| Friday, 15th December 2023, 1:20 pm

ദൃശ്യം 3യെ കുറിച്ച് എനിക്കൊരു പേടിയും ടെൻഷനുമില്ല, കാരണം ഇതാണ്... : ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ത്രില്ലർ പ്രേമികളും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച് മലയാളത്തിൽ വമ്പൻ വിജയമായി മാറിയ ചിത്രമായിരുന്നു ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൊറിയൻ ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

തുടർന്ന് വന്ന ദൃശ്യം 2 വും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടപ്പോൾ ചിത്രത്തിന് ഇനിയുമൊരു തുടർച്ചയുണ്ടാകുമോ എന്നാണ് സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത്. ദൃശ്യം 3യെ കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.

ജീത്തു ജോസഫ് തന്നെ അതിനെ കുറിച്ച് തുറന്ന് പറയുകയാണ്. ദൃശ്യം 3യുടെ കഥ തന്റെ കയ്യിൽ ഇല്ലെന്നും അതുകൊണ്ട് തന്നെ ആ ചിത്രത്തെ കുറിച്ച് ഒരു ടെൻഷനുമില്ലായെന്നാണ് ജീത്തു പറയുന്നത്. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സ്‌ തന്റെ കയ്യിൽ ഉണ്ടെന്നും സിനിമ ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം ബിഹൈൻഡ് വുഡ്‌സിനോട് പറഞ്ഞു.

‘ദൃശ്യം 3 യെ കുറിച്ച് എനിക്കൊരു പേടിയുമില്ല കാരണം എന്റെ കയ്യിൽ ഇപ്പോഴും അതിന്റെ കഥയില്ല. ദൃശ്യം 2 എഴുതാൻ തീരുമാനിച്ച കാര്യം ഞാൻ ഫാമിലിയോട് പറഞ്ഞപ്പോൾ വേണ്ടാത്ത പരിപാടിക്ക് പോണോ ഇപ്പോൾ നല്ലൊരു പേരില്ലേ എന്നായിരുന്നു. ഞാൻ എഴുതി നോക്കിട്ട് നിങ്ങൾ വായിച്ചിട്ട് പറഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു.

ദൃശ്യം 3 വരാത്തത് കൊണ്ടും കഥയൊന്നും റെഡിയാവാത്തത് കൊണ്ടും ടെൻഷന്റെ ആവശ്യമില്ല. കഥയായി കഴിയുമ്പോൾ അല്ലേ നമുക്ക് ടെൻഷൻ.

ദൃശ്യം 3 യുടെ കഥ ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. അതിന്റെ ക്ലൈമാക്സ്‌ ഉണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ദൃശ്യം 2 കഴിഞ്ഞ സമയത്ത് ഞാനും ലാൽ സാറും കുടുംബമായി ഒന്ന് കൂടിയപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചിരുന്നു ദൃശ്യത്തിന് ഇനിയൊരു ഭാഗത്തിനുള്ള സാധ്യതയുണ്ടോയെന്ന്.

ഞാൻ, എനിക്കറിയില്ല ലാലേട്ടാ പക്ഷെ മൂന്നാം ഭാഗം ഉണ്ടാവുകയാണെങ്കിൽ ഇത്തരത്തിൽ അവസാനിപ്പിക്കണമെന്നൊരു ഐഡിയ ഉണ്ടെന്ന് പറഞ്ഞു.

അത് കേട്ടപ്പോൾ ലാലേട്ടൻ കൊള്ളാമെന്നാണ് പറഞ്ഞത്. പക്ഷെ അത് മാത്രമേ ഉള്ളൂ എന്റെ കയ്യിൽ. വേറേ ഒന്നുമില്ല. ഞാൻ ശ്രമിക്കുന്നുണ്ട്. നടന്നാൽ നടന്നു. അല്ലാതെ മൂന്നാം ഭാഗം ഉണ്ടാക്കാനായി ഞാൻ അത് ചെയ്യില്ല,’ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talk About Drishyam 3 Movie

Latest Stories

We use cookies to give you the best possible experience. Learn more