സിനിമയിലെ ആ മൂന്ന് പേരുടെയും മരണം ഞാനിപ്പോഴും മനസ്സുകൊണ്ട് അംഗീകരിച്ചിട്ടില്ല: ജിസ് ജോയ്
Entertainment
സിനിമയിലെ ആ മൂന്ന് പേരുടെയും മരണം ഞാനിപ്പോഴും മനസ്സുകൊണ്ട് അംഗീകരിച്ചിട്ടില്ല: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st May 2024, 1:24 pm

തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ഫീൽ ഗുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിസ് ജോയ്. എന്നാൽ ഏറ്റവും പുതിയ സിനിമയായ തലവൻ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.

ഒരു പരസ്യ ചിത്രത്തിന്റെ കഥ പറയാൻ മോഹൻലാലിനടുത്ത് പോയപ്പോഴുള്ള അനുഭവം പറയുകയാണ് ജിസ് ജോയ്. ഓട്ടോഗ്രാഫിനായി താൻ കിരീടം എന്ന സിനിമയുടെ പുസ്തക രൂപമാണ് മോഹൻലാലിന് നൽകിയതെന്നും തന്നെ ഏറ്റവും സ്വാധീനിച്ച ലോഹിതാദാസ്, മോഹൻലാൽ, സിനിമ എന്നിവ ഒന്നിച്ചുവരുന്ന പുസ്തകമായതിനാലാണ് ഓട്ടോഗ്രാഫിനായി ആ പുസ്തകം തന്നെ കൊടുത്തതെന്നും ജിസ് ജോയ് പറഞ്ഞു. സിനിമയിൽ താൻ ഒരിക്കലും അംഗീകരിക്കാത്ത മൂന്ന് മരണങ്ങൾ ലോഹിതാദാസ്, ജോൺസൺ മാഷ്, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടേതാണെന്നും ജിസ് വണ്ടർവാൾ മീഡിയ നെറ്റ്‌വർക്കിനോട് പറഞ്ഞു.

‘എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോഴും അംഗീകരിക്കാത്ത സിനിമയിലെ മൂന്ന് മരണങ്ങൾ പറയാൻ പറഞ്ഞാൽ എനിക്ക് മൂന്ന് പേരെ പറയാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ആൾ ലോഹിതാദാസ് ആണ്. രണ്ടാമത്തേത് ജോൺസൺ മാസ്റ്റർ. മൂന്നാമത്തേത് ഗിരീഷ് പുത്തഞ്ചേരി.

ഈ മൂന്ന് പേരും ഇനിയും ഒരു ഇരുപത്തഞ്ചു മുപ്പത് വർഷം ഉണ്ടായിരുന്നെങ്കില്ലെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. എന്റെ മനസിൽ ഇപ്പോഴും ആ മൂന്ന് പേരുടെ മരണം ഞാൻ അംഗീകരിച്ചിട്ടില്ല. അത്രെയേറെ എന്നെ സ്വാധീനിച്ച ആളാണ് ലോഹിതാദാസ്. അതുപോലെയാണ് ലാൽ സാർ. മമ്മൂക്കയും അങ്ങനെയാണ്.

എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകവും ആക്ടറും എഴുത്തുകാരനും ഇതെല്ലാം കൂടെ ചേരുന്ന ഒരു പേജ് ആണത്. അതാണ് താൻ അതിൽ ഓട്ടോഗ്രാഫ് വാങ്ങിയത്,’ജിസ് ജോയ് പറയുന്നു.

എന്തുകൊണ്ടാണ് ആ പുസ്തകം തെരഞ്ഞെടുത്തതെന്ന് മോഹൻലാൽ തന്നോട് ചോദിച്ചെന്നും ജിസ് ജോയ് കൂട്ടിച്ചേർത്തു.

‘ഞാൻ അദ്ദേഹത്തിന് കിരീടത്തിന്റെ ബുക്ക്‌ കൊടുത്തു. എന്താണ് ചെയ്യേണ്ടതെന്ന് ലാലേട്ടൻ ചോദിച്ചു. ഞാൻ ഇതിനകത്തൊരു ഓട്ടോഗ്രാഫ് തരാമോയെന്ന് ചോദിച്ചു. പിന്നെന്താ മോനേയെന്ന് പറഞ്ഞ് അദ്ദേഹം അത് എന്റെ കയ്യിൽ നിന്ന് വാങ്ങി, പ്രിയപ്പെട്ട ജിസിന് സ്നേഹപൂർവ്വം മോഹൻലാൽ എന്നെഴുതി.

ഇതാണ് എന്റെ വീട്ടിൽ കയറുമ്പോൾ ആദ്യം തന്നെ ഫ്രെയിം ചെയ്ത് വെച്ചിട്ടുള്ളത്. ആ ബുക്ക്‌ കൊടുത്തപ്പോൾ പുള്ളി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്. മോനെ എന്തുകൊണ്ട് ഈ പുസ്തകമെന്ന്. അപ്പോൾ ഞാൻ സാറോട് പറഞ്ഞു, എന്റെ ജീവിതത്തിൽ എനിക്ക് കെയർഫുള്ളായി ജീവിക്കണമെന്നും ഒരു ചെറിയ തെറ്റ് ജീവിതത്തിന്റെ വിധിയെ തന്നെ മാറ്റികളയുമെന്നും ബോധ്യപ്പെടുത്തി തന്ന കഥയാണിതെന്നാണ്.

സേതുമാധവന്റെ ജീവിതം വഴിതിരിഞ്ഞു പോവുന്നത് എം.എൽ.യുടെ മകനോട് കാർ മാറ്റിയിടാൻ പറയുന്ന അച്ഛന്റെ ഡയലോഗിൽ നിന്നാണ്. അച്ഛന്റെ തെറ്റിൽ നിന്നാണ് സേതുവിന്റെ ജീവിതം മാറുന്നത്. പിന്നീട് ആ കുടുംബം ശിഥിലമായി പോവുന്നതെല്ലാം ചെങ്കോലില്ലൊക്കെ നമ്മൾ കണ്ടതാണ്.

ഞാനെന്ന ഒമ്പതാം ക്ലാസുകാരന്റെ ഉള്ളിൽ ആ സിനിമ അന്നുണ്ടാക്കിയത് എല്ലാവരോടും വളരെ ശ്രദ്ധിച്ചു സംസാരിക്കണമെന്നും ചെറിയൊരു തെറ്റ് ജീവിതത്തെ മറ്റൊരു വഴിയിലേക്ക് എത്തിക്കുമെന്നുമുള്ള ചിന്തയായിരുന്നു. ഇതെന്നെ പഠിപ്പിച്ചത് ഈ സിനിമയാണ് സാർ എന്ന് ഞാൻ പറഞ്ഞു. പുള്ളി ഒന്ന് ചിരിച്ചുകൊണ്ട് എന്റെ ഷോൾഡറിൽ ഒന്ന് തട്ടുകയാണ് ചെയ്തത്,’ജിസ് ജോയ് പറയുന്നു.

 

Content Highlight: Jis Joy Talk About  lohithadas, Jhonson mash, And Gireesh Puthanjeri