| Sunday, 26th November 2023, 6:10 pm

സിനിമയിലൂടെ മനഃപൂർവം രാഷ്ട്രീയം പറയണമെന്ന് കരുതിയിട്ടില്ല: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൃത്യമായ രാഷ്ട്രീയം തുറന്നു പറയുന്ന സിനിമകളാണ് ജിയോ ബേബി എന്ന സംവിധായകൻ നിർമിച്ചിട്ടുള്ളത്. എന്നാൽ സിനിമയിൽ മനഃപൂർവം രാഷ്ട്രീയം പറയണമെന്ന് കരുതുന്ന ഒരാളാലല്ല താനെന്ന് ജിയോ ബേബി പറഞ്ഞു. സിനിമ വിനോദത്തിന് കൂടെ ഉള്ളതന്നെനും ജിയോ ബേബി കൂട്ടിച്ചേർത്തു.

സമൂഹം തന്നെ ബാധിക്കുന്നത് കൊണ്ടാകാം സമൂഹത്തോട് പ്രതിബദ്ധത ഉള്ള സിനിമകൾ തന്നെ തേടി വരുന്നതെന്നും ജിയോ ബേബി പറഞ്ഞു. കുടുംബവും തന്നെ ബാധിക്കുന്നതാണെന്നും അതിലെ പ്രശ്നങ്ങളും തന്നെ അലട്ടുന്നതാണെന്നും ജിയോ പറയുന്നുണ്ട്. എന്നാൽ ഇങ്ങനയൊന്നുമല്ലാത്ത സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ജിയോ ബേബി പറഞ്ഞു. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ജിയോ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘സിനിമയിലൂടെ മനഃപൂർവം രാഷ്ട്രീയം പറയണം എന്ന് കരുതുന്ന ആളല്ല ഞാൻ. സിനിമ വിനോദത്തിനു കൂടിയാണ് പലതരത്തിൽ വിനോദം സാധ്യമാവുമല്ലോ. സമൂഹം എന്നെ ബാധിക്കുന്നതുകൊണ്ട് ആയിരിക്കാം സമൂഹത്തോട് പ്രതിബദ്ധതയുള്ള സിനിമകൾ എന്നിലേക്ക് എത്തിച്ചേരുന്നത്.

നമ്മുടെ സിനിമകളിലേക്ക് ഇത്തരം വിഷയങ്ങൾ കടന്നു വരേണ്ടതുണ്ട്. കുടുംബവും എന്നെ ബാധിക്കുന്നതാണ്. അതിന്റെ പ്രശ്നങ്ങളും എന്നെ അലട്ടുന്ന വിഷയങ്ങളാണ്. ഇങ്ങനെയൊന്നുമല്ലാത്ത സിനിമകൾ ചെയ്യാനും ആഗ്രഹമുണ്ട്. പതിയെ പറ്റുമായിരിക്കും,’ ജിയോ ബേബി പറഞ്ഞു.

സിനിമ സമൂഹത്തില്‍ കാതലായ മാറ്റം വരുത്തുമെന്ന പ്രതീക്ഷയുടെ ഉല്‍പന്നമാണ് ജിയോ ബേബിയുടെ സിനിമകള്‍. അത്തരം നിഗമനങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിച്ച ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ്, തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന മറ്റൊരു മാസ്റ്റര്‍ പീസ് സിനിമയാണ് കാതല്‍  ദി കോര്‍. നവംബർ 24ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജിയോ ബേബി സംവിധാനം നിര്‍വഹിച്ച്, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ തിരക്കഥ എഴുതിയ സിനിമയില്‍ ഛായാഗ്രഹണം നിര്‍വഹിച്ചത് സാലു കെ തോമസാണ്. ഫ്രാന്‍സിസ് ലൂയിസ് ചിത്രസംയോജനവും, മാത്യൂസ് പുളിക്കന്‍ പാശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. മമ്മുട്ടി കമ്പനിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Jeo baby about his politics cinima

We use cookies to give you the best possible experience. Learn more