| Tuesday, 12th December 2023, 9:25 am

ദൃശ്യം സിനിമയിൽ ആദ്യം സമീപിച്ചത് രജനി സാറിനെ; എന്നാൽ അദ്ദേഹം ഒഴിഞ്ഞു മാറി: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിന്നും നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് ദൃശ്യം. മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ 2013ൽ ഒരുങ്ങിയ ചിത്രം ഇന്ത്യക്ക് പുറമെ നിരവധി രാജ്യങ്ങളിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ജീത്തു ജോസഫ് എന്ന സംവിധായകന്റെ അത്രയേറെ സെലിബ്രേറ്റ് ചെയ്യപ്പെട്ട ചിത്രമായിരുന്നു ദൃശ്യം.

തമിഴിൽ കമൽ ഹാസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ താൻ ആദ്യം രജനികാന്തിന്റെ അടുത്താണ് പോയതെന്നും എന്നാൽ അദ്ദേഹം അത് ചെയ്യുന്നില്ലെന്ന് പറഞ്ഞെന്നും ജീത്തു ജോസഫ് പറഞ്ഞു. എന്നാൽ ദൃശ്യം തിയേറ്ററിൽ ഒരുപാട് ഓടിയതാണെന്ന് രജനി കാന്തിനോട് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞെന്നും ജീത്തു പറയുന്നുണ്ട്. അതിനുശേഷം രജനികാന്ത് തിരിച്ചു വിളിച്ചെന്നും അപ്പോഴേക്കും കമൽ ഹാസൻ സിനിമയിൽ ഇൻ ആയിരുന്നെന്നും ജീത്തു കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കമലഹാസന്റെയും രജനികാന്തിന്റെയും അടുത്തും കഥ കൊടുത്തിരുന്നു. ആദ്യം രജനി സാർ ചെയ്യുന്നില്ല എന്ന് പറഞ്ഞു. പിന്നെ നമ്മൾ കമൽ സാറിലേക്ക് പോയപ്പോഴത്തേക്കും രജനി സാർ റീതിങ്ക് ചെയ്തു വന്നിരുന്നു.

രജനി സാർ സിനിമ ഹോം തിയേറ്ററിൽ ഇരുന്ന് കണ്ടതിന് ശേഷം അര മണിക്കൂർ അവിടെ ‘എന്നെ തല്ലുന്ന സീൻ, ഫാമിലി’ എന്നൊക്കെ പറഞ്ഞു. പിന്നെ അദ്ദേഹത്തിന്റെ ബെംഗളൂരിലുള്ള ഫ്രണ്ട് ദൃശ്യം ഓടിയതാണെന്ന് പറഞ്ഞപ്പോൾ രജനികാന്ത് സുരേഷ് ബാലാജിയെ വിളിച്ചിരുന്നു. അപ്പോഴേക്കും കമൽ സാറും ആയിട്ട് ഒക്കെയായിരുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.

മോഹൻലാൽ- ജീത്തു ജോസഫ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നേര്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. സതീഷ് കുറുപ്പാണ് സിനിമയുടെ ഡി.ഒ.പി. പ്രിയാമണി, ജഗദീഷ്, സിദ്ധീഖ്,അനശ്വര രാജ്, ശാന്തി മായാദേവി, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Jeethu joseph about  Drishyam tamil movie’s hero

We use cookies to give you the best possible experience. Learn more