| Tuesday, 29th October 2019, 4:08 pm

ലീഗ് പ്രവര്‍ത്തകന്റെ കൊലയില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് പി.ജയരാജന്‍; ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ ആള്‍ ആര്‍.എസ്.എസ് ശൈലിയില്‍ തന്നെ വേട്ടയാടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മലപ്പുറം താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് പി.ജയരാജന്‍. ഫേസ് ബുക്ക് പേജിലൂടെയാണ് ജയരാജന്‍ തനിക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ നിഷേധിച്ചത്.

ആര്‍.എസ്.എസ് നടത്തുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് മുസ്‌ലിം ലീഗ് നേതാവ് ഇന്ന് നിയമസഭയില്‍ തനിക്ക് എതിരായി നടത്തിയ പരാമര്‍മെന്നും താനൂരില്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് പോയത് കടലോര മേഖലയിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നുവെന്നും സന്ദര്‍ശനം രഹസ്യമായിരുന്നില്ലെന്നും ജയരാജന്‍ പോസ്റ്റില്‍ പറയുന്നു.

നിയമസഭയില്‍ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് താനെന്നും തന്റെ അസാന്നിധ്യത്തില്‍ തന്നെക്കുറിച്ച് തീര്‍ത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമര്‍ശം സഭയില്‍ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയില്‍ ആര്‍.എസ്.എസ് ശൈലിയില്‍ തന്നെ വേട്ടയാടാന്‍ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണ് എന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഇതുപോലുള്ള വ്യാജ പ്രചാരണത്തിനും വ്യക്തിഹത്യയ്ക്കും മുതിരുന്നത് എന്ത് രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചാണ് എന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്

താനൂരില്‍ ഇസ്ഹാഖിന്റെ കൊലപാതത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് മുസ്ലിം ലീഗ് നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.പി. ജയരാജന്‍ താനൂരിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് കൊലപാതകം നടന്നതെന്നും ജയരാജന്‍ വന്നുപോയതിന് പിന്നാലെ പ്രതികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊലപാതകത്തിന്റെ സൂചന നല്‍കിയിരുന്നെന്നും മുസ്ലിം ലീഗ് ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more