| Thursday, 18th June 2020, 10:09 am

'ഞാന്‍ ജീവിച്ചിരിപ്പുണ്ട്'; ഇന്ത്യ- ചൈന സംഘര്‍ഷത്തിനിടെ രക്തസാക്ഷിത്വം വരിച്ചുവെന്ന് അധികൃതര്‍ അറിയിച്ച സൈനികന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പറ്റ്‌ന: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ രക്തസാക്ഷിത്വം വരിച്ചെന്ന് അധികൃതര്‍ അറിയിച്ച സൈനികനായ ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ഭാര്യയായ മേനകാ റായി ആദ്യം വിശ്വസിച്ചില്ല. താന്‍ സ്വപ്‌നം കാണുകയാണോ എന്നായിരുന്നു അവര്‍ക്ക് തോന്നിയത്.

താന്‍ മരണപ്പെട്ടിട്ടില്ലെന്നും ജീവനോടെയുണ്ടെന്നുമുള്ള സൈനികന്‍ സുനില്‍ റായിയുടെ വാക്കുകള്‍ ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്തയില്‍ തകര്‍ന്നിരിക്കുന്ന മേനകാ റായിയ്ക്കും ബന്ധുക്കള്‍ക്കും വിശ്വസിക്കാനായിരുന്നില്ല.

ഭര്‍ത്താവിന്റെ മരണവിവരം അറിയിച്ചുകൊണ്ട് അധികൃതര്‍ വിളിച്ച് ഏതാനും മണിക്കൂറുകള്‍ക്കകമായിരുന്നു വീട്ടിലേക്കുള്ള ഇദ്ദേഹത്തിന്റെ ഫോണ്‍ കോള്‍.

പേരുകള്‍ തമ്മിലുള്ള സാമ്യമാണ് ഇത്തരമൊരു തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നും താന്‍ കുഴപ്പമൊന്നുമില്ലാതെ ഇരിക്കുന്നുവെന്നും സുനില്‍റായ് പറഞ്ഞതോടെ കുടുംബത്തിന്റെ ദു:ഖം സന്തോഷത്തിന് വഴിമാറി.

ബീഹാര്‍ റെജിമെന്റില്‍ നിന്നുള്ള രണ്ടുപേരാണ് ലഡാക്ക് അതിര്‍ത്തിയില്‍ സേവനം അനുഷ്ഠിക്കുന്നത്. മരണപ്പെട്ടയാള്‍ സുനില്‍ കുമാര്‍ എന്നയാളാണ് ഇദ്ദേഹത്തിന്റെ സ്ഥലം പറ്റ്‌നയിലെ ബിഹാതയാണ്. എന്നാല്‍ സരണ്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് തെറ്റിദ്ധാരണയുണ്ടായി.

ഇതോടെ ലേയില്‍ സേവനമനുഷ്ഠിക്കുന്ന സുനില്‍ റായിയുടെ ഭാര്യയെ സൈനിക അധികൃതര്‍ മരണ വാര്‍ത്ത അറിയിച്ചു. സരണ്‍ ജില്ലാ അധികൃതര്‍ക്കും വിവരം ലഭിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ ഓണ്‍ലൈന്‍ പത്രത്തില്‍ തന്റെ മരണവാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് സുനില്‍ റായ് ഭാര്യയെ ഫോണ്‍ ചെയ്യുകയായിരുന്നു.

ചേട്ടന്റെ ഫോണ്‍ കോള്‍ തങ്ങള്‍ക്ക് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ദൈവത്തിന് നന്ദി പറയുകയാണ്. പറയാന്‍ വാക്കുകള്‍ ഇല്ലെന്നുമായിരുന്നു സുനില്‍ റായിയുടെ സഹോദരന്‍ രാം കുമാര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more