| Saturday, 13th November 2021, 2:16 pm

നമ്മളെ ചതിച്ചവരുണ്ടാകും പക്ഷെ അത് മനസില്‍ വെച്ച് പെരുമാറാറില്ല, അയാളെ മനസിലാക്കി പെരുമാറും; മനസു തുറന്ന് ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഒട്ടേറെ നല്ല സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച താരമാണ് ജയസൂര്യ. നടനായും സഹനടനായും നിരവധി സിനിമകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപിക്കാന്‍ താരത്തിനായിട്ടുണ്ട്. വെള്ളമെന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരവും ജയസൂര്യയ്ക്കായിരുന്നു.

തന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കൊപ്പം പങ്കുവെക്കാറുള്ള വ്യക്തിയാണ് ജയസൂര്യ.

ജീവിതത്തില്‍ എന്തു സംഭവിച്ചാലും പോസിറ്റീവായിട്ടാണെടുക്കുന്നയാളാണ് താനെന്നും ജീവിതത്തിലെ പ്രശ്നങ്ങളെയെല്ലാം നേരിടാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നുമാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറയുന്നത്.

വെള്ളം സിനിമയില്‍ ഇന്‍സള്‍ട്ടാണ് ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ് എന്ന് മുരളിയോട് ഡോക്ടര്‍ പറയുന്നുണ്ട്. ആ ഒരു ചിന്തയിലൂടെ സിനിമാജീവിതത്തില്‍ എപ്പോഴെങ്കിലും കടന്നു പോകേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഓരോരുത്തരും ഓരോ രീതിയിലാണ് ജീവിതത്തെ കാണുന്നത് എന്നായിരുന്നു ജയസൂര്യയുടെ മറുപടി.

‘ഓരോരുത്തരും ഓരോ രീതിയിലാണ് ജീവിതത്തെ കാണുന്നത്. വീണു കഴിഞ്ഞാല്‍ എഴുന്നേല്‍ക്കുന്നയാളാണ് ഞാന്‍. വീണല്ലോ എന്നു കരുതി അവിടെ തന്നെ കിടക്കാറില്ല. എല്ലാകാര്യങ്ങളെയും പോസിറ്റീവായി കാണാന്‍ ശ്രമിക്കാറുണ്ട്.

ഒരുപാട് പേര്‍ നമ്മളെ ചതിച്ചിട്ടുണ്ടാകും. പക്ഷെ അത് മനസില്‍ വെച്ച് ആരോടും പെരുമാറിയിട്ടില്ല. എന്നാല്‍ അയാളെ മനസിലാക്കി പെരുമാറും. ആരും എന്നോട് ചെയ്തത് അവരോട് തിരിച്ച് ചെയ്യാറില്ല. അങ്ങനെ ചെയ്താല്‍ ഞാനും അയാളും തമ്മിലെന്താണ് വ്യത്യാസം?
ദൈവം ഓരോ ക്വാളിറ്റി തന്നിട്ടുണ്ട്, അത് വേറൊരാള്‍ കാരണം നഷ്്ടപ്പെടുത്തരുത്’, എന്നായിരുന്നു ജയസൂര്യയുടെ മറുപടി.

ഏതെങ്കിലും നടന്റെ ഫാനാണോ എന്ന ചോദ്യത്തിന് എല്ലാവരേയും ആരാധിക്കാറുണ്ടെന്നും പുതിയ താരങ്ങളെ പോലും ശ്രദ്ധിക്കാറുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. എല്ലാവരുടേയും ടാലന്റിനെ ബഹുമാനിക്കുന്നയാളാണ് താനെന്നും ജയസൂര്യ അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Jayasurya About His film Career

We use cookies to give you the best possible experience. Learn more