ഇരട്ട സെഞ്ച്വറി നേടിയവനെ മറികടന്ന് മാന്‍ ഓഫ് ദ മാച്ച് ആയി, അതാണ് പവര്‍...
Sports News
ഇരട്ട സെഞ്ച്വറി നേടിയവനെ മറികടന്ന് മാന്‍ ഓഫ് ദ മാച്ച് ആയി, അതാണ് പവര്‍...
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th February 2024, 4:21 pm

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 106 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 396 റണ്‍സാണ് അടിച്ചെടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 253 റണ്‍സിന് തകരുകയായിരുന്നു. ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ശുഭ്മന്‍ ഗില്‍ നേടിയ സെഞ്ച്വറിയിലാണ് ഇന്ത്യ 255 റണ്‍സിലെത്തിയത്. തുടര്‍ബാറ്റിങ്ങില്‍ ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സിന്റെ വിജയ ലക്ഷ്യംമറികടക്കാനാകാതെ 292 റണ്‍സുമായണ് രണ്ടാം ടെസ്റ്റില്‍ ത്രീ ലയേണ്‍സ് തലകുനിച്ചത്.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ ജെയ്‌സ്വാളിനെ മറികടന്ന് മാന്‍ ഓഫ് ദ മാച്ച് സ്വന്തമാക്കാനും ബുംറക്ക് സാധിച്ചിരിക്കുകയാണ്. രണ്ട് ഇന്നിങ്‌സിലുമായി ബുംറ ഒമ്പത് വിക്കറ്റുകളാണ് നേടിത്. വെറും 91 റണ്‍സാണ് താരം രണ്ട് ഇന്നിങ്‌സിലുമായി വിട്ട് കൊടുത്തത്. ജെയ്‌സ്വാള്‍ ആദ്യ ഇന്നിങ്‌സില്‍ 290 പന്തില്‍ നിന്നും 209 റണ്‍സ് നേടി റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. 19 ബൗണ്ടറിയും 7 സിക്‌സറുകളുമാണ താരം അടിച്ചെടുത്തത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ താരത്തിന് 17 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ ബുംറയും രവിചന്ദ്രന്‍ അശ്വിനും മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കിയത്. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെ ഒരു എല്‍.ബി.ഡബ്ല്യു അപ്പീലില്‍ പുറത്താക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത് കുല്‍ദീപ് യാദവാണ്. 132 പന്തില്‍ 73 റണ്‍സായിരുന്നു താരം നേടിയത്. ഒരു സിക്‌സറും എട്ട് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ശേഷം 27 പന്തില്‍ 28 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റ് അശ്വിനും സ്വന്തമാക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങിത്തുടങ്ങുകയായിരുന്നു. തുടര്‍ന്ന് ഒല്ലി പോപ്പിനെ 23 (21) റണ്‍സിനും, ജോ റൂട്ടിനെ 16 (10) റണ്‍സിനും പറഞ്ഞയച്ചതോടെ അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു. ജോണി ബെയര്‍ സ്‌റ്റോ 26 (36), ബെന്‍ ഫോക്‌സ് 36 (69), ടോം ഹാര്‍ട്‌ലി 36 (47) എന്ന നിലയില്‍ നില്‍ക്കെ ബുംറയും വിക്കറ്റ് നേടി കരുത്ത് തെളിയിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് നടക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Jasprit Bumrah won the Man of the Match award in the second Test