| Tuesday, 20th October 2020, 5:43 pm

ജാര്‍ഖണ്ഡില്‍ ഗോവധം ആരോപിച്ച് സുഹൃത്തിനെ കഴുത്തറുത്തു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഗോവധം ആരോപിച്ച് സുഹൃത്തിനെ കഴുത്തറുത്തു കൊന്നു. 18 കാരനായ മുഹമ്മദ് അര്‍സുവിനെയാണ് സുഹൃത്ത് ഖയില്‍ ഖുറേഷി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച്ച അര്‍ധരാത്രിയായിരുന്നു ക്രൂരമായ കൊലപാതകം ജാര്‍ഖണ്ഡിലെ ഉച്ചാരിയില്‍ നടന്നത്.

സ്ഥലം എം.എല്‍.എയും മന്ത്രിയുമായ മിഥ്‌ലേഷ് ഠാക്കൂര്‍ സംഭവം നടന്ന ഗര്‍വയിലെ സസര്‍ ആശുപത്രി സന്ദര്‍ശിച്ചതിന് ശേഷമാണ് കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്.

അവിടെവച്ച് അര്‍സുവിന്റെ അമ്മ അയിഷ ഖാട്ടൂണ്‍ സംഭവത്തെക്കുറിച്ച് മന്ത്രിയോട് പരാതിപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മൂന്ന് പേര്‍ ചേര്‍ന്നാണ് തന്റെ മകന്‍ മുഹമ്മദ് അര്‍സുവിനെ കൊലപ്പെടുത്തിയതെന്ന് അയിഷ പൊലീസിന് മൊഴി നല്‍കി.

പശുവിനെ അറുക്കുന്നത് നിര്‍ത്തമെന്ന് ആവശ്യപ്പെട്ട് ഖയില്‍ ഖുറേഷി മകന്റെ കഴുത്തറുക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

വളരെക്കാലമായി ഖയില്‍ ഖുറേഷി മകനോട് പശുവിനെ അറുക്കുന്നത് നിര്‍ത്തണമെന്ന് പറയാറുണ്ടായിരുന്നുവെന്നും ഇത് പ്രദേശത്ത് സംഘര്‍ഷത്തിന് ഇടയാക്കാറുണ്ടായിരുന്നുവെന്നും ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു.

ഖയില്‍ ഖുറേഷി, മുന്നു ഖുറേഷി, ഖാലിദ് ഖുറേഷി എന്നിവരുടെ പേരുകളാണ് പൊലീസ് എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്നത്.

ഖയില്‍ ഖുറേഷി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഇയാള്‍ ബന്ധുക്കളെ ഉള്‍പ്പെടെ ആക്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.

കേസില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട അര്‍സുവിന്റെ മറ്റ് സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jharkhand youth killed by friend for insisting to give up cow slaughtering

We use cookies to give you the best possible experience. Learn more