ന്യൂയോർക്ക്: കഫിയ ധരിച്ചെത്തിയ ജൂത വനിതയെ ആക്രമിച്ച് ഇസ്രഈൽ അനുകൂലികൾ. ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ഒരു പ്രശസ്ത സിനഗോഗിന് പുറത്താണ് സംഭവം നടന്നത്. ഫലസ്തീൻ അനുകൂലയായ ജൂത വനിതയെ ഒരു കൂട്ടം ഇസ്രഈൽ അനുകൂലികൾ ആക്രമിക്കുകയായിരുന്നു. ഇസ്രഈൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിന്റെ സന്ദർശനത്തിനിടെയാണ് സംഭവമുണ്ടായത്. സംഭവം വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി.
ഇസ്രഈലി യുവതി ബെൻ-ഗ്വിർ ആണ് ആക്രമണത്തിനിരയായത്. ബെൻ-ഗ്വിർ തന്നെയാണ് ആക്രമണ വിവരം സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്. വ്യാഴാഴ്ച രാത്രി ക്രൗൺ ഹൈറ്റ്സിലെ ചബാദ്-ലുബാവിച്ച് വേൾഡ് ഹെഡ്ക്വാർട്ടേഴ്‌സിന് പുറത്ത് സംസാരിച്ച് നിൽക്കവേ ആക്രമണത്തിനിരയാവുകയായിരുന്നെന്ന് യുവതി പറഞ്ഞു. താൻ കഫിയ ധരിച്ചിരുന്നെന്നും യുവതി കൂട്ടിച്ചേർത്തു.
ഒരു സംഘം പലസ്തീൻ അനുകൂല പ്രകടനക്കാരെ ക്രൂരമായി ആക്രമിച്ചതിനെത്തുടർന്ന് തന്റെ തലയ്ക്ക് പരിക്കേറ്റതായും വൈദ്യസഹായം ആവശ്യമാണെന്നും അവർ പറഞ്ഞു.
ഇറ്റാമർ ബെൻ-ഗ്വിറിന്റെ പ്രസംഗത്തെ എതിർക്കാൻ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ ഒത്തുകൂടിയതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സ്ഥലത്ത് സംഘർഷമുണ്ടാകുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിനിടെ മറ്റൊരു സ്ത്രീയെയും ഇസ്രഈൽ അനുകൂല പ്രകടനക്കാർ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്.
കഫിയ ധരിച്ച ഒരു പ്രതിഷേധക്കാരിയുടെ മുഖത്ത് നിന്ന് രക്തം വരുന്നതും അവരെ സംഭവസ്ഥലത്ത് നിന്നും കൊണ്ടുപോകുന്നതുമായ വീഡിയോയിൽ പുറത്ത് വന്നിട്ടുണ്ടെന്ന് പ്രാദേശിക വാർത്തകൾ സ്ഥിരീകരിച്ചു.
പ്രതിഷേധക്കാർ ഫ്രീ ഫലസ്തീൻ എന്ന മുദ്രാവാക്യം വിളിക്കുകയും പൊലീസ് അവരെ ബലമായി പിടിച്ചുമാറ്റുകയും ചെയ്തു.
2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിൽ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് ശേഷമാണ് ഗസയിലെ യുദ്ധം ആരംഭിച്ചത്, അതിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കി ഗസയിലേക്ക് ഹമാസ് കൊണ്ടുപോവുകയും ചെയ്തിരുന്നു. പിന്നാലെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ 61,709 ഗസ നിവാസികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 47,498 പേരുടെ മരണമായിരുന്നു ആദ്യം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ വെടിനിർത്തലിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു.
ഇസ്രഈലിന്റെ സൈനിക നടപടികളിൽ യു.എസിലും യൂറോപ്പിലും ഉടനീളം നിരവധി വിദ്യാർത്ഥികളും അക്കാദമിക് വിദഗ്ധരും പ്രതിഷേധിച്ചിരുന്നു.
ഈ പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട അമേരിക്കൻ പൗരന്മാരല്ലാത്ത വിദ്യാർത്ഥികളെ നാടുകടത്തുന്ന നടപടികളാണ് ട്രംപ് ഭരണകൂടം നടത്തിയത്. ഏകദേശം 300 വിദ്യാർത്ഥി വിസകൾ ഇതിനകം റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
Content Highlight: Jewish woman wearing a keffiyeh attacked by pro-Israeli protesters in New York