| Wednesday, 5th June 2024, 12:06 pm

മമ്മൂക്കയോട് കഥ പറഞ്ഞ ശേഷം അവർ വിളിച്ച്, നിങ്ങൾക്ക് നിർമാതാവുണ്ടോ ഇല്ലെങ്കിൽ ഞങ്ങൾ നിർമിക്കാമെന്ന് പറഞ്ഞു: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രമേയം കൊണ്ടും അവതരണം കൊണ്ടും വലിയ രീതിയിൽ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമായിരുന്നു കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ കാതൽ ദി കോർ.

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു വിവിധ ഭാഷകളിൽ നിന്നും ലഭിച്ചത്. തെന്നിന്ത്യൻ താരം ജ്യോതികയായിരുന്നു ചിത്രത്തിലെ നായിക. മമ്മൂട്ടിയുടെ സിനിമ തെരഞ്ഞെടുപ്പുകളിൽ വലിയ പ്രശംസ നേടികൊടുത്ത ചിത്രം കൂടെയായിരുന്നു കാതൽ. മമ്മൂട്ടി കമ്പനിയായിരുന്നു ചിത്രം നിർമിച്ചത്.

ചിത്രത്തിന്റെ കഥ മമ്മൂട്ടിയോട് പറഞ്ഞ ശേഷം തന്നെ മമ്മൂട്ടി കമ്പനിയിൽ നിന്ന് വിളിക്കുകയായിരുന്നുവെന്നും അവർക്ക് സിനിമ ചെയ്യാൻ താത്പര്യമുണ്ടെന്ന് അറിയിച്ചെന്നും സംവിധായകൻ ജിയോ ബേബി പറയുന്നു. പ്രേക്ഷകർക്ക് സിനിമ മനസിലായ പോലെ മമ്മൂട്ടിക്കും മനസിലാവണമെന്നും അതുകൊണ്ടാണ് ചിത്രം അദ്ദേഹം നിർമിക്കാൻ തീരുമാനിച്ചതെന്നും ജിയോ ബേബി സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.

‘കാതൽ എന്ന സിനിമയെ നൂറ് ശതമാനം സഹായിച്ച ആളാണ് മമ്മൂക്കയും മമ്മൂട്ടി കമ്പനിയും. സിനിമ പ്രേക്ഷകർക്ക് മനസിലായി എന്ന് പറയുന്ന പോലെ ഇത് ഏറ്റവും ആദ്യം മനസിലാവേണ്ടത് മമ്മൂക്കക്കാണ്. കാരണം അദ്ദേഹമാണ് അതിലെ പ്രധാന കഥാപാത്രം ചെയ്യുന്നയാൾ.

മമ്മൂക്കയെ കുറിച്ച് ആലോചിക്കുമ്പോൾ അത് അദ്ദേഹത്തിന് മനസിലാവുന്നതും ഇഷ്ടപ്പെടുന്നതുമെല്ലാം പ്രധാനമാണ്. കഥ കേട്ടപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചത്, ഇതിന് നിർമാതാവ് ഉണ്ടോയെന്നാണ്.

ഒരു നിർമാതാവ് ഉണ്ടെങ്കിൽ ഈസിയാണല്ലോ. കഥ പറഞ്ഞ ശേഷം മമ്മൂട്ടി കമ്പനിയുടെ ആളുകൾ നമ്മളെ വിളിക്കുകയാണ് ചെയ്തത്. നിങ്ങൾക്ക് നിർമാതാവ് ഉണ്ടോയെന്ന് മമ്മൂക്ക ചോദിക്കുന്നു ഇല്ലെങ്കിൽ ഞങ്ങൾക്ക് നിർമിക്കണമെന്നുണ്ടെന്ന് അവർ പറഞ്ഞു.

അത് കേട്ടപ്പോൾ വലിയ സന്തോഷമായിരുന്നു. കാരണം പിന്നെ എല്ലാം എളുപ്പമല്ലേ. അങ്ങനെയാണ് കാതൽ എന്ന സിനിമ സംഭവിക്കുന്നത്,’ജിയോ ബേബി പറയുന്നു.

Content Highlight: Jeo Baby Talk About Kaathal Movie And Mammootty Company

We use cookies to give you the best possible experience. Learn more