| Wednesday, 29th July 2020, 11:06 am

അടിയന്തരാവസ്ഥയില്‍ പോലും ഇത് നടക്കില്ല; ഈ പീഡനം ജി.എന്‍ സായിബാബയ്ക്ക് വേണ്ടി സംസാരിച്ചതുകൊണ്ട്; ഹാനി ബാബുവിന്റെ ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാനി ബാബുവിന്റെ അറസ്റ്റില്‍ എന്‍.ഐ.എക്കെതിരെ ഭാര്യ ജെന്നി റൊവേന. ഹാനി ബാബുവിന് എല്‍ഗര്‍ പരിഷത്ത് സംഘടിപ്പിച്ചതുമായി ബന്ധമില്ലെന്നും തെളിവെടുപ്പിന് വിളിച്ചുകൊണ്ടുപോയ ശേഷം എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ജെന്നി പറഞ്ഞു. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജി.എന്‍ സായിബാബയ്ക്ക് വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്നും അടിയന്തരാവസ്ഥയില്‍ പോലും ഇത് നടക്കില്ലല്ലെന്നും ജെന്നി പറഞ്ഞു.

പിടിച്ചു കൊണ്ടു പോയ കംപ്യൂട്ടറിലെ രേഖകളാണ് ഹാനി ബാബുവിന് എതിരായ തെളിവാണെന്നാണ് എന്‍.ഐ.എ വിശദമാക്കുന്നത്. എന്നാല്‍ നിരോധിച്ച രേഖകളോ പുസ്തകങ്ങളോ പിടിച്ചിട്ടില്ലെന്ന് ജെന്നി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ജെന്നിയുടെ പ്രതികരണം.

ഭീമാ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറില്‍ മഹാരാഷ്ട്ര പൊലിസ് ഹാനി ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലാപ്‌ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ അക്കാദമിക്ക് രേഖകളും പിടിച്ചെടുത്തിരുന്നു.

ലാപ്‌ടോപിലെ ചില വിവരങ്ങളിലൂടെ ഹാനി ബാബുവിന് മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തി എന്നാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്ന 12ാമത്തെ ആളാണ് ഹാനി ബാബു. സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റൌത്, അരുണ്‍ ഫെരെയ്ര, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍ണന്‍ ഗോണ്‍സാല്‍വ്സ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ, ഗൌതം നവലഖ എന്നിവരാണ് ഭീമ കൊറേഗാവ് കേസുമായി ഇതുവരെ അറസ്റ്റിലായവര്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more