പണ്ടത്തെ മമ്മൂക്കയാണെങ്കിൽ ആ വേഷം ചെയ്യില്ലായിരുന്നു: ജിസ് ജോയ്
Entertainment
പണ്ടത്തെ മമ്മൂക്കയാണെങ്കിൽ ആ വേഷം ചെയ്യില്ലായിരുന്നു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th August 2024, 4:15 pm

കുറഞ്ഞ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ സംവിധായകനാണ് ജിസ് ജോയ്. ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം നിരവധി പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ജിസ് ജോയ്‌യുടെ സംവിധാനത്തിൽ അവസാനം ഇറങ്ങിയ തലവൻ എന്ന ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.

മലയാള സിനിമയിൽ വന്ന മാറ്റങ്ങളെ കുറിച്ച് പറയുകയാണ് ജിസ് ജോയ്. ഹീറോ ഹീറോയിൻ എന്നതിനപ്പുറം എല്ലാവരും അഭിനേതാക്കളാണെന്ന ചിന്ത താരങ്ങൾക്ക് വന്നെന്നും അതുകൊണ്ടാണ് മമ്മൂട്ടി റോഷാക്കും പൃഥ്വിരാജ് അയ്യപ്പനും കോശിയുമെല്ലാം ചെയ്തതെന്നും ജിസ് ജോയ് പറയുന്നു. ഇന്ന് സംവിധായകർക്ക് ഒരുപാട് സ്പേസുണ്ടെന്നും ജിസ് ജോയ് പറഞ്ഞു. തലവൻ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കമൽ ഹാസനെ കണ്ട അനുഭവവും അദ്ദേഹം പങ്കുവെച്ചു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘കമൽഹാസൻ സാറിനെ കണ്ടപ്പോൾ അദ്ദേഹം ഏറ്റവും കൂടുതൽ സംസാരിച്ചത് മലയാള സിനിമയെക്കുറിച്ചായിരുന്നു. മലയാളമല്ലാതെ വേറെയൊരു ഇൻഡസ്ട്രിയും എട്ട് ഹിറ്റ് കൊടുത്തിട്ടില്ല, ഈ വർഷം ഇതുവരെ. വലിയ ബിസിനസ് നൽകിയിട്ടില്ല.

80-കളിൽ വല്ലാത്തൊരു കാലഘട്ടമുണ്ടായിരുന്നു. പലഭാഷകളിലേക്ക് ഡബ് ചെയ്യാനായി സിനിമകൾ ഒരുക്കിയിരുന്ന കാലം. അത് എക്സ്പോർട്ട് ബിസിനസിനായി ഒരുക്കിയ സിനിമകളായിരുന്നു. തെലുങ്കിലും കന്നഡയിലും വിൽക്കാൻ വേണ്ടിയുള്ള ചിത്രങ്ങൾ. എനിക്കത് പുതിയൊരു അറിവായിരുന്നു. കാലം എത്രയോ മാറി.

ഇന്ന് മമ്മൂക്ക ഭ്രമയുഗം ചെയ്യുന്നു, പിന്നെ കാതലും ടർബോയും ചെയ്യുന്നു. ആറുമാസത്തിനുള്ളിലാണ് ഇത്രയും വൈവിധ്യം നമ്മൾ കണ്ടത്. റോഷാക്കിലെ വേഷം പണ്ടത്തെ മമ്മുക്കയായിരുന്നെങ്കിൽ ചെയ്യുമായിരുന്നോ.

ഹീറോ – ഹീറോയിൻ എന്നതിനപ്പുറം ആക്ടേഴ്‌സാണ് എന്നുള്ള തിരിച്ചറിവ് എല്ലാവർക്കും വന്നു. ആ തിരിച്ചറിവ് വന്നതുകൊണ്ടാണ് അയ്യപ്പനും കോശിയും സിനിമയിൽ പൃഥിരാജിനെപ്പോലുള്ള ഒരു ആർട്ടിസ്റ്റ് തോറ്റുകൊടുക്കുന്നത്. അതുകൊണ്ടുതന്നെ സംവിധായകർക്ക് പണി എളുപ്പമായി. ആരോടും എന്ത് കഥാപാത്രവും പറയാമെന്നായി. ഇപ്പോൾ എന്തും ആലോചിക്കാനുള്ള സ്‌പേസുണ്ട്. മലയാളസിനിമയിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്. കണ്ടൻ്റ് ആണ് ഹീറോ,’ജിസ് ജോയ് പറയുന്നു.

 

Content Highlight: Jis Joy Talk About Changes In Malayalam Films