| Monday, 3rd June 2019, 9:24 am

ജെ.ഡി.യു- ബി.ജെ.പി ബന്ധം കൂടുതല്‍ വഷളാവുന്നു; ഇരു പാര്‍ട്ടികളും നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പരസ്പരം പങ്കെടുക്കാതെ വിട്ടുനിന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: മോദി സര്‍ക്കാരിന്റെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ഉണ്ടായ അതൃപ്തി ബിഹാറില്‍ ജെ.ഡി.യു- ബി.ജെ.പി ബന്ധം കൂടുതല്‍ വഷളാവുന്നു. ഇരു പാര്‍ട്ടികളും നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പരസ്പരം പങ്കെടുക്കാതെ ജെ.ഡി.യുവും ബി.ജെ.പിയും വിട്ടുനിന്നു.

ബി.ജെ.പി ഞാറാഴ്ച രാത്രി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ജെ.ഡി.യു നേതാക്കള്‍ പങ്കെടുത്തില്ല. ജെ.ഡി.യുവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാതെ ബി.ജെ.പി നേതാക്കളും വിട്ടുനിന്നു.

എന്നാല്‍ ജെ.ഡി.യു നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ആര്‍.ജെ.ഡി സഖ്യകക്ഷിയും മുന്‍ മുഖ്യമന്ത്രിയുമായ ജിതിന്‍ റാം മാഞ്ചി പങ്കെടുത്തു.

അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രണ്ടാമത്തെ വഞ്ചനക്കായി കാത്തിരുന്നു കൊള്ളാന്‍ ബി.ജെ.പിയോട് ആര്‍.എല്‍.എസ്.പി നേതാവ് ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

ജെ.ഡി.യുവിന്റെ എട്ട് മന്ത്രിമാരെ ഉള്‍പ്പെടുത്തി ബീഹാര്‍ മന്ത്രിസഭ ഞാറാഴ്ച പുനസംഘടിപ്പിച്ചിരുന്നു. ബി.ജെ.പിക്കായി ഒരു പദവി മാത്രമാണ് പാര്‍ട്ടി നീക്കിവെച്ചത്. ഇതും ഇരുപാര്‍ട്ടികള്‍ തമ്മിലുള്ള അകല്‍ച്ചക്ക് കാരണമായി.

നേരത്തെ രേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരില്‍ ഇനി ഭാഗമാവില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ലോക്സഭയില്‍ 16 എം.പിമാരുള്ള ജെ.ഡി.യുവിന് മറ്റ് സഖ്യകക്ഷികള്‍ക്ക് സമാനമായി ഒരു മന്ത്രിസ്ഥാനമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞത്.

എന്‍.ഡി.എയില്‍ ഏറ്റവും കൂടുതല്‍ എം.പിമാരുള്ള മൂന്നാമത്തെ പാര്‍ട്ടിയാണ് ജെ.ഡി.യു. ‘ഞങ്ങള്‍ക്ക് ആനുപാതികമായ സ്ഥാനമാണ് വേണ്ടത്. ബി.ജെ.പിയുടെ ഒരു മന്ത്രിസ്ഥാനം എന്ന വാഗ്ദാനം പാര്‍ട്ടി യോഗത്തില്‍ എല്ലാ അംഗങ്ങളും തള്ളിക്കളയുകയായിരുന്നു.’ നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

ഭാവിയില്‍ ഇനി മന്ത്രിസഭയിലേക്ക് ക്ഷണമുണ്ടായാലും സ്വീകരിക്കേണ്ടെന്നാണ് ജെ.ഡി.യുവിന്റെ തീരുമാനം.

‘മന്ത്രിസഭയുടെ ആരംഭത്തില്‍ ക്ഷണമില്ലെങ്കില്‍ പിന്നീട് സര്‍ക്കാരിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമില്ല. ഇനി ക്ഷണിച്ചാലും പോകില്ല. അതേസമയം എന്‍.ഡി.എയോടും ബി.ജെ.പിയോടുമൊപ്പം ഉറച്ചുനില്‍ക്കും’- നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more