Advertisement
national news
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റും മാസ്‌കും കൊടുക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം എവിടേക്കാണ് പോകുന്നത്: ജിഗ്നേഷ് മേവാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 12, 02:05 am
Sunday, 12th April 2020, 7:35 am

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നില്ലെന്ന ആരോപണവുമായി ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റും മാസ്‌കും ഇനിയും ലഭ്യമാക്കാനാകുന്നില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം എവിടേക്കാണ് പോകുന്നത്?’, ജിഗ്നേഷ് മേവാനി ചോദിച്ചു.


നേരത്തെ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടഴ്സ് അസോസിയേഷനാണ് (ആര്‍.ഡി.എ) പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.

രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ കത്തയച്ചത്.

നേരത്തെ നഴ്സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും അധികാരികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മുംബൈയിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ നഴ്സുമാര്‍ക്ക് രോഗം പിടിപ്പെട്ടത് അധികാരികളുടെ അനാസ്ഥ കൊണ്ടാണെന്നാണ് യു.എന്‍.എ പറഞ്ഞത്.

WATCH THIS VIDEO: