Advertisement
World News
ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി മഹ്‌മൂദ് ഖലീലിനെ മോചിപ്പിക്കണം; ട്രംപ് ടവറില്‍ പ്രതിഷേധിച്ച് ജൂത സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 15, 02:59 am
Saturday, 15th March 2025, 8:29 am

ന്യൂയോര്‍ക്ക്: കൊളംബിയ സര്‍വകലാശയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മഹ്‌മൂദ് ഖലീലിന്റെ അറസ്റ്റില്‍ ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ കയറി പ്രതിഷേധം ശക്തമാക്കി അമേരിക്കയിലെ ജൂത വംശജര്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ആഢംഭര കെട്ടിടമാണ് ട്രംപ് ടവര്‍. ജൂയീഷ് ഫോര്‍ പീസ് എന്ന് സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത്.

ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കാന്‍ ട്രംപിനോട് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ തടങ്കല്‍ പാളയത്തില്‍ കഴിയുന്ന മഹ്‌മൂദ് ഖലീലിനെ ഉടന്‍ തിരികെ നാട്ടിലേക്ക് കൊണ്ടുവരണമെന്നും ആഹ്വാനം ചെയ്തു. പ്രതിഷേധക്കാരില്‍ 98 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഖലീലിന് പുറമെ കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മറ്റൊരു വിദ്യാര്‍ത്ഥിയേയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന് പുറമെ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊളംബിയ സര്‍വകലാശാലയും നടപകടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ചിലരുടെ ബിരുദം സര്‍വകലാശാല താത്ക്കാലികമായി റദ്ദാക്കി. ക്യാമ്പസിലെ ജൂതവിരുദ്ധതയ്‌ക്കെതിരെ നടപടിയെടുത്തില്ലെന്ന് കാണിച്ച് സര്‍വകലാശയ്ക്കുള്ള ഫണ്ടിങ് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. യൂണിവേഴ്‌സിറ്റിക്ക് നല്‍കി വരുന്ന 400 മില്യണ്‍ ഡോളര്‍ ഫണ്ടും ഗ്രാന്റുകളുമാണ് ട്രംപ് ഭരണകൂടം റദ്ദാക്കിയത്.

നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഖലീലിന്റെ അറസ്റ്റും.

അതേസമയം മഹ്‌മൂദ് ഖലീലിനെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഫെഡറല്‍ കോടതി ജഡ്ജ് താത്കാലികമായി തടഞ്ഞിരുന്നു. മഹ്‌മൂദ് ഖലീലിന്റെ ഹരജിയില്‍ വിധി വരുന്നത് വരെ അമേരിക്കയില്‍ നിന്ന് നാടുകടത്താനാവില്ലെന്ന് ന്യൂയോര്‍ക്ക് ഫെഡറല്‍ ജഡ്ജി ജെസ്സി ഫര്‍മാന്‍ വ്യക്തമാക്കി.

ഫലസ്തീന്‍ സായുധസംഘടനയായ ഹമാസിനെ പിന്തുണച്ചു എന്നാരോപിച്ചാണ് ദിവസങ്ങള്‍ക്ക് മുമ്പ് മഹ്‌മൂദ് ഖലീലിനെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ.സി.ഇ) അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ഖലീലിന്റെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കിയെന്നും അദ്ദേഹത്തെ നാടുകടത്താന്‍ പോവുകയാണെന്ന മറുപടി ലഭിച്ചു. ഇതോടെ അഭിഭാഷകര്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ ഖലീല്‍ ഒരു തീവ്ര ഹമാസ് അനുകൂല വിദ്യാര്‍ത്ഥിയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. വരാനിരിക്കുന്ന പലരുടെയും അറസ്റ്റിന് മുന്നോടിയാണിതെന്നും തീവ്രവാദ അനുഭാവികളെ രാജ്യത്ത് നിന്ന് പിടികൂടി ഒരിക്കലും തിരിച്ചുവരാത്ത രീതിയില്‍ നാടുകടത്തുമെന്നും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി.

Content Highlight: Jewish organization protests at Trump Tower demanding release of pro-Palestinian student Mahmoud Khalil