മറ്റു ചിലരാണെങ്കില്‍ ചെയ്ത് കാണിച്ചിട്ട് അങ്ങനെ മതിയോയെന്നൊക്കെ ചോദിക്കും.

ബിജു ചേട്ടന് അങ്ങനെയൊന്നുമില്ല. നേരെ ടേക്കാണ്. ആ ടേക്കില്‍ നമ്മള്‍ അത്ഭുതപ്പെടും. സിനിമയുടെ പോസ്റ്ററിലെ അദ്ദേഹത്തിന്റെ മുഖം ശ്രദ്ധിച്ചിട്ടുണ്ടോ. ആ ഫോട്ടോ എടുക്കുമ്പോള്‍ ഇത്രയും ഗൗരവം ഞാന്‍ കണ്ടിട്ടില്ല.

ആ ഫോട്ടോയെടുത്ത് അതില്‍ വര്‍ക്ക് ചെയ്ത് കഴിഞ്ഞപ്പോള്‍ ദൈവമേ ഇതെടുക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നല്ലോയെന്ന് ചിന്തിച്ചു. ഈ മനുഷ്യന്‍ ഇത്രയും ഗൗരവം പിടിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടില്ല. അത് ശരിക്കും ഒരു അനുഗ്രഹമാണ്. പല ആര്‍ട്ടിസ്റ്റുകള്‍ക്കും അതുണ്ട്.

ചില ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്നത് നേരിട്ട് കാണുമ്പോള്‍ അവരെന്താണ് ചെയ്യുന്നതെന്ന് തോന്നാം. എന്നാല്‍ അതിന്റെ ഔട്ട് കാണുമ്പോള്‍ ‘ഓ മൈ ഗോഡ്’ എന്ന് പറഞ്ഞു പോകും. പല ആര്‍ട്ടിസ്റ്റുകള്‍ക്കും അതൊരു അനുഗ്രഹമാണ്.

ആദ്യമായി എന്നെ അങ്ങനെ ഞെട്ടിച്ചിട്ടുള്ള ആള്‍ കെ.പി.എ.സി ലളിത ചേച്ചിയാണ്. ഒരു മാട്രിമോണിയുടെ പരസ്യമെടുക്കുന്ന സമയത്തായിരുന്നു അത്. നേരിട്ട് കണ്ടപ്പോള്‍ ചേച്ചി എന്താണ് ഈ കാണിക്കുന്നത്, ഇവര് വലിയ നടിയാണല്ലോ എന്നാലോചിച്ചു.

പക്ഷെ മോണിറ്ററിലേക്ക് നോക്കുമ്പോള്‍ എന്റമ്മേയെന്ന് പറഞ്ഞുപോയി. ഒരൊറ്റ മീറ്ററിലാണ് എല്ലാം വന്നു കൊണ്ടിരിക്കുന്നത്. അന്ന് ചങ്കില്‍ കയറിയതാണ് ലളിത ചേച്ചി. പിന്നീടങ്ങോട്ട് ഞാന്‍ ചേച്ചിയെ വിട്ടിട്ടേയില്ല. ആ മാജിക് എല്ലാവരില്‍ നിന്നും കിട്ടണമെന്നില്ല,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Talks About Biju Menon

We use cookies to give you the best possible experience. Learn more