| Tuesday, 7th May 2024, 11:13 am

മമ്മൂട്ടിയും മോഹന്‍ലാലും വലിയ നടന്‍മരാണ്, എന്നാല്‍ ആ നടനോളം വേഴ്‌സറ്റാലിറ്റി മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല: ജയരാജ് വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭരത്‌ഗോപിയും സത്യനും മമ്മൂട്ടിയും മോഹന്‍ലാലും ഒടുവില്‍ ഉണ്ണിക്കൃഷ്ണനുമെല്ലാം വലിയ ആക്ടേര്‍സാണെന്നും എന്നാല്‍ നെടുമുടിവേണുവിനോളം വേഴ്‌സറ്റാലിറ്റി താന്‍ മറ്റാരിലും കണ്ടിട്ടില്ലെന്ന് നടന്‍ ജയരാജ് വാര്യര്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെടുമുടിവേണു കൈവെച്ച മേഖലകളില്ലാം അദ്ദേഹത്തിന് നൂറില്‍ 99 മാര്‍ക്കാണെന്നും ജയരാജ് വാര്യര്‍ പറഞ്ഞു. എല്ലാ കലകളിലും പ്രാവീണ്യമുള്ള ആളായിരുന്നു നെടുമുടി വേണുവെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനും വേണു ചേട്ടനും തമ്മിലുള്ള ബന്ധം വലിയ ഗുരുശിഷ്യ ബന്ധമാണ്. വേണു ചേട്ടന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ തന്നെ പറഞ്ഞത് ഒരുപാട് കാര്യങ്ങല്‍ ഞാന്‍ നിങ്ങളില്‍ കാണുന്നുണ്ടെന്നാണ്. ചെറുപ്പത്തിലെ എന്നെ ഞാന്‍ നിങ്ങളില്‍ കാണുന്നുണ്ട് എന്ന് പറഞ്ഞു. എനിക്ക് കഥകളിയും കൂത്തും കൂടിയാട്ടവും ഓട്ടന്‍ തുള്ളലും പാട്ടുപാടലും കവിത ചൊല്ലലും ചൊല്‍കാഴ്ചകളും നാടകവും അനുകരണവുമൊക്കെ ഉള്ളത് കൊണ്ട് അദ്ദേഹത്തിന് എന്നോട് വലിയ വാത്സല്യമായിരുന്നു.

നമുക്ക് ഒരുപാട് നടന്‍മാരുണ്ട്. ഭരത് ഗോപിയും സത്യനും കൊട്ടാരക്കരയും മമ്മൂട്ടിയും മോഹന്‍ലാലും ജഗതിച്ചേട്ടനും ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ചേട്ടനും എല്ലാം വലിയ ആക്ടേര്‍സാണ്. അവരെയൊക്കെ ബഹുമാനിച്ച് കൊണ്ട് പറയട്ടെ വേണുചേട്ടനോളം വേഴ്‌സറ്റാലിറ്റി ഞാന്‍ വേറൊരു ആക്ടേര്‍സിലും കണ്ടിട്ടില്ല. തിലകനും മുരളിയുമെല്ലാം വലിയ ആക്ടേര്‍സാണ്. എന്നാല്‍ വേണു ചേട്ടന്‍ കൈവെച്ച മേഖലകളില്ലാം അദ്ദേഹത്തിന് നൂറില്‍ 99 മാര്‍ക്കാണ്.

അദ്ദേഹം കഥയെഴുതും, തിരക്കഥയെഴുതും, നാടകം, സംവിധാനം, കവിത, സംഗീതം, വാദ്യമേളങ്ങളായ മൃദംഗം, ചെണ്ട, ഉടുക്ക്, ഇടക്ക എല്ലാം കൈകാര്യം ചെയ്യുന്ന മഹാനായ കലാകാരനായിരുന്നു വേണുച്ചേട്ടന്‍. അദ്ദേഹത്തെ പോലെ ഒരു ആര്‍ട്ടിസ്റ്റ് ഇനിയുണ്ടാകില്ല. വേണു ചേട്ടനാണ് എന്റെ സിനിമ പ്രവേശനത്തിന്റെ കാരണക്കാരന്‍.,’ ജയരാജ് വാര്യര്‍ പറഞ്ഞു.

CONTENT HIGHLIGHTS: Jayaraj Warrier talks about Nedumudi Venu

We use cookies to give you the best possible experience. Learn more