| Saturday, 2nd July 2022, 12:42 pm

ആ സെറ്റിലെ ഏറ്റവും വലിയ ഉഴപ്പന്‍ ഞാനായിരുന്നു, ആരാടാ അത് മിണ്ടാതിരിക്കാന്‍ കമല്‍ സാര്‍ പറയും: ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഭാവന, മീര ജാസ്മിന്‍ എന്നിങ്ങനെ യുവതാര അണിനിരന്ന ചിത്രമായിരുന്നു സ്വപ്‌നക്കൂട്. കമലിന്റെ സംവിധാനത്തില് 2003ല്‍ പുറത്ത് വന്ന ചിത്രം അന്ന് യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.

സ്വപ്‌നക്കൂട് ഷൂട്ട് നടക്കുമ്പോള്‍ സെറ്റിലെ ഏറ്റവും വലിയ ഉഴപ്പന്‍ താനായിരുന്നു എന്നും അതിന്റെ പേരില്‍ കമല്‍ സാറിന്റെ വഴക്ക് കേട്ടിട്ടുണ്ടെന്നും പറയുകയാണ് ജയസൂര്യ. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ സ്വപ്‌നക്കൂടിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘ഇന്നൊരു തമാശ പറയാന്‍ നമുക്ക് പേടിയാണ്. സ്വപ്‌നക്കൂടില്‍ അങ്ങനെയൊന്നില്ലായിരുന്നു. എന്റെ പഴയ അഭിമുഖങ്ങള്‍ കണ്ടാല്‍ മതി. എന്ത് തോന്നിവാസവും പറയാന്‍ പറ്റുന്ന സൗഹൃദമുണ്ട്, അതുപോലെ തിരിച്ചും. കാണുന്ന പ്രേക്ഷകരും ആ സെന്‍സിലെ എടുക്കൂ. ഇന്ന് അഭിമുഖങ്ങള്‍ കണ്ട് ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കും. നമ്മള്‍ സൗഹൃദത്തിന്റെ പുറത്ത്, ആ കംഫര്‍ട്ടിന്റെ പുറത്ത് പറയുന്ന തമാശകളാണത്. ആ സെന്‍സില്‍ വേണം കാണുന്നവരും എടുക്കാന്‍ എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ തമാശ പറയാനുള്ള സൗഹൃദം ഉള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത്,’ ജയസൂര്യ പറഞ്ഞു.

‘സ്വപ്‌നക്കൂടില്‍ എന്തൊക്കെ തമാശ പറഞ്ഞിട്ടുണ്ട്. ആ സെറ്റിലെ ഏറ്റവും വലിയ ഉഴപ്പന്‍ ഞാനായിരുന്നു. കമല്‍ സാര്‍ ഷൂട്ടിനിടക്ക് ആരാടാ അത് മിണ്ടാതിരിക്കാന്‍ പറയും. നല്ല ചീത്തവിളിയും ബഹളവും ഒക്കെ ഉണ്ടായിട്ടുണ്ട്. രാജുവും പൃഥ്വിരാജും നല്ല ആള്‍ക്കാരായിരുന്നു. അവരെ ഞാനാണ് ചീത്തയാക്കിയത് എന്ന് വേണമെങ്കില്‍ പറയാം. എന്നും നല്ല ഓര്‍മകളുള്ള സിനിമയാണ് സ്വപ്‌നക്കൂട്.

ഞാനും രാജുവും ഇന്ദ്രനും ഒക്കെ കൂടിയ ക്ലാസ്‌മേറ്റ്‌സ് അമര്‍ അക്ബര്‍ അന്തോണി പോലെയുള്ള സിനിമകള്‍ വീണ്ടും ചെയ്യാന്‍ കൊതി തോന്നുവാ. സ്വപ്‌നക്കൂടില്‍ ക്യമറക്ക് മുമ്പില്‍ അഭിനയിക്കുമ്പോള്‍ നമുക്ക് ചിരി വരും. എത്രയോ തവണ ചിരിച്ചിരിക്കുന്നു. കമല്‍ സാര്‍ നല്ല ചീത്ത പറയും,’ ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

Content Highlight: Jayasoorya says that he was the biggest troublemaker on the set when Swapnakudu was being shot

We use cookies to give you the best possible experience. Learn more