| Thursday, 18th January 2024, 12:44 pm

അന്നായതുകൊണ്ടാണ് ആ പാട്ടിന് പോപ്പുലാരിറ്റി കിട്ടിയത്, ഇന്ന് അങ്ങനെയാകുമോ എന്ന് അറിയില്ല: ജാസി ഗിഫ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് മുന്നില്‍ ജയരാജ് എന്ന സംവിധായകന്‍ നടത്തിയ ഒരു പരീക്ഷണമായിരുന്നു 2004ല്‍ പുറത്തിറങ്ങിയ ഫോര്‍ ദ പീപ്പിള്‍. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന നാല് യുവാക്കളുടെ കഥ പറഞ്ഞ സിനിമ അക്കാലത്ത് പുതിയൊരു അനുഭവമായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രത്യേകതയായിരുന്നു അതിലെ ഗാനങ്ങള്‍. അതുവരെ കേള്‍ക്കാത്ത തരത്തിലുള്ള സംഗീതവും ശബ്ദവും പെട്ടെന്ന് തന്നെ തരംഗമായിരുന്നു. ജാസി ഗിഫ്റ്റ് എന്ന സംഗീതസംവിധായകന്റെ കടന്നുവരവായിരുന്നു ആ സിനിമ. മലയാളം വരികളില്‍ വെസ്റ്റേണ്‍ സംഗീതത്തിന്റെ മിക്‌സിങ് പുതിയൊരു അനുഭവമായിരുന്നു. സിനിമയിറങ്ങി 20 വര്‍ഷം കഴിഞ്ഞിട്ടും അതിലെ ഗാനങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയ ഭരിക്കുന്നു.

റിപ്പോര്‍ട്ടര്‍ ടി.വി ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന് അങ്ങനെയൊരു പരീക്ഷണം നടത്താന്‍ പ്രേരിപ്പിച്ചതിനെക്കുറിച്ച് മനസു തുറക്കുകയാണ് ജാസി ഗിഫ്റ്റ്. കേട്ട് ശീലിച്ച സംഗീത രീതിയുടെ പാറ്റേണ്‍ ബ്രേക്ക് ചെയ്തത് ശരിയായ തീരുമാനമാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ജാസി. ‘ലജ്ജാവതിയേ എന്ന പാട്ട് അന്ന് ലോഞ്ച് ചെയ്തതുകൊണ്ടാണ് ഇത്രയും പോപ്പുലാരിറ്റി കിട്ടിയതെന്ന് തോന്നിയിട്ടുണ്ട്.

അന്ന് നമ്മള്‍ കേള്‍ക്കുന്നതിലൊക്കെ ഒരു ലിമിറ്റേഷനുണ്ട്. ഇന്നത്തെ പോലെ വേള്‍ഡ് മ്യൂസിക് അത്ര പെട്ടെന്ന് നമുക്ക് കിട്ടില്ല. പരീക്ഷിക്കാനായിട്ട് ഒത്തിരി വിഷയമുണ്ടെന്ന് തോന്നാറുണ്ട്. എക്‌സ്‌പ്ലോര്‍ ചെയ്യാനായി ഒരുപാട് ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയുള്ള കാര്യങ്ങള്‍ നല്ലപോലെ ആക്‌സസബിള്‍ ആയി. എല്ലാം ഇപ്പോള്‍ വിരല്‍ത്തുമ്പില്‍ കിട്ടുന്നുണ്ട്’ ജാസി പറഞ്ഞു.

20 വര്‍ഷത്തിനുള്ളില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ 50ഓളം സിനിമകള്‍ക്ക് സംഗീതം നല്‍കുകയും 100ലധികം ഗാനങ്ങള്‍ പാടുകയും ചെയ്ത ജാസി ഗിഫ്റ്റ് 2019ല്‍ നടന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീത നിശയില്‍ പാടിയത് സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 2012ല്‍ സഞ്ജു വെഡ്‌സ് ഗീത എന്ന കന്നഡ ചിത്രത്തിലെ സംഗീതത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

Content Highlight: Jassie Gift about his experiment about the songs in For the People movie

Latest Stories

We use cookies to give you the best possible experience. Learn more