| Thursday, 19th September 2024, 10:06 pm

പീഡന പരാതി, എല്ലാം വഴിയേ മനസിലാകും; നാട്ടിലെത്തി നടന്‍ ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്കെതിരെ വന്ന പീഡന പരാതിയെ കുറിച്ച് വഴിയെ മനസിലാകുമെന്ന് നടന്‍ ജയസൂര്യ. കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും മാധ്യമ പ്രവര്‍ത്തകരെ പിന്നീട് കാണാമെന്നും നടന്‍ പറഞ്ഞു.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ചായിരുന്നു ജയസൂര്യ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയാണോ എന്ന ചോദ്യത്തിന് വഴിയേ മനസിലാകുമെന്നായിരുന്നു നടന്റെ മറുപടി.

‘ഇപ്പോള്‍ കേസ് രണ്ടും കോടതിയില്‍ ഇരിക്കുന്നത് കൊണ്ട് എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പറ്റില്ല. അഭിഭാഷകന്‍ കൃത്യമായി ഒരു ഡേറ്റ് പറയും. ആ ഡേറ്റിന് നമുക്ക് എന്തായാലും കാണാം. നമ്മള്‍ എന്തായാലും കാണും,’ ജയസൂര്യ പറഞ്ഞു.

മലയാള സിനിമയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ജയസൂര്യക്ക് എതിരെ ഒരു നടി ആരോപണവുമായി എത്തിയത്. 2013ല്‍ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു ആരോപണം.

നടന്‍ ഷൂട്ടിങ്ങിനിടയില്‍ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് പരാതിക്കാരി പറഞ്ഞത്. തിരുവനന്തപുരത്തെ ഫ്ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും ജയസൂര്യക്ക് എതിരെ ആരോപണമുണ്ടായിരുന്നു.

പിന്നാലെ തനിക്ക് നേരെയുള്ള പീഡനാരോപണത്തിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടന്‍ പ്രതികരിച്ചിരുന്നു. ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാമെന്നായിരുന്നു ജയസൂര്യ പറഞ്ഞത്.

പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതെന്നും അമേരിക്കയിലെ തന്റെ ജോലികള്‍ കഴിഞ്ഞയുടന്‍ താന്‍ തിരിച്ചെത്തി നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരുമെന്നും ജയസൂര്യ അന്ന് പറഞ്ഞിരുന്നു. ശേഷം ഇപ്പോഴാണ് നടന്‍ അമേരിക്കയില്‍ നിന്ന് തിരികെയെത്തുന്നത്.

Content Highlight: Jayasurya Talks About Harassment Complaint Against Him

We use cookies to give you the best possible experience. Learn more