| Thursday, 10th October 2019, 4:35 pm

കൈയൊഴിഞ്ഞ് കേന്ദ്രസര്‍ക്കാര്‍; ജിയോയും പ്രതിസന്ധിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിവര സാങ്കേതിക വിദ്യ വന്‍ വിപ്ലവം സൃഷ്ടിക്കുന്ന ഇക്കാലത്ത് നിമിഷ വേഗം ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്ന 4 ജി, 5 ജി ഇന്റെര്‍നെറ്റിന് പിന്നാലെയാണ് ലോകം. മൊബൈല്‍ഫോണും ഇന്റര്‍നെറ്റും നിത്യജീവിതത്തിന്റെ ഭാഗമാവുമ്പോള്‍ ടെലികോം രംഗത്ത് കടുത്ത മത്സരമാണ് നടക്കുന്നത്. ടെലികോം ഭീമന്മാരായ ജിയോയും, ഐഡിയയും വോഡഫോണും കൂടാതെ മറ്റ കമ്പനികളും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കി വിപണി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്.

എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ടെലികോം മേഖലയില്‍ നിന്നും വരുന്നത് അത്ര സുഖകരമായ വാര്‍ത്തകളല്ല. ടെലികോം രംഗത്ത് വന്‍ വിപ്ലവത്തിന് തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയര്‍സ് ജിയോ പോലും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാമെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ സൂചനയെന്നോണം വോഡഫോണ്‍, എയര്‍ടെല്‍ നെറ്റ് വര്‍ക്കുകളിലേക്കുള്ള ഫ്രീ വോയ്സ് കോള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് ജിയോ.

ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍, ഐഡിയ തുടങ്ങിയ എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും ഇനി വിളിക്കണമെങ്കില്‍ ഫോണ്‍റിങ് ചെയ്യുന്ന സമയം മുതല്‍ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കാനാണ് കമ്പനിയുടെ നീക്കം. അതായത് കോള്‍ കണക്ട് ആവുന്നതിന് മുമ്പുമുതല്‍ കമ്പനി പണം ഈടാക്കിത്തുടങ്ങും.

അതേസമയം സ്വന്തം നെറ്റ്വര്‍ക്ക് വഴിയുള്ള വോയ്സ് കോളുകള്‍ സൗജന്യമായി തുടരുകയും ചെയ്യും. കേന്ദ്രസര്‍ക്കാരില്‍ നിന്നും നിരവധി ആനുകൂല്യങ്ങള്‍ കൈപറ്റുന്ന കമ്പനി രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങി ഉപഭോക്താക്കള്‍ക്കുള്ള സേവനം വെട്ടിക്കുറക്കുറക്കുകയാണ്.

സെക്കന്റുകള്‍കൊണ്ട് സിനിമയും ഗെയിമുമെല്ലാം ഡൗണ്‍ലോര്‍ഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വ്വീസ് അടക്കം രാജ്യത്ത് നടപ്പാക്കി മറ്റ് എല്ലാ ടെലികോം കമ്പനികള്‍ക്കും വന്‍ വെല്ലുവിളി സൃഷ്ടിച്ച ജിയോ ഇത്തരമൊരും നീക്കം നടത്തുമ്പോള്‍ നേരിടുന്ന പ്രതിസന്ധി ഊഹിക്കാവുന്നതേ ഉള്ളൂ.

ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയുടെ പുതിയ നീക്കത്തെ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഓഫ് നെറ്റ് ഔട്ട് ഗോയിംഗ് കോളുകള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാനാണ് ടെലികോം കമ്പനികളുടെ ലക്ഷ്യം.

ഡൂള്‍ന്യൂസ് ഡെസ്‌ക്